20 April 2024, Saturday

വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് ‘വിവ കേരളം’

ഒരുമിക്കാം വിളർച്ചാമുക്ത കേരളത്തിനായി
വീണാ ജോര്‍ജ്
ആരോഗ്യ വകുപ്പ് മന്ത്രി 
February 18, 2023 4:26 am

സംസ്ഥാനത്ത് ഇന്ന് വലിയൊരു ക്യാമ്പയിന് തുടക്കമാവുകയാണ്. വിവ (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്)കേരളം എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പയിൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുജനാരോഗ്യ രംഗത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടത്തുന്ന ഏറ്റവും വലിയ ഇടപെടലുകളിലൊന്നാണ് വിവ കേരളം.
കേരളത്തിന്റെ ആരോഗ്യമേഖല ഒട്ടേറെക്കാര്യങ്ങളിൽ രാജ്യത്തിനും ലോകത്തിനുതന്നെയും മാതൃകയാണ്. കേരളത്തിന്റെ ആരോഗ്യനേട്ടങ്ങളുടെ ആണിക്കല്ല് സാമൂഹിക വികസനത്തിലൂടെ നേട്ടങ്ങൾ കൈവരിച്ചു എന്നതാണ്. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും സർക്കാരുകളുടെയും നിരന്തരമായ സാമൂഹിക ഇടപെടലുകൾ മറ്റെല്ലാ വികസന സൂചികകളെയും പോലെ പോഷണത്തെയും സ്വാധീനിച്ചിട്ടുണ്ട്. ഭൂപരിഷ്കരണ നിയമങ്ങൾ ആളുകൾക്ക് മണ്ണിന്റെ മുകളിൽ ഉണ്ടാക്കിയ അവകാശം സ്വാഭാവികമായിത്തന്നെ ദാരിദ്ര്യത്തെ ഇല്ലാതാക്കാൻ സഹായിച്ചു. ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ തുടക്കമിട്ട സൗജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസം എന്ന നയം ആളുകളെ, പ്രത്യേകിച്ചും സ്ത്രീകളെ വിദ്യാസമ്പന്നരാക്കുകയും ആരോഗ്യകരമായ പോഷണ ശീലങ്ങളിലേക്ക് നയിക്കുകയും ചെയ്തു. കൈ കഴുകി ഭക്ഷണം കഴിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, പാദരക്ഷകൾ ഉപയോഗിച്ച് വിരബാധകൾ തടയുക തുടങ്ങി ലളിതമായ മാർഗങ്ങളിലൂടെ ഒട്ടേറെ പകർച്ചവ്യാധികളെയും പോഷണപ്രശ്നങ്ങളെയും തുടച്ചുനീക്കാൻ കേരളസമൂഹത്തിന് കഴിഞ്ഞു. എങ്കിലും സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്നവരിൽ തുടർന്നുവരുന്ന പോഷണപ്രശ്നങ്ങള്‍ പരിഹരിക്കാൻ സർക്കാർ തുടർച്ചയായി ശ്രമിച്ചുവരികയാണ്. ക്ഷേമപെൻഷനുകൾ മിക്കപ്പോഴും ഉപയോഗിക്കപ്പെടുന്നത് അവശവിഭാഗങ്ങളിലുള്ളവരുടെ ഭക്ഷണാവശ്യത്തിനാണ് എന്നതിനാലാണ് പ്രതിസന്ധികൾക്കിടയിലും സർക്കാർ അതിന് വലിയ പ്രാധാന്യം നൽകുന്നത്. പൊതുവിതരണ സംവിധാനം ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതിനോടൊപ്പം കോവിഡ് പോലെയുള്ള സവിശേഷ സന്ദർഭങ്ങളിൽ ഭക്ഷണ‑പോഷണ ലഭ്യതയിൽ സർക്കാർ ശക്തമായി ഇടപെടുന്നുമുണ്ട്.


ഇതുകൂടി വായിക്കൂആരോഗ്യമേഖലയിൽ കോട്ടയത്തിന്റെ കുതിപ്പ്


ആരോഗ്യമേഖലയിൽ വലിയ ഭീഷണികളുടെ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഉയർന്നുവരുന്ന രോഗാതുരതയും പുത്തൻ പകർച്ചവ്യാധികളും നിരന്തരം ഭീഷണി ഉയർത്തുന്നു. ആരോഗ്യമേഖലയിൽ സർക്കാർ സംവിധാനത്തിൽ തന്നെ ഉയർന്ന ഗുണമേന്മയുള്ള വലിയ പശ്ചാത്തല സൗകര്യങ്ങളൊരുക്കി, നിരന്തര ഇടപെടലുകളിലൂടെ വലിയ മാറ്റങ്ങളാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. ഇതിലൂടെ നിപ, കോവിഡ്, സിക, മങ്കിപോക്സ് തുടങ്ങിയ പകർച്ചവ്യാധികളെ ഫലപ്രദമായി നേരിടാനായി എന്നതും ജീവിതശൈലീരോഗങ്ങളുടെ നിർണയവും ചികിത്സയും ബഹുഭൂരിപക്ഷം ജനങ്ങളും ഇന്ന് സർക്കാർ ആശുപത്രികളിൽ നിർവഹിക്കുന്നു എന്നതും ശ്രമങ്ങൾ ഫലപ്രാപ്തിയിൽ എത്തുന്നു എന്നതിന്റെ സൂചകങ്ങളാണ്. നവകേരളം കർമ്മപദ്ധതിയിലുൾപ്പെട്ട ആർദ്രം മിഷൻ ഒന്നിന്റെ ഭാഗമായി സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ വ്യാപകമായി പശ്ചാത്തല സൗകര്യങ്ങളൊരുക്കുന്നതിനാണ് മുൻഗണന നൽകിയതെങ്കിൽ, ആർദ്രം മിഷൻ രണ്ടിന്റെ ഭാഗമായി സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിന് മുൻഗണന നൽകിക്കൊണ്ടിരിക്കുന്നു. ഗവേഷണങ്ങൾക്ക് പ്രാധാന്യം നൽകുകയും ആശുപത്രികളെ ഡിജിറ്റലൈസ് ആക്കാൻ പ്രത്യേക പദ്ധതി ആവിഷ്കരിക്കുകയും ചെയ്തു. ആരോഗ്യമേഖലയിലെ പുരോഗതിക്കൊപ്പം ചികിത്സയ്ക്കും രോഗപ്രതിരോധത്തിനും വലിയ പ്രാധാന്യം നൽകിവരുന്നു. ജീവിതശൈലീ രോഗനിർണയത്തിന് പുതിയ ചുവടുവയ്പ് നടത്തി. 30 വയസിന് മുകളിലുള്ള 77 ലക്ഷത്തിലധികം പേരെ ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തി സ്ക്രീനിങ് നടത്തി. സംസ്ഥാനത്ത് കാൻസർ ചികിത്സാരംഗത്ത് വലിയ മുന്നേറ്റമാണുണ്ടായത്. ജില്ലാ കാൻസർ കെയർ പദ്ധതി ആവിഷ്കരിക്കുകയും കാൻസർ രജിസ്ട്രി തയാറാക്കുകയും ചെയ്തു. കാൻസർ രോഗികളെ കണ്ടെത്തി ചികിത്സിക്കുന്നതിന് കാൻസർ കെയർ സ്ക്രീനിങ് പോർട്ടലിന് രൂപം നൽകി.


ഇതുകൂടി വായിക്കൂ: ആരോഗ്യമേഖലയിലെ ചൂഷണം


ഈ ഇടപെടലുകളുടെ തുടർച്ചയായാണ് പൊതുജനാരോഗ്യം ഉറപ്പ് വരുത്താൻ ബഹുജന പങ്കാളിത്തത്തോടെ ആവിഷ്കരിച്ചിരിക്കുന്ന വിവ കേരളം പദ്ധതി. വിളർച്ച അഥവാ അനീമിയ എന്നത് ആരോഗ്യപ്രശ്നം എന്നതിലുപരി ഒരു സാമൂഹിക സാമ്പത്തിക പ്രശ്നമാണ്. സ്ത്രീകൾ, കുഞ്ഞുങ്ങൾ, ആദിവാസികൾ, അഗതികൾ, വൃദ്ധർ തുടങ്ങിയവർ മറ്റുള്ളവരെക്കാൾ ഈ പ്രശ്നം പേറുന്നു എന്നതും കുട്ടികളുടെ പഠനം മുതൽ മുതിർന്നവരുടെ ജോലിയുടെ ഗുണനിലവാരത്തിൽ വരെ സ്വാധീനം ചെലുത്തി സമൂഹത്തെ ബലഹീനമാക്കുന്നു എന്നതും ഈ പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. വർഷങ്ങളായുള്ള ദേശീയ കുടുംബാരോഗ്യ സർവേകളനുസരിച്ച് എല്ലാ പ്രായക്കാരിലും വിളർച്ച ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. എങ്കിലും ഇനിയും നമുക്ക് മുന്നോട്ട് പോകേണ്ടതുണ്ട്. ഈയൊരു ലക്ഷ്യം മുൻനിർത്തിയാണ് വിളർച്ചാമുക്ത കേരളത്തിന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ്, വനിതാശിശുവികസന വകുപ്പ്, എസ്‌സി/എസ്‌ടി വകുപ്പ് തുടങ്ങിയവയുടെ സഹകരണത്തോടെയും ബഹുജന പങ്കാളിത്തത്തോടെയും വിവ കേരളം ക്യാമ്പയിൻ ആരംഭിക്കുന്നത്.
എന്താണ് അനീമിയ എന്നും അതെങ്ങനെ പരിഹരിക്കാമെന്നും അറിയേണ്ടതുണ്ട്. ശരീരത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ ജീവവായുവും പോഷകങ്ങളും ശരീരത്തിന്റെ പല ഭാഗത്തേക്ക് എത്തിക്കുന്ന ദ്രാവകമാണ് രക്തം എന്ന് നമുക്കറിയാം. രക്തത്തിന് ചുവപ്പ് നിറം നൽകുന്നത്, രക്തത്തിലെ ചുവന്ന രക്തകോശങ്ങളിൽ (ആര്‍ബിസി) കാണുന്ന ഹീമോഗ്ലോബിൻ എന്ന മാംസ്യതന്മാത്രകളാണ്. ശ്വാസകോശത്തിൽ നിന്നും ഹൃദയത്തിലൂടെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുന്നതിൽ വളരെ പ്രധാന പങ്കുവഹിക്കുന്ന ഒരു പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. ഈ ഹീമോഗ്ലോബിന്റെ പ്രധാനഘടകം ഇരുമ്പുസത്താണ്. ചുവന്ന രക്തകോശങ്ങൾക്കോ അതിലുള്ള ഹീമോഗ്ലോബിൻ എന്ന പ്രോട്ടീനോ എന്തെങ്കിലും കുറവ് സംഭവിച്ചാൽ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലെ കോശങ്ങൾക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കാതിരിക്കുകയും മനുഷ്യര്‍ക്ക് പലതരം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനും കാരണമാകും. ശരീരത്തിൽ ചുവന്ന കോശങ്ങൾ ഉണ്ടാകുന്ന പ്രക്രിയയുടെ പേരാണ് എറിത്രോപോയിസിസ്. അനേകം പോഷകങ്ങൾ ആവശ്യമായ വളരെ സങ്കീർണമായ ഒരു പ്രക്രിയയാണ് അത്. ഇങ്ങനെയുണ്ടാകുന്ന ചുവന്ന രക്തകോശങ്ങളുടെ ആയുസ് ആകട്ടെ വെറും 100 മുതൽ 120 ദിവസം മാത്രമാണ്. അതുകൊണ്ടുതന്നെ നിരന്തരമായി ശരീരത്തിൽ ഈ രക്തകോശങ്ങൾ ഉല്പാദിപ്പിക്കേണ്ട ആവശ്യമുണ്ട്. പല കാരണങ്ങൾ കൊണ്ട് ചുവന്ന രക്തകോശങ്ങൾക്കോ ഹീമോഗ്ലോബിനോ വരുന്ന കുറവുമൂലം മനുഷ്യ ശരീരത്തിൽ ഉണ്ടാകുന്ന അവസ്ഥയ്ക്ക് പറയുന്ന പേരാണ് അനീമിയ, അല്ലെങ്കിൽ വിളർച്ച.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് അഞ്ചുവയസിൽ താഴെയുള്ള 42ശതമാനം കുട്ടികൾക്കും 40 ശതമാനം ഗർഭിണികൾക്കും വിളർച്ചയുണ്ട്. 2022ല്‍ ദേശീയ ആരോഗ്യ കുടുംബാരോഗ്യ സർവേ-5 പ്രകാരം ഇന്ത്യയിലെ അഞ്ച് വയസിൽ താഴെയുള്ള കുട്ടികളിലും, ഗർഭിണികളിലും, മുലയൂട്ടുന്ന അമ്മമാരിലും വിളർച്ചയുടെ അളവ് യഥാക്രമം 40, 32, 40 ശതമാനമാണ്. സർവേ അനുസരിച്ച് അനീമിയയുടെ തോത് ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. ഫലപ്രദമായ ഇടപെടലുകളിലൂടെ പൂര്‍ണമായും വിളർച്ചാമുക്ത കേരളമാക്കാനാണ് ലക്ഷ്യമിടുന്നത്.


ഇതുകൂടി വായിക്കൂ: വീണ്ടും പ്രകീര്‍ത്തിക്കപ്പെടുന്ന കേരളം


കുട്ടികളിലും, കൗമാരക്കാരിലും വിളർച്ച ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ ഇരുമ്പ് അടങ്ങിയ ഇലക്കറികളോ മത്സ്യമാംസാദികളോ ഭക്ഷണത്തിൽ ഉൾപ്പെടുത്താതിരിക്കൽ, ഏതെങ്കിലും ഭക്ഷണത്തോടുള്ള അമിത പ്രതിപത്തി, വികലമായ ഡയറ്റിങ്, വിരശല്യം, കൗമാരപ്രായത്തിലുള്ള പെൺകുട്ടികളിലാണെങ്കിൽ മാസമുറയുടെ സമയത്ത് കൂടുതൽ രക്തം നഷ്ടപ്പെടുന്നത് തുടങ്ങിയവയാണ്. ഗർഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും ഈ കാലയളവിൽ ഗർഭസ്ഥ ശിശുവിനോ, പാല്‍കുടിക്കുന്ന കുഞ്ഞിനോ ആവശ്യമായ ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിൻ ബി 12 തുടങ്ങിയവ അമ്മയിൽ നിന്നും വരേണ്ടതുണ്ട്. പോഷകങ്ങൾ എടുക്കുന്നതിൽ കുറവ്, പോഷകങ്ങൾ ആഗിരണം ചെയ്യാൻ ശരീരത്തിന് കഴിയാതിരിക്കുക, പോഷണം രക്തസ്രവത്തിലൂടെയും മറ്റും നഷ്ടമാവുക എന്നിവ വിളർച്ച ഉണ്ടാക്കും. സ്ത്രീകളിൽ രക്തസ്രാവം ഒരു പ്രധാനപ്രശ്നമാണ്. സിക്കിള്‍സെൽ അനീമിയ പോലെ ജനിതക ഘടകങ്ങളും അനീമിയ ഉണ്ടാക്കുന്നുണ്ട്. ഈ കാര്യങ്ങളൊക്കെ ഉൾക്കൊണ്ട് വിളർച്ചാമുക്ത കേരളത്തിനായാണ് വിവ കേരളം ക്യാമ്പയിൻ ആവിഷ്കരിക്കുന്നത്.
15 മുതൽ 59 വയസുവരെയുള്ളവരില്‍ അനീമിയ കണ്ടെത്തുകയും ആവശ്യമായവർക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം. പരിശോധനയും ചികിത്സയും കൂടാതെ ശക്തമായ ബോധവല്‍ക്കരണവും ലക്ഷ്യമിടുന്നു. വിദ്യാസമ്പന്നരും സാമ്പത്തികമായി മുന്നിൽ നിൽക്കുന്നവരുമായ സ്ത്രീകളിൽപോലും അനീമിയ കാണുന്നുണ്ട്. മറഞ്ഞിരിക്കുന്ന അനീമിയ പല ഗുരുതര ശാരീരിക ബുദ്ധിമുട്ടിലേക്കും നയിക്കും. അനീമിയ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിലൂടെ പലതരത്തിലുള്ള സങ്കീർണതകളിൽ നിന്നും മോചനം നേടാവുന്നതാണ്.


ഇതുകൂടി വായിക്കൂ: കാൻസർ ചികിത്സയിൽ നാഴികക്കല്ല്; പുതുപുത്തന്‍ ചികിത്സാ സംവിധാനങ്ങൾ വരുന്നു


ആദ്യം ഒരാള്‍ക്ക് വിളർച്ചയുണ്ടോയെന്ന് പരിശോധിച്ചു കണ്ടെത്തേണ്ടതുണ്ട്. തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ഇതിനുള്ള അവസരമുണ്ടായിരിക്കും. സ്വകാര്യ ലാബുകൾ, സന്നദ്ധ സംഘടനകളുടെ ക്യാമ്പുകള്‍ എന്നിവിടങ്ങളിലെ പരിശോധനകളും ക്രോഡീകരിക്കും. ഓരോരുത്തരും അവരുടെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് എത്രയെന്ന് കണ്ടെത്തണം. ആഹാര ശീലങ്ങളിൽ മാറ്റങ്ങൾ വരുത്തി വിളർച്ച പരിഹരിക്കാൻ കഴിയണം. വിളർച്ച കൂടുതലാണെങ്കില്‍ ഡോക്ടർമാരുടെ നിർദേശപ്രകാരം ചികിത്സയും ആവശ്യമാണ്. വിളർച്ച ഒഴിവാക്കുക എന്നുള്ളത് പ്രധാനപ്പെട്ടൊരു കാര്യമാണ്. കാരണം വിളർച്ച ഒരു ആരോഗ്യപ്രശ്നവും ഒപ്പം സാമൂഹിക, സാമ്പത്തിക പ്രശ്നവുമാണ്. മിടുക്കരായ കുട്ടികളും, ചുറുചുറുക്കുള്ള ചെറുപ്പക്കാരും, ആരോഗ്യമുള്ള വൃദ്ധജനങ്ങളുമുള്ള വളർച്ചയുള്ള ഒരു സമൂഹത്തിന് വിളർച്ചയെ മാറ്റി നിർത്തിയേ തീരൂ. ഇതിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. സമീകൃതാഹാരവും, ശാസ്ത്രീയമായ ആഹാരരീതികളും കൃത്യമായ ചികിത്സയും വഴി നമുക്ക് വിളർച്ചയെ തടയാനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.