വിഴിഞ്ഞം മേഖലയിലെ റോഡുകളിൽ ചുട്ടുപൊള്ളുന്ന വെയിലത്ത് ഡ്യൂട്ടി നോക്കുന്ന പൊലീസുകാർക്കാണ് ദിവസവും രാവിലെയും വൈകിട്ടും ഔഷധ കാപ്പിയും ചായയുമായി വിഴിഞ്ഞത്തെ കർമ്മസമിതി അംഗങ്ങൾ എത്തുന്നത്. വിഴിഞ്ഞം പിറവിളാകം റസിഡൻഷ്യൽ അസോസിയേഷന്റെ കീഴിലുള്ള കർമ്മസമിതിയിലെ 5 പേരാണ് ഇതിനു പിന്നിൽ. ജനതാ കർഫ്യൂ പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസം മുതൽ റോഡിൽ ഡ്യൂട്ടി നോക്കുന്ന പൊലീസുകാരുടെ നിസഹായവസ്ഥ കണ്ടതാണ് ഔഷധ കാപ്പിയും ചായയും വിതരണം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് കർമ്മസമിതി അംഗം വിഴിഞ്ഞം ജയകുമാർ പറഞ്ഞു. ലോക്ക് ഡൗൺ വന്നതോടെ കടകൾ അടച്ചതിനാൽ പൊലീസുകാർക്ക് ദാഹജലം പോലും കിട്ടാത്ത അവസ്ഥയായിരുന്നു.
വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എസ്.ബി. പ്രവീണുമായി സംസാരിച്ച് അനുവാദം വാങ്ങി. പിന്നെ രണ്ട് വലിയ കെറ്റിൽ വാടകയ്ക്ക് എടുത്തു. ദിവസവും രാവിലെ 100 ഓളം പേർക്ക് ചായയും വൈകിട്ട് ഓഷധ കാപ്പിയും കൊടുത്തു തുടങ്ങി. രാവിലെ 8 മുതൽ രണ്ട് സ്കൂട്ടറുകളിലായി നാല് പേരടങ്ങുന്ന സംഘം കാപ്പിയുമായി യാത്ര തിരിക്കും. റോഡിലും ജംഗ്‌ഷനുകളിലും ഡ്യൂട്ടിയിലായിരിക്കുന്ന പൊലീസുകാർക്ക് ഇവ വിതരണം ചെയ്ത ശേഷം സ്റ്റേഷനിലേയും പൊലീസുകാർക്ക് വിതരണം ചെയ്യും. അവിടെ എത്തുമ്പോൾ പ്രതികളുണ്ടെങ്കിൽ അവർക്കും ചായയോ, കാപ്പിയോ നൽകും. ഇതെല്ലാം കഴിയുമ്പേഴേക്കും സമയം രാവിലെ 10 കഴിയും. വൈകിട്ട് 3 മുതൽ 5 വരെയാണ് ഔഷധ കാപ്പി വിതരണം.
വഴിയിൽ വച്ച് പൊലീസ് ജീപ്പ് കണ്ടാൽ തടഞ്ഞു നിർത്തി അവർക്കും ചായയും കാപ്പിയും നൽകും. ചുക്ക്, ഏലക്ക ‚ഗ്രാമ്പു, കുരുമുളക്, കടുക്ക, നെല്ലിക്ക, താന്നിക്ക, മല്ലി, കൃഷ്ണ തുളസി, കരുപ്പു കട്ടി ഇവ മില്ലിൽ പൊടിച്ച് സമമെടുത്താണ് കാപ്പി തയ്യാറാക്കുന്നത്.ജയകുമാറിന്റെ വാടക വീട്ടിൽ വച്ചാണ് ഇവ തയ്യാറാക്കുന്നത്. ഒപ്പം സഹായിക്കാൻ ഭാര്യ മഞ്ചുവുമുണ്ടാകും. ലോക്ക് ഡൗൺ കാലാവധി തീരുന്നതുവരെയും വിതരണം ചെയ്യുമെന്ന് ഇവർ പറഞ്ഞു. ദിവസവും 1000 ത്തോളം രൂപ ചെലവ് വരുന്നു. ഈ തുക കർമ്മസമിതി അംഗങ്ങൾ സ്വന്തം കൈയിൽ നിന്നും ചെലവാക്കുന്നു. ഇടയ്ക്ക് നാട്ടുകാരിൽ ചിലരും സഹായിക്കും. വിഴിഞ്ഞം ജയകുമാർ, മനു ചന്ദ്രൻ ‚സന്തോഷ്, ഷെമീൻ ‚വിനോദ് എന്നിവരാണ് സമിതി അംഗങ്ങൾ. റസിഡൻഷ്യലിന്റെ കീഴിലെ അത്യാഹിത ഘട്ടത്തിൽ ആരെയും ആശ്രയിക്കാതെ പ്രവർത്തിക്കുന്നവരാണ് കർമ്മസമിതി.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.