8 February 2025, Saturday
KSFE Galaxy Chits Banner 2

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ; ജില്ലയിൽ 614 ഹരിതവിദ്യാലയങ്ങൾ പ്രഖ്യാപിച്ചു

Janayugom Webdesk
കാസർകോട്
February 2, 2025 8:27 am

മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കാസർകോട് ജില്ലയിലെ 614 സ്കൂളുകളെ ഹരിതവിദ്യാലയങ്ങളായി പ്രഖ്യാപിച്ചു. വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും ശുചിത്വ ബോധവും വളർത്തുക എന്ന ഉദ്ദേശ്യത്തോടെ മാലിന്യസംസ്കരണം, ജല സംരക്ഷണം, ഊർജ്ജ സംരക്ഷണം, കാർഷിക പുനരുദ്ധാനം എന്നിവ പരിഗണിച്ചാണ് ഹരിത വിദ്യാലയ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്.
ഹരിതകേരളമിഷന്റെ ഭാഗമായി ശുദ്ധ ജലസംരക്ഷണം, പ്ലാസ്റ്റിക് വിരുദ്ധ ക്യാംമ്പയിനുകൾ, ജൈവവളം പ്രചാരം, മഴവെള്ള സംരക്ഷണം തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. 

ഹരിത സേന, വിദ്യാർത്ഥികൾ, അധ്യാപകർ, കുടുംബശ്രീ, നഗരസഭകൾ എന്നിവയുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.
വിദ്യാർത്ഥികൾക്ക് പരിസ്ഥിതിയോടുള്ള സ്നേഹം വളർത്താൻ പാഠപുസ്തകങ്ങൾക്കപ്പുറം പ്രായോഗിക അനുഭവങ്ങൾ ഉറപ്പാക്കാൻ ഈ പദ്ധതി സഹായകരമാകും.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ 82 വിദ്യാലയങ്ങളും നീലേശ്വരം മുൻസിപ്പാലിറ്റിയിലെ 18 വിദ്യാലയങ്ങളും കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയിലെ 28 വിദ്യാലയങ്ങളും പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ 92 വിദ്യാലയങ്ങളും കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ 80 വിദ്യാലയങ്ങളും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ 108 വിദ്യാലയങ്ങളും കാസർകോട് ബ്ലോക്ക് പഞ്ചായത്തിലെ 107 വിദ്യാലയങ്ങളും കാസർകോട് മുൻസിപ്പാലിറ്റിയിലെ 21 വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങളായി. 

വിദ്യാഭ്യാസ വകുപ്പിന്റെയും ഹരിതകേരളമിഷന്റെയും നേതൃത്വത്തിൽ കാസർകോട് ജില്ലയെ പരിസ്ഥിതി സൗഹൃദ വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സർക്കാർ സ്കൂളുകൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളും ഹരിത വ്യാപ്തി ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നതിനാൽ വിദ്യാലയങ്ങൾ പരിസ്ഥിതിയോടൊപ്പം വളരുന്ന പാഠശാലകളായി മാറുമെന്ന് നവകേരളം കർമ്മ പദ്ധതി ജില്ലാ കോർഡിനേറ്റർ കെ ബാലകൃഷ്ണൻ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.