ഇസ്രയേല്‍ — ഇറാന്‍ സംഘര്‍ഷം എട്ടാം ദിവസവും ശക്തമായി തുടരുന്നു. ഇറാനില്‍ ഇസ്രയേല്‍ നടത്തുന്ന വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 639 ആയി. പരിക്കേറ്റവരുടെ എണ്ണം 1,300 ആണ്. ഇറാന്‍ പ്രത്യാക്രമണം ശക്തമാക്കിയതോടെ ഇസ്രയേലില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായി. ഇസ്രയേലിലെ പ്രധാന നഗരങ്ങളില്‍ ഇന്നലെയും നിരന്തരം അപായ സൈറണ്‍ മുഴങ്ങി. ഇറാന്റെ മിസൈല്‍ വര്‍ഷത്തില്‍ ഇസ്രയേല്‍ പ്രതിരോധ സംവിധാനങ്ങളെല്ലാം തകര്‍ന്ന അവസ്ഥയിലാണ്. 16 ഘട്ടമായി 500 ഓളം മിസൈലുകളും നൂറുകണക്കിന് ഡ്രോണുകളും ഇറാന്‍ പ്രയോഗിച്ചിട്ടുണ്ട്.
തെക്കന്‍ നഗരമായ ബീര്‍ഷെബയിലെ മൈക്രോസോഫ്റ്റ് ഓഫിസിന് സമീപം വന്‍ തീപിടിത്തമുണ്ടായി. ഹൈടെക് സൈബര്‍ സെക്യൂരിറ്റി സെന്റര്‍ കെട്ടിടത്തിനുനേരെയായിരുന്നു ഇറാന്റ ആക്രമണം. ടെല്‍ അവീവിന് പുറമെ ഹൈഫ, നെഗേവ് നഗരങ്ങളിലും മിസൈലുകള്‍ പതിച്ചു. ഇതുവരെ മൂവായിരത്തോളം കെട്ടിടങ്ങള്‍ നിലംപൊത്തിയെന്നാണ് കണക്ക്. എണ്ണായിരത്തിലേറെ പേർ ഭവനരഹിതരായെന്നും കണക്കുകള്‍ പുറത്തുവന്നു.
ടെഹ്റാനിലെ വെപ്പണ്‍സ് ഡെവലപ്മെന്റ്സ് ആന്റ് റിസര്‍ച്ചിന് നേരെ ഇസ്രയേല്‍ ആക്രമണം നടത്തി. ഒരു ആണവ ശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ടതായാണ് സൂചന. 60 യുദ്ധവിമാനങ്ങള്‍ സൈനിക നടപടിയില്‍ പങ്കെടുത്തതായി ഇസ്രയേലി പ്രതിരോധ സേന അറിയിച്ചു. ഇസ്രയേൽ കഴിഞ്ഞദിവസം നടത്തിയ ആക്രമണത്തിൽ ഇറാന്റെ തന്ത്രപ്രധാന ആണവ കേന്ദ്രങ്ങൾ തകർന്നതായി അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐഇഎഇ) സ്ഥിരീകരിച്ചു. ഇറാന്റെ ഖോണ്ടാബ് ഹെവി വാട്ടർ പ്രൊഡക്ഷൻ പ്ലാന്റിലെ പ്രധാന കെട്ടിടങ്ങൾക്കും ഡിസ്റ്റിലേഷൻ യൂണിറ്റിനുമാണ് കേടുപാടുകൾ സംഭവിച്ചതെന്ന് ഐഇഎഇ വ്യക്തമാക്കി. ഇസ്രയേല്‍ കടന്നാക്രമണത്തിനെതിരെ ഇറാനിലെ വിവിധ നഗരങ്ങളില്‍ ഇന്നലെ വന്‍ റാലികള്‍ നടന്നു.
അതേസമയം അന്താരാഷ്ട്രതലത്തില്‍ നിരോധിച്ച ക്ലസ്റ്റര്‍ ബോംബുകള്‍ ഇറാന്‍ പ്രയോഗിച്ചതായി ഇസ്രയേല്‍ ആരോപിച്ചു. ക്ലസ്റ്റര്‍ ബോംബ് മിസൈലുകളുടെ നിര്‍മ്മാണം, സംഭരണം, കൈമാറ്റം, ഉപയോഗം എന്നിവയ്ക്കെതിരെ 111 രാജ്യങ്ങള്‍ ഒപ്പുവച്ചിരുന്നു. ഇതില്‍ ഇറാനും ഇസ്രയേലും പങ്ക് ചേര്‍ന്നിരുന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.