കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലുണ്ടായ യാത്ര പ്രശ്നങ്ങൾ മൂലം ഇറ്റലിയിൽ കുടുങ്ങി നാട്ടിലേയ്ക്ക് വരാനാകാതെ പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിന്റെ ഭാര്യയും. ബുധനാഴ്ച മുതൽ ഇറ്റലിയിൽ യാത്രവിലക്ക് നിലവിൽ വന്നത് തിരിച്ചു വരാനുള്ള സാധ്യത തടസ്സപ്പെടുത്തി. കൊറോണ വൈറസ് ലോകം മുഴുവനും വ്യാപിച്ചതിനെ തുടർന്ന് പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ സംസാരിക്കവേയാണ് മുഹമ്മദ് മുഹ്സിന്റെ ഭാര്യ ഇറ്റലിയിൽ കുടുങ്ങിയതും ചർച്ചയായത്.
കിഴക്കൻ ഇറ്റലിയിലെ കാമറിനോ സർവകലാശാലയിൽ ഗവേഷകയാണ് മുഹ്‌സിന്റെ ഭാര്യ ഷ്ഫഖ് കാസിം. അവരെ കാമറിനോയിലെ ഒറ്റമുറിയിൽ മാറ്റിപാർപ്പിച്ചിരിക്കുകയാണ്. മുറിയിൽ നിന്ന് പുറത്തിറങ്ങാനാവാത്തതിനാൽ അവർക്ക് റോമിലെ വിമാനത്താവളത്തിൽ എത്താനാവുന്നില്ല. വിമാനത്താവളത്തിലേക്ക് എത്താൻ അഞ്ചു മണിക്കൂർ യാത്രവേണം.രോഗം പടർന്നു പിടിക്കുന്ന പ്രദേശങ്ങളിലൂടെ മൂന്ന് ബസ് കയറു വേണം യാത്ര നടത്താൻ.
എങ്ങനെയെങ്കിലും നാട്ടിലെത്താൻ കഴിഞ്ഞാൽ എല്ലാവിധ സൗകര്യങ്ങളും ഒരുക്കാമെന്നു മന്ത്രി കെ.കെ ശൈലജ ഉറപ്പു നൽകി. ഭാര്യയെ നേരിട്ടു കാണണമെന്നു പട്ടാമ്പി അംഗത്തിന് ആഗ്രഹമുണ്ടെങ്കിലും വിഡിയോ കോളിലൂടെ മാത്രമേ കാണാൻ കഴിയൂ എന്നു പറഞ്ഞു വിഷയമുന്നയിച്ചതു മുഹ‍്സിന്റെ തൊട്ടടുത്ത സീറ്റിലിരുന്ന പി.സി. ജോർജാണ്. ഉത്തർപ്രദേശ് സ്വദേശിയാണു ഷഫക്. ഡൽഹിയിലെ ജാമിയ മിലിയയിൽനിന്ന് എംഫിൽ പൂർത്തിയാക്കിയ അവർ 2018 മുതൽ ഇറ്റലിയിലാണ്.
അവിടെ നിന്ന് രോഗ ബാധയില്ലെന്ന സർട്ടിഫിക്കറ്റ് കിട്ടാതെ ഇറ്റലിയിൽ കഴിയുന്നവർക്ക് ഇൻഡിയിലെത്താനാവില്ല. എന്നാൽ, എയർ ഇന്ത്യ ഫ്ലൈറ്റുകൾ മിക്കതും റദ്ദാക്കി കഴിഞ്ഞു. ഇറ്റലിയിൽ രോഗ പരിശോധനയ്ക്കുള്ള സംവിധാനങ്ങൾ വിരളമായത് കൊണ്ട് തന്നെ രോഗികളെ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകാനുള്ള സംവിധാനങ്ങളൊന്നുമില്ലെന്നും സർവകലാശാല അടച്ചതും യാത്ര വിലക്ക് ഏർപ്പെടുത്തിയതും ഗവേഷകരടക്കമുള്ള വിദ്യാർത്ഥികളെ ഏറെ വലച്ചതായും മുഹമ്മദ് യാസിൻ എംഎൽഎ പറഞ്ഞു.
മടക്കം വൈകിയേക്കും: മുഹമ്മദ് മുഹ്‍സിൻ
‘‘അവൾക്കിനി ഉടൻ വരാൻ കഴിയുമെന്നു തോന്നുന്നില്ല. എയർ ഇന്ത്യ, അലിറ്റാലിയ ഫ്ലൈറ്റുകൾ മാത്രമാണ് ഇങ്ങോട്ടുള്ളത്. അതിൽ എയർ ഇന്ത്യയുടേതു മിക്കതും റദ്ദാക്കിക്കഴിഞ്ഞു. ടിക്കറ്റ് കിട്ടിയാൽ തന്നെ കോവിഡ് ഉണ്ടോയെന്നു പരിശോധിച്ചു സർട്ടിഫിക്കറ്റ് നൽകാനുള്ള സംവിധാനം ഇറ്റലിയിൽ വിരളമാണ്. പല ആശുപത്രികളിലും അവളും സുഹൃത്തുക്കളും വിളിച്ചെങ്കിലും ഫലമുണ്ടായില്ല.
ബുധനാഴ്ചയോടെ ഇറ്റലി പൂർണമായി സ്തംഭനാവസ്ഥയിലായി. ആരും പുറത്തിറങ്ങുന്നില്ല. ഇനി സർവകലാശാലയ്ക്കുള്ളിൽ പ്രവേശിക്കരുതെന്ന അറിയിപ്പ് ഇന്നലെ വന്നു. സർവകലാശാല നൽകിയ അപ്പാർട്ട്മെന്റിലാണു താമസം. ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ വാങ്ങി വച്ചിട്ടുണ്ട്. കടകൾ ഏതു സമയവും അടച്ചേക്കും. ഷഫക്കിനു ഫെലോഷിപ്പുള്ളതു കൊണ്ടു പ്രശ്നമില്ല. പലരും സ്വകാര്യ അപാർട്ട്മെന്റ് എടുത്തു താമസിക്കുകയാണ്. സൂപ്പർ മാർക്കറ്റുകളിലും മറ്റും പാർട്ട് ടൈം ജോലി ചെയ്താണു ചെലവിനുള്ള പണം കണ്ടെത്തുന്നത്. കടകൾ അടച്ചു പൂട്ടുന്നതോടെ ഇവരുടെ കാര്യം എന്താകുമെന്നു ചിന്തിക്കാൻ പോലും വയ്യ.”
”രണ്ടാഴ്ച മുൻപ് യാത്രാനിരോധനം വരുന്നതിനു മുൻപ് ഇന്ത്യക്കാർക്ക് ഇങ്ങോട്ടു വരാൻ കഴിയുമായിരുന്നു. റോമിലെ വിമാനത്താവളം വരെ എത്തണമെങ്കിൽ പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കണമായിരുന്നു. ആ യാത്രയിൽ രോഗം പിടിപെടാനുള്ള സാധ്യത വളരെക്കൂടുതലാണ്. അതുകൊണ്ട് ഇന്ത്യക്കാർക്കായി പ്രത്യേക ഗതാഗത സൗകര്യം ഒരുക്കണമെന്ന് ഞാനുൾപ്പെടെ പലരും എംബസിക്കു കത്തയിച്ചിട്ടും അവർ തിരിഞ്ഞുനോക്കിയില്ല.’’ എന്ന് പി.മുഹ്‌സിൻ എംഎൽഎ
ENGLISH SUMMARY: wife of muhammaed yasin mla is stranded in italy
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.