March 23, 2023 Thursday

കാടിറങ്ങി വന്യജീവികള്‍; കൃഷിനാശം വര്‍ധിച്ചു

Janayugom Webdesk
പുല്‍പ്പള്ളി
March 15, 2020 8:41 pm

വേനല്‍ കടുത്തതോടെ കാടിറങ്ങുന്ന വന്യജീവികളുടെ എണ്ണം വര്‍ധിക്കുന്നു. ഇതോടെ വനത്തോട് ചേര്‍ന്ന് കിടക്കുന്ന കൃഷിയിടങ്ങളിലെ കര്‍ഷകര്‍ ദുരിതത്തിലായി. കടുത്ത വേനല്‍ ചൂടില്‍ കാട്ടിലെ പച്ചപ്പ് നഷ്ടപ്പെടുകയാണ്. ജലാശയങ്ങളില്‍ വെള്ളവും കുറഞ്ഞു. തീറ്റ ക്ഷാമം തുടങ്ങിയതോടെ കാട്ടാനയടക്കം കൃഷിയിടങ്ങളിലേക്ക് ഇറങ്ങുകയാണ്. പുരയിടങ്ങളിലും തോട്ടങ്ങളിലും ചക്ക, മാങ്ങ സീസണ്‍ ആരംഭിച്ചതോടെ കാട്ടാനകള്‍ കൃഷിയിടങ്ങളിലെത്തുകയാണ്. കബനി നദിയുടെ തീരത്തെ കൃഷിയിടങ്ങളില്‍ കൃഷി നടത്താന്‍ പറ്റാത്ത അവസ്ഥയാണിപ്പോള്‍. കൊളവള്ളിയിലും ചാമപ്പാറയിലും വണ്ടിക്കടവിലും സന്ധ്യ മയങ്ങുന്നതോടെ ആനകള്‍ എത്തുന്നു.

ജില്ലയുടെ മിക്ക ഭാഗങ്ങളിലും ഇതേ അവസ്ഥ തന്നെയാണ്. പുല്‍പ്പള്ളി മേഖലയോട് ചേര്‍ന്നുള്ള കര്‍ണാടക വനത്തില്‍ നിന്നും കാട്ടുമൃഗങ്ങള്‍ തീറ്റയും വെള്ളവും തേടി കേരളത്തിലേക്ക് പലായനം തുടങ്ങി. ഒരു വര്‍ഷം മുമ്പ് നാഗര്‍ഹോള, ബന്ദിപ്പൂര്‍ വന്യജീവി സങ്കേതങ്ങളില്‍ കാട്ടുതീയില്‍ കോടികളുടെ വന സമ്പത്താണ് ചാമ്പലായത്. നിരവധി വന്യജീവികള്‍ക്കും ജീവഹാനി നേരിട്ടു. ഇത്തവണ വേനല്‍ മഴ കാര്യമായി ലഭിച്ചിട്ടില്ല. വനത്തില്‍ മുളയും പച്ചപ്പും കുറഞ്ഞതാണ് കാട്ടാനയടക്കമുള്ള വന്യജീവികള്‍ നാട്ടിലിറങ്ങാന്‍ പ്രധാന കാരണം. വന്യജീവികള്‍ നാട്ടിലേക്കിറങ്ങുന്നത് തടയുന്നതിനായി നിരവധി പദ്ധതികള്‍ അധികൃതര്‍ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും ഇവ പലയിടത്തും തകര്‍ന്ന് കിടക്കുകയാണ്. കോടിക്കണക്കിന് രൂപയാണ് ഓരോ വര്‍ഷവും വന്യജീവി പ്രതിരോധ സംവീധാനങ്ങള്‍ക്ക് ചെലവഴിക്കുന്നത്. വന്യജീവികളുടെ സംരക്ഷണത്തിനും നാട്ടിലെത്തുന്നവയെ തുരത്താനും കാട്ടു തീ തടയാനും നൈറ്റ് പട്രോളിംഗ് അടക്കം വനംവകുപ്പ് ഈര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Eng­lish Sum­ma­ry: wild ani­mals destroyed farm in pulpalli

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.