25 April 2024, Thursday

Related news

December 23, 2023
October 6, 2023
May 10, 2023
April 30, 2023
April 27, 2023
March 6, 2023
January 27, 2023
November 24, 2022
November 22, 2022
April 14, 2022

റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ പുനഃക്രമീകരണം

Janayugom Webdesk
തിരുവനന്തപുരം
November 24, 2022 9:54 pm

സാങ്കേതിക തകരാർ സുഗമമായ റേഷൻ വിതരണത്തെ ബാധിക്കാതിരിക്കാൻ റേഷൻകടകളുടെ പ്രവർത്തന സമയം 25 മുതൽ 30 വരെ പുനഃക്രമീകരിക്കുന്നതായി മന്ത്രി അറിയിച്ചു. മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ 25, 28, 30 തീയതികളിൽ രാവിലെ എട്ട് മുതൽ ഒരു മണിവരെയും 26, 29 തീയതികളിൽ ഉച്ചയ്ക്കു ശേഷം രണ്ട് മണി മുതൽ ഏഴ് മണി വരെയും പ്രവർത്തിക്കും.
എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ 26, 29 തീയതികളിൽ രാവിലെ എട്ട് മുതൽ ഒരു മണിവരേയും 25, 28, 30 തീയതികളിൽ ഉച്ചയ്ക്കുശേഷം രണ്ടു മണി മുതൽ ഏഴു മണിവരെയുമാണ് പ്രവര്‍ത്തിക്കുക.

റേഷൻ വ്യാപാരികളുടെ കമ്മിഷൻ പൂർണമായി നൽകും: മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: റേഷൻ വ്യാപാരികൾക്ക് പ്രതിമാസം ലഭിക്കേണ്ട കമ്മിഷൻ അതാത് മാസം തന്നെ പൂർണമായി നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഭക്ഷ്യ‑സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ. കമ്മിഷൻ വിഷയവുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾ ശനിയാഴ്ച മുതൽ കടയടപ്പു സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ റേഷൻ വ്യാപാരി സംഘടനാ നേതാക്കളുമായി മന്ത്രി ചർച്ച നടത്തി. ഒക്ടോബർ മാസത്തെ കമ്മിഷൻ ഭാഗികമായി മാത്രം അനുവദിച്ച് സിവിൽ സപ്ലൈസ് കമ്മിഷണർ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കരുതെന്ന സംഘടനാ നേതാക്കളുടെ ആവശ്യം മന്ത്രി അംഗീകരിച്ചു.
ഫണ്ടിന്റെ അപര്യാപ്തത മൂലമാണ് ഒക്ടോബറിലെ കമ്മിഷൻ ഭാഗികമായി അനുവദിച്ച് ഉത്തരവായത്. ഈ സാമ്പത്തികവർഷത്തെ (2022–23) റേഷൻ വ്യാപാരി കമ്മിഷൻ ഇനത്തിലുള്ള ചെലവിലേക്കായി 216 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. ഇത് ഈ ആവശ്യത്തിന് പര്യാപ്തമായിരുന്നു. എന്നാൽ കേന്ദ്രസർക്കാരിന്റെ പിഎംജികെഎവൈ പദ്ധതി പ്രകാരം അനുവദിച്ച ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിന്റെ കമ്മിഷനായി നൽകേണ്ടിവരുന്ന തുക ബജറ്റ് വകയിരുത്തലിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഈ വർഷം ഡിസംബർ വരെ ഈ പദ്ധതി നീട്ടിക്കൊണ്ടുള്ള തീരുമാനം കേന്ദ്രസർക്കാർ ഓഗസ്റ്റിലാണ് പ്രഖ്യാപിച്ചത്. ഇതിനാലാണ് ഈ ചെലവ് മുൻകൂട്ടി കാണാൻ സംസ്ഥാന സർക്കാരിന് കാണാൻ കഴിയാതെപോയത്.

റേഷൻ വ്യാപാരികൾക്ക് കമ്മിഷനായി പ്രതിമാസം ശരാശരി 15 കോടി രൂപ ആവശ്യമാണ്. പിഎംജികെഎവൈ പദ്ധതി പ്രകാരമുള്ള ഭക്ഷ്യധാന്യ കമ്മിഷൻ കൂടി ചേരുമ്പോൾ 28 കോടി രൂപയോളം വേണ്ടി വന്നു. ഇതും മുടക്കംകൂടാതെ സെപ്റ്റംബർ മാസം വരെ വ്യാപാരികൾക്ക് നൽകിവന്നിട്ടുണ്ട്. കമ്മിഷൻ ഇനത്തിൽ സെപ്റ്റംബർ വരെ 105 കോടി രൂപ നൽകേണ്ട സ്ഥാനത്ത് റേഷൻ വ്യാപാരികൾക്ക് 196 കോടി രൂപ നൽകി കഴിഞ്ഞു. ഇതുമൂലം ഒക്ടോബറിലെ കമ്മിഷൻ പൂർണമായി നൽകാൻ അധിക തുക ധനകാര്യ വകുപ്പ് അനുവദിക്കേണ്ടതായിട്ടുണ്ട്. ഇതിന് വേണ്ടിയുള്ള നിർദ്ദേശം ഭക്ഷ്യ വകുപ്പ് ധനവകുപ്പിന് നൽകിയിട്ടുണ്ടെന്നും ഒക്ടോബർ മാസത്തെ കമ്മിഷൻ പൂർണമായിത്തന്നെ വിതരണം ചെയ്യാൻ കഴിയുമെന്നും മന്ത്രി യോഗത്തെ അറിയിച്ചു. കടയടപ്പ് സമരം ചെയ്യാൻ തങ്ങൾക്ക് താല്പര്യമില്ലെന്നും പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്നേയുള്ളൂ എന്നും സംഘടനാ പ്രതിനിധികൾ യോഗത്തിൽ പറഞ്ഞു.

Eng­lish Sum­ma­ry: work­ing hours of ration shops has been rescheduled

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.