ഗോവൻ വിമോചന പോരാളിയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയും ദേശീയ സെക്രട്ടറിയേറ്റ് അംഗവും ഇന്ത്യൻ പാർലമെൻററി രാഷ്ട്രീയത്തിലെ എക്കാലത്തെയും മികച്ച സാമാജകരിൽ ഒരാളും ആയിരുന്ന സഖാവ്. സി കെ ചന്ദ്രപ്പൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 13 വർഷങ്ങൾ കഴിഞ്ഞു. ഒരേസമയം പ്രതിപക്ഷ ബഹുമാനമുള്ള സൗമ്യനായ രാഷ്ട്രീയക്കാരനായും അതേസമയം തന്നെ സമരസപ്പെടാത്ത പോരാളിയായും ചരിത്രത്തിൽ നിയതമായ സ്ഥാനം അദ്ദേഹം അടയാളപ്പെടുത്തിയിട്ടുണ്ട്.
രാഷ്ട്രീയ സാമൂഹിക മേഖലകളിൽ മൂല്യങ്ങളുടെ പ്രസക്തി ഉയർത്തിക്കാട്ടിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ആ പ്രോജ്ജ്വലമായ ഓർമ്മകൾ നിലനിർത്തുവാനായി യുവകലാ സാഹിതി ഷാർജ ഏർപ്പെടുത്തിയ ഈ വർഷത്തെ സി കെ ചന്ദ്രപ്പൻ സ്മൃതി പുരസ്കാരത്തിനു ശ്രീ പുനലൂർ സോമരാജൻ അർഹനായി. തിരുവനതപുരം കേസരി സ്മാരക ഹാളിൽ നടന്ന പത്ര സമ്മേളനത്തിൽ ആണ് അവാർഡ് പ്രഖ്യാപിച്ചത്.
യുവകലാസാഹിതി സംസ്ഥാന അധ്യക്ഷനും കവിയുമായ ശ്രീ ആലങ്കോട് ലീലാകൃഷ്ണൻ, വനിതാകലാസാഹിതി നേതാവും എഴുത്തുകാരിയുമായ ഗീത നസീർ, ജീവചരിത്രകാരനും സാംസ്കാരിക പ്രവർത്തകനുമായ ബൈജു ചന്ദ്രൻ, യുവകലാസാഹിതി യുഎഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, യുവകലാസാഹിതി യുഎഇ ജോയിൻറ് സെക്രട്ടറി നമിത എന്നിവർ അടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
ഒറ്റപ്പെട്ട പോകുന്നവരുടെ സമാശ്വാസമായ പത്തനാപുരം ഗാന്ധിഭവൻ പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത ഒരു സ്ഥാപനമാണ്. ദയയും കാരുണ്യവും അന്യം നിന്നു പോകുന്ന ഒരു കാലത്ത് ഇത്തരം മൂല്യങ്ങളുടെ ഒരു കേദാരമായ പത്തനാപുരം ഗാന്ധിഭവന്റെ ചാലകശക്തി എന്ന രീതിയിൽ പുനലൂർ സോമരാജന്റെ പ്രവർത്തനങ്ങൾ സവിശേഷമായ സാമൂഹികശ്രദ്ധ ആകർഷിച്ചിട്ടുണ്ട് എന്ന് ജഡ്ജിങ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
2025 ദിർഹവും പ്രശസ്തി ഫലകവും ആണ് പുരസ്കാര ജേതാവിന് ലഭിക്കുക. മെയ് നാലിന് വൈകിട്ട് 5 മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ വെച്ച് ശ്രീ ആലങ്കോട് ലീലാകൃഷ്ണൻ പുരസ്കാരം സമ്മാനിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.