Site icon Janayugom Online

മധ്യവയസ്കൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

തൊടുപുഴ: നഗരമദ്ധ്യത്തിലെ കുറ്റിക്കാട്ടിൽ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. മത്സ്യത്തൊഴിലാളിയായ ഇടവെട്ടി ചെരിഞ്ചോട്ടിൽ ജബ്ബാറാണ് (61) മരിച്ചത്. ഇന്നലെ രാവിലെ എട്ടോടെ തൊടുപുഴ കാഞ്ഞിരമറ്റം ജില്ലാ വിദ്യാഭ്യാസ ആഫീസിന് സമീപത്തുള്ള ലോഡ്ജിനോട് ചേർന്ന കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടത്.
സമീപത്തെ വ്യാപാരിയാണ് പൊലീസിനെ വിവരം അറിയിച്ചത്. മൃതദേഹത്തിന്റെ മുഖത്തും കഴുത്തിലും മുറിവേറ്റ പാടുകളുണ്ട്. മൃതദേഹത്തിന്റെ സമീപത്ത് നിന്ന് ഒരു കത്തി കണ്ടെത്തിയിട്ടുണ്ട്. ഇത് മരിച്ച ജബ്ബാറിന്റെയാണെന്ന് പൊലീസ് പറയുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി സമീപത്തെ ലോഡ്ജിൽ ചീട്ടുകളിയുമായി ബന്ധപ്പെട്ട് വാക്കേറ്റവും അടിപിടിയും നടന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. മരിച്ച ജബ്ബാർ പെട്രോൾ ഒഴിച്ച് തീ കൊളുത്തുമെന്ന് ഭീഷണി മുഴക്കുന്നതായി പൊലീസിനെ ചിലർ വിളിച്ചറിയിച്ചിരുന്നു. എന്നാൽ പൊലീസ് എത്തിയപ്പോൾ ഇയാൾ സ്ഥലത്തുണ്ടായിരുന്നില്ല. ഇയാൾക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. പിന്നീടാണ് ഇന്നലെ രാവിലെ മൃതദേഹം കണ്ടെത്തിയത്.
ജബ്ബാറിന്റെ സുഹൃത്തുക്കളായ നാലു പേരെ ചോദ്യം ചെയ്യാനായി തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഡിവൈഎസ്പി കെ സദൻ, സി ഐ വി സി വിഷ്ണുകുമാർ, എസ് ഐ ബൈജു പി ബാബു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. ജബ്ബാറിന്റെ ഭാര്യ: ലൈല മക്കൾ: നവാസ്, അനൂപ്. 

Exit mobile version