Site iconSite icon Janayugom Online

ഗാസയില്‍ പ്രതിദിനം 160 കുട്ടികള്‍ കൊല്ലപ്പെടുന്നു

ഗാസയില്‍ പ്രതിദിനം 160 കുട്ടികള്‍ കൊല്ലപ്പെടുന്നതായി ലോകാരോഗ്യ സംഘടന. ആയിരക്കണക്കിന് കുട്ടികള്‍ക്ക് അംഗഭംഗം സംഭവിച്ചു. 16 ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായും ലോകാരോഗ്യ സംഘടനാ വക്താവ് ക്രിസ്റ്റ്യന്‍ ലിന്‍ഡ്മെയര്‍ പറഞ്ഞു.
ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 89 ജീവനക്കാരാണ് കൊല്ലപ്പെട്ടത്. ഇന്ധനക്ഷാമം കാരണം ഗാസയില്‍ 14 ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നില്ല.

ചില ആശുപത്രികള്‍ പൂര്‍ണമായും തകര്‍ന്നു. ഒരു ദിവസം ഏകദേശം 500 ട്രക്കുകള്‍ക്ക് സുരക്ഷിതമായി ഗാസയില്‍ പ്രവേശനം അനുവദിക്കണമെന്നും ലിന്‍ഡ്മെയര്‍ പറഞ്ഞു. ആകെ മരണങ്ങളില്‍ 67 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. 1350 കുട്ടികള്‍ ഉള്‍പ്പെടെ 2450 പേരെ കാണാതായതായും പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബന്ദികളാക്കിയവരിൽ മുപ്പതോളം പേർ കുട്ടികളാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

ഗാസയില്‍ രാജ്യാന്തര സംഘടനകള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം നടത്തുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. റെഡ്ക്രോസിന്റെ വാഹന വ്യൂഹത്തിന് നേരെയാണ് ഇസ്രയേല്‍ സെെന്യം ആക്രമണം നടത്തിയത്. മരുന്നുകളും അവശ്യസാധനങ്ങളുമായി ഗാസ സിറ്റിയിലേക്ക് എത്തിയ അ‍‌ഞ്ച് ട്രക്കുകള്‍ക്കും രണ്ട് റെഡ്ക്രോസ് വാഹനങ്ങള്‍ക്കും നേരെയായിരുന്നു ആക്രമണം. രണ്ട് ട്രക്കുകള്‍ തകരുകയും ഒരു ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

മാനുഷിക പ്രവര്‍ത്തനങ്ങള്‍ സാധ്യമാകാത്ത സാഹചര്യമാണുള്ളതെന്ന് ഗാസയിലെ റെഡ് ക്രോസ് പ്രതിനിധി വില്യം സ്കോം­ബര്‍ഗ് വ്യക്തമാക്കി.
സാധാരണക്കാര്‍ക്ക് അടിയന്തര സഹായം എത്തിക്കാന്‍ റെ‍‍ഡ്ക്രോസ് സംഘം ഗാസയിലുണ്ട്. മെഡിക്കല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കുക എന്നത് രാജ്യാന്തര നിയമപ്രകാരമുള്ള ഉത്തരവാദിത്തമാണെന്നും വില്യം ചൂണ്ടിക്കാട്ടി. 

Eng­lish Summary:160 chil­dren are killed in Gaza every day
You may also like this video

Exit mobile version