ഉത്തരാഖണ്ഡിൽ 28 മുതൽ നടക്കുന്ന ദേശീയ ഗെയിംസിനുള്ള കേരളാ ടീമിന്റെ പരിശീലനത്തിനും മറ്റു ഒരുക്കങ്ങൾക്കുമായി 4.5 കോടി രൂപ അനുവദിച്ചു. 9.9 കോടി രൂപ അനുവദിക്കാൻ ആവശ്യപ്പെട്ടുള്ള പ്രൊപ്പോസലാണ് സംസ്ഥാന സ്പോർട്സ് കൗൺസിൽ സമർപ്പിച്ചത്. ഇതിന്റെ ആദ്യഗഡു എന്ന നിലയ്ക്കാണ് നാലരക്കോടി അനുവദിച്ചത്. ഇതോടെ കേരളാ ടീമിന്റെ ഒരുക്കങ്ങൾ സജീവമാകും.
വിവിധ കായിക ഇനങ്ങളുടെ പരിശീലന ക്യാമ്പുകൾ, ജേഴ്സി, കായികോപകരണങ്ങൾ, വിമാന യാത്രാക്കൂലി എന്നീ കാര്യങ്ങൾക്കായാണ് പ്രധാനമായും അനുവദിച്ച തുക ഉപയോഗിക്കുക. 17 കായിക ഇനങ്ങളുടെ പരിശീലന ക്യാമ്പുകൾ വിവിധ കേന്ദ്രങ്ങളിലായി ആരംഭിച്ചു കഴിഞ്ഞു. നാല് ഇനങ്ങളുടെ ക്യാമ്പുകൾ 17നകം ആരംഭിക്കും. ട്രയാത്ത്‌ലൺ, റോവിങ് ക്യാമ്പുകൾ ഡിസംബറിൽ തന്നെ തുടങ്ങിയിരുന്നു. കേരളത്തിന് സാധ്യതയുള്ള ഫുട്ബോൾ, വാട്ടർപോളോ, കനോയിങ്-കയാക്കിങ്, നെറ്റ്ബോൾ ഇനങ്ങളിൽ പരിശീലനം തുടങ്ങിയിട്ടുണ്ട്. പരിശീലന ക്യാമ്പുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ സ്പോര്‍ട്സ് കൗൺസിൽ നിരീക്ഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

