Site iconSite icon Janayugom Online

കേൾക്കാതെ പോകുന്ന ഭീഷണി

ലതരം പരിസ്ഥിതി മലിനീകരണങ്ങളെക്കുറിച്ച് നമുക്ക് അറിയാം, പഠിച്ചിട്ടുമുണ്ട്. അവ തടയാൻ കുറെയെങ്കിലും ഒക്കെ നമ്മൾ ഇപ്പോൾ ശ്രമിക്കുന്നുമുണ്ട്. എങ്കിലും സ്വന്തം കാശ് കൊടുത്ത് അവനവനും തന്റെ ചുറ്റുമുള്ളവർക്കും ഏറ്റവും കൂടുതൽ അപകടം വരുത്തി വയ്ക്കുന്ന ശബ്ദമലിനീകരണത്തെക്കുറിച്ച് നാം അത്ര കണ്ടു ബോധവാന്മാരാണ് എന്ന് പറയാൻ സാധിക്കില്ല. ഉറക്കസംബന്ധമായ പ്രശ്നങ്ങൾ മുതൽ ഹൃദയത്തെ വരെ ബാധിക്കുന്ന നിലയിലേക്ക് ശബ്ദമലിനീകരണം നമ്മളെക്കൊണ്ട് ചെന്നെത്തിക്കുന്നുണ്ട്. അതായത് നിത്യജീവിതത്തെ വളരെ പതിയെ എന്നാൽ ആഴത്തിൽ തന്നെ ശബ്ദമലിനീകരണം സാരമായി ബാധിക്കുന്നുവെന്ന് അർത്ഥം. അതുകൊണ്ടുതന്നെയാണ് ശബ്ദം വളരെയധികം വിലകുറച്ചു കാണപ്പെടുന്ന ഒരു ഭീഷണിയാണ് എന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുന്നത്. ശബ്ദ തീവ്രത അളക്കുന്ന ഒരു യൂണിറ്റ് ആണ് ഡെസിബെൽ . സാധാരണ നമ്മൾ ശ്വസിക്കുന്ന ശബ്ദം ഏകദേശം 10 ഡെസിബെല്ലിലും , സംസാരിക്കുന്നത് 60 ഡെസിബെല്ലിലും , തിരക്കുള്ള ഗതാഗതം മൂലം 70 ഡെസിബെല്ലിലുമാണ് ശബ്ദം വരുന്നത്.

 

 

നിരന്തരമായി 80 ഡെസിബെല്ലിലോ അതിൽ കൂടുതലോ ഉള്ള ശബ്ദം കേൾക്കുന്നത് കാതിന് വേദന ഉളവാക്കുന്നതിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. ശബ്ദ നിയന്ത്രണത്തിന് വേണ്ടി നിയമങ്ങൾ നിലവിൽ ഉണ്ടെങ്കിലും, നിയമമനുസരിച്ച് അളവും തൂക്കവും നോക്കി ശബ്ദം കുറയ്ക്കുന്നതല്ല ഉത്തമം. പകരം പരമാവധി ശബ്ദം ക്രമീകരിച്ച് ഉപയോഗിക്കുവാൻ ശ്രമിക്കുക എന്നതൊരു പൊതുബോധമായി വളരേണ്ടതുണ്ട്. ആശുപത്രികൾ, വിദ്യാലയങ്ങൾ തുടങ്ങിയ നിശബ്ദ മേഖലകളിലും, രാത്രി സമയങ്ങളിലും ശബ്ദമലിനീകരണം പരമാവധി കുറയ്ക്കാൻ ശ്രമിക്കേണ്ടതാണ്. ജീവിതം കൂടുതൽ നിറം പിടിപ്പിക്കാനും, തങ്ങളുടെ ആശയം നിർബന്ധപൂർവ്വം മറ്റുള്ളവരിലേക്ക് എത്തിക്കാനുമായി , വിലയേറിയ ഉച്ചഭാഷിണികളും പടക്കങ്ങളും കൊണ്ട് ശബ്ദമുഖരിതമാക്കുന്ന പരിസ്ഥിതിയിൽ, നിശബ്ദരായി പോകുന്ന പ്രതികരിക്കാൻ കഴിയാത്ത ഒരു കൂട്ടം ആൾക്കാരും ഉണ്ട് എന്ന് ഓർക്കണം. കൊച്ചുകുട്ടികൾ, പ്രായമായവർ, പലവിധ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്നവർ ഇവരൊക്കെ ഈ കൂട്ടത്തിൽ ചിലർ മാത്രം. ഇവരെയൊക്കെ സൗകര്യപൂർവ്വം മറന്നുള്ള ഏതൊരു പ്രവർത്തിയിലും യാതൊരു ധാർമികതയും ഇല്ല എന്ന് ആധുനിക സമൂഹം എന്തുകൊണ്ടാവും തിരിച്ചറിയാത്തത്?.

Exit mobile version