Site icon Janayugom Online

സൗരവാതമളന്ന് ആദിത്യ എല്‍1; രണ്ടാമത്തെ പേലോഡ് പ്രവര്‍ത്തനക്ഷമമായി

സൗരവാതങ്ങളെ അറിഞ്ഞും അളന്നും ഇന്ത്യയുടെ ആദ്യ സൗരഗവേഷണ പേടകം ആദിത്യ എൽ‑1 മുന്നോട്ട്.  പേടകത്തിലെ ഏഴ് ശാസ്ത്ര ഉപകരണങ്ങളിൽ രണ്ടാമത്തേതും പൂർണമായി പ്രവർത്തനക്ഷമമാകുകയും ഭൂമിയിലേക്ക് വിവരങ്ങൾ കൈമാറുകയും ചെയ്തതായി ഇന്ത്യന്‍ സ്പേസ് റിസേർച്ച് ഓർഗനൈസേഷന്‍ (ഐഎസ്ആർഒ) അറിയിച്ചു.
സോളാർ വിൻഡ് അയേൺ സ്പെക്ട്രോ മീറ്റർ (സ്വിസ്) എന്ന ഉപകരണമാണ് നവംബർ രണ്ട് മുതൽ പ്രവർത്തിച്ചു തുടങ്ങിയത്.
സൗരവാത അയോണുകൾ, പ്രധാനമായും പ്രോട്ടോണുകളും ആൽഫ കണങ്ങളും ഉപകരണം വിജയകരമായി അളന്നു. ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്‌സ്‌പിരിമെന്റ് (ആസ്‌പെക്‌സ്) എന്ന പേലോഡിന്റെ ഭാഗമാണ് സ്വിസ്. പേലോഡിന്റെ ഭാഗമായ മറ്റൊരു ഉപകരണം സുപ്ര തെർമൽ ആൻഡ് എനർജെറ്റിക്സ പാർട്ടിക്കിൾ സ്പെക്റ്റോമീറ്റർ (സ്റ്റെപ്സ്) സെപ്റ്റംബർ 10ന് പ്രവർത്തനക്ഷമമായിരുന്നു. ഇതോടെ ആസ്‌പെക്‌സ് പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമായി.
പരസ്പരം ലംബമായ നിലയിൽ പ്രവർത്തിക്കുന്ന 360 ഡിഗ്രി വീക്ഷണപരിധിയുള്ള രണ്ട് സെൻസർ യൂണിറ്റുകൾ ഉൾപ്പെടുന്ന സ്വിസ്, സൗരവികിരണത്തിലെ പ്രോട്ടോണുകളുടെയും ആൽഫ കണങ്ങളുടെയും ഊർജവ്യതിയാനമാണ് നിരീക്ഷിക്കുന്നത്. സ്വിസ് രേഖപ്പെടുത്തിയ സൗരവികിരണങ്ങളിലെ ഊർജ വ്യതിയാനത്തിന്റെ ആദ്യ ഹിസ്റ്റഗ്രാം ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടിട്ടുണ്ട്.
സൗരവാത പ്രോട്ടോണുകളുടെയും ആൽഫ കണങ്ങളുടെയും കൃത്യമായ അളവുകൾ സ്വിസ് ലഭ്യമാക്കും. സൗര കാലാവസ്ഥ പ്രവചിക്കുന്നതിനും സാങ്കേതികരംഗത്ത് സൗരവാതങ്ങളുണ്ടാക്കുന്ന സ്വാധീനം വിലയിരുത്താനും സൗരവലയങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനും ശാസ്ത്രലോകത്തിന് സഹായകമാകുന്ന വിവരങ്ങളാണ് സ്വിസ് പങ്കുവയ്ക്കുകയെന്നും ഐഎസ്ആർഒ വ്യക്തമാക്കി.
സെപ്റ്റംബര്‍ രണ്ടിനായിരുന്നു ആദിത്യ എൽ‑1 ശ്രീഹരിക്കോട്ടയില്‍ നിന്നും കുതിച്ചുയര്‍ന്നത്.  ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ലഗ്രാഞ്ച്-1 പോയിന്റിൽ ജനുവരി ഏഴിന് എത്തിച്ചേരും. അഞ്ച് വർഷവും രണ്ടു മാസവുമാണ് ആദിത്യ എൽ ‑1ന്റെ ദൗത്യ കാലാവധി. ആകെ ഏഴ് പേലോഡുകളാണ് പേടകം വഹിക്കുന്നത്. വരും ദിവസങ്ങളിൽ ബാക്കി അഞ്ച് പേ ലോഡുകൾ കൂടി പ്രവർത്തനക്ഷമാകും. ഇതോടെ സൂര്യനെ സംബന്ധിക്കുന്ന ഒരു സമഗ്ര ചിത്രം ലഭിക്കുമെന്നാണ് ഐഎസ്ആർഒയുടെ പ്രതീക്ഷ.
Eng­lish Sum­ma­ry: ADITYA-L1
You may also like this video
Exit mobile version