Site iconSite icon Janayugom Online

മൃഗബലി; ശിവകുമാര്‍ പറഞ്ഞകാര്യം അന്വേഷിച്ചു, അങ്ങനെ ഒന്നു നടന്നിട്ടില്ലെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍

കര്‍ണാടക ഉപമുഖ്യമന്ത്രിയും, പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ ഡി കെ ശിവകുമാറിന്റെ മൃഗബലി നടന്നുവെന്ന ആരോപണത്തില്‍ വീണ്ടും പ്രതികരിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. രാജരാജേശ്വരി ക്ഷേത്രത്തിലെ മൃഗബലിയെ കുറിച്ച് ശിവകുമാർ പറഞ്ഞ കാര്യങ്ങൾ അന്വേഷിച്ചുവെന്ന് മന്ത്രി പറഞ്ഞു. അങ്ങനെ ഒന്നും നടന്നിട്ടില്ല എന്നാണ് മനസിലാക്കിയത്. വേറെ എവിടെലും നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എന്നാൽ മൃ​ഗബലി പരാമർശം വിവാദമായതോടെ മലക്കം മറിഞ്ഞ് ഡികെ ശിവകുമാർ രം​ഗത്തെത്തി. രാജരാജേശ്വര ക്ഷേത്രത്തിൽ മൃ​ഗബലി നടന്നെന്ന് പറഞ്ഞിട്ടില്ലെന്നാണ് ഡികെ ശിവകുമാറിന്റെ വെളിപ്പെടുത്തൽ. വാക്കുകൾ വളച്ചൊടിക്കരുത്. മൃ​ഗബലി നടന്ന സ്ഥലം ഇതിന് അടുത്ത് എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും രാജരാജേശ്വര ക്ഷേത്രത്തിൽ പലതവണ വന്നുതൊഴുത ഭക്തനാണെന്നും ശിവകുമാർ വ്യക്തമാക്കി.

കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ കേരളത്തിലെ ഒരു രാജരാജേശ്വര ക്ഷേത്രത്തിന് സമീപം വച്ച് മൃഗബലി നടന്നെന്നായിരുന്നു ഡികെ ശിവകുമാറിന്‍റെ ആരോപണം. ശത്രുഭൈരവ എന്ന പേരിൽ നടത്തിയ യാഗത്തിൽ 52 മൃഗങ്ങളെ ബലി നൽകിയെന്നും ഡികെ ആരോപിച്ചിരുന്നു. കർണാടകയിൽ വരാനിരിക്കുന്ന എംഎൽസി തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തെക്കുറിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ അവസാനമാണ് തീർത്തും അനൗദ്യോഗികമായും തമാശ മട്ടിലും ഡികെ ശിവകുമാർ ഇത്തരമൊരു പരാമർശം നടത്തുന്നത്.

തനിക്കും സിദ്ധരാമയ്യക്കും എതിരെയാണ് യാഗം നടന്നതെന്നാണ് വിവരം. കർണാടകയിലെ സമുന്നതനായ ഒരു രാഷ്ട്രീയനേതാവാണ് ഇതിന് പിന്നിൽ. ആരാണ് ഇത് ചെയ്യിച്ചത് എന്ന് തനിക്ക് നന്നായി അറിയാം. പക്ഷേ താൻ ദൈവത്തിൽ വിശ്വസിക്കുന്നുവെന്നും ഇതൊന്നും ഏൽക്കില്ല എന്നുമായിരുന്നു ഡികെ ശിവകുമാർ പറഞ്ഞത്. 

Eng­lish Summary:
ani­mal sac­ri­fice; Min­is­ter K Rad­hakr­ish­nan said that Shiv­aku­mar inves­ti­gat­ed what he had said

You may also like this video:

Exit mobile version