Site iconSite icon Janayugom Online

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ക് ഹസീനയ്ക്കെതിരെ അറസ്റ്റ് വാറണ്ട്

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയ്ക്കും 45 കൂട്ടാളികൾക്കുമെതിരെ അറസ്റ്റ് വാറണ്ട്. നവംബർ പതിനെട്ടിനകം ഹസീനയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് നിർദേശം നല്‍കിയിരിക്കുന്നത്. ബംഗ്ലാദേശിലെ ഇന്റർനാഷണല്‍ ക്രൈംസ് ട്രിബ്യൂണലിലെ ചീഫ് ജസ്റ്റീസ് മൊഹമ്മദ് ഗുലാം മൊർതുസ മജൂംദാറിന്റെയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യവ്യാപകമായി നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തെതുടർന്ന് അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ഹസീന രാജ്യം വിട്ടിരുന്നു.

കഴിഞ്ഞ ഓഗസ്റ്റിൽ ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തതായുള്ള റിപ്പോർട്ടുകൾക്ക് ശേഷം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ന്യൂഡല്‍ഹിക്കടുത്തുള്ള ഒരു സൈനിക താവളത്തില്‍ എത്തിയതായാണ് ഹസീനയെക്കുറിച്ചുള്ള വിവരം. ഹസീനയുടെ 15 വർഷം നീണ്ട ഭരണകാലത്ത് ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയിരിക്കുന്നത്. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ ആരോപിച്ചാണ് അറസ്റ്റ് വാറണ്ട് നല്‍കിയത്. രാഷ്ട്രീയ എതിരാളികളെ തടങ്കലിലാക്കുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. 60 പരാതികൾ ട്രിബ്യൂണൽ പരിഗണിച്ചു.

ഹസീനയുടെ അവാമി ലീഗ് പാർട്ടിയുടെ മുൻ ജനറല്‍ സെക്രട്ടറിയായിരുന്നു ഒബൈദുള്‍ ഖദാറിനെതിരെ ഉൾപ്പെടെയാണ് ഉത്തരവ്. ഇരുവർക്കും പുറമെ ഹസീന മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാർക്കുമെതിരെ വാറണ്ടുണ്ട്. ബംഗ്ലാദേശില്‍ ഹസീനയെ പുറത്താക്കുന്നതിന് മുന്നോടിയായി നടന്ന കലാപത്തില്‍ ഏകദേശം ഏഴുന്നൂറോളം പേർ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വിദ്യാർഥി പ്രക്ഷോഭത്തിനെതിരായ നടപടികളിൽ 200 കേസുകൾ ഹസീനക്കെതിരെ എടുത്തിരുന്നു. മിക്കവയും ഭരണകൂട കൊലപാതകങ്ങളുടെ വിഭാഗത്തിലാണ്.

Exit mobile version