Site icon Janayugom Online

ഇന്ത്യയെ തകര്‍ത്ത് ഓസ്ട്രേലിയ സെമിയില്‍

ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് വീണ്ടും തോല്‍വി. കരുത്തരായ ഓസ്ട്രേലിയയാണ് ഇന്ത്യയെ തകര്‍ത്തത്. ആറ് വിക്കറ്റിന്റെ ജയത്തോടെ ഓസീസ്‌പട സെമിഫൈനലില്‍ പ്രവേശിച്ചു. എന്നാല്‍ മിതാലി രാജ് നയിക്കുന്ന ഇന്ത്യയുടെ സെമി സാധ്യത ഇപ്പോഴും തുലാസിലാണ്. ഇന്ത്യ ഉയര്‍ത്തിയ 278 വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് മൂന്നു പന്തുകള്‍ ബാക്കിനില്‍ക്കേ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. മെഗ് ലാനിങ് (96), അലീസ ഹീലി (72) എന്നിവരാണ് ഓസീസിന്റെ വിജയം എളുപ്പമാക്കിയത്. പൂജ വസ്ത്രകര്‍ ഇന്ത്യക്കായി രണ്ട് വിക്കറ്റ് നേടി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് മിതാലി രാജ് (68), യഷ്ടിക ഭാട്ടിയ (59), ഹര്‍മന്‍പ്രീത് കൗര്‍ (പുറത്താവാതെ 57) എന്നിവരുടെ ഇ­ന്നി­ങ്സാണ് തുണയായത്. 278 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യം ഓ­സീസിനു മുന്നില്‍ വയ്ക്കാന്‍ ഇന്ത്യക്കായിരുന്നു. പക്ഷെ റണ്‍ചേസില്‍ ഓസീസ് ഓപ്പണിങ് വിക്കറ്റില്‍ 121 റണ്‍സെടുത്തപ്പോള്‍ തന്നെ ഇന്ത്യയുടെ നില പരുങ്ങലിലായിരുന്നു. എങ്കിലും അവസാന ഓവറുകളില്‍ ഓസീസിനെ വിറപ്പിക്കാന്‍ ഇന്ത്യക്കു സാധിച്ചു. പരിചയസമ്പന്നയായ ഫാസ്റ്റ് ബൗളര്‍ ജുലാന്‍ ഗോസ്വാമിയെറിഞ്ഞ അവസാന ഓവറില്‍ എട്ടു റണ്‍സായിരുന്നു ഓസീസിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ ബോളില്‍ ബൗണ്ടറിയടിച്ച ബെത് മൂണി മൂന്നാമത്തെ ബോളിലും ബൗണ്ടറി പായിച്ച് ഓസീസിനു ജയം സമ്മാനിക്കുകയായിരുന്നു.

Eng­lish sum­ma­ry; Aus­tralia defeats India in semis

You may also like this video;

Exit mobile version