ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിനു പിന്നാലെ അടിയന്തര യോഗം ബിസിസിഐ വിളിച്ച് ചേര്‍ത്തെന്ന് റിപ്പോര്‍ട്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകൻ ഗൗതം ഗംഭീർ, സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ എന്നിവരുമായി ചർച്ച നടത്തുന്നതിനാണ് യോഗം. ഡിസംബര്‍ മൂന്നിന്ന് നടക്കാനിരിക്കുന്ന രണ്ടാം ഏകദിനത്തിനു മുന്നോടിയായി രാവിലെ യോഗം ചേരുമെന്നാണ് റിപ്പോർട്ട്.
ഗംഭീറിനെയും അഗാർക്കറിനെയും കൂടാതെ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ, ജോയിന്റ് സെക്രട്ടറി പ്രഭ്തേജ് സിങ് ഭാട്ടിയ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. പുതുതായി നിയമിതനായ ബിസിസിഐ പ്രസിഡന്റ് മിഥുൻ മൻഹാസ് പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ടീമിലെ സെലക്ഷൻ സ്ഥിരത, ദീർഘകാലാടിസ്ഥാനത്തിലുള്ള മാറ്റങ്ങൾ, മൊത്തത്തിലുള്ള ടീമിന്റെ പ്രകടനം എന്നിവ ചർച്ച ചെയ്യുന്നതിനാണ് യോഗമെന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചന. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ടീം സമ്പൂർണ തോൽവി ഏറ്റുവാങ്ങിയത് യോഗത്തിൽ ചർച്ചയാകും. കൂടാതെ വിരാട് കോലി, രോഹിത് ശർമ എന്നീ താരങ്ങളുടെ ഭാവി സംബന്ധിച്ചും യോഗത്തിൽ ചർച്ചയുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

