വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും ഭാവി സംബന്ധിച്ച് നിര്‍ണായകയോഗം ചേരാനൊരുങ്ങി ബിസിസിഐ.സെലക്ടര്‍മാരെയും ടീം മാനേജ്‌മെന്റ് പ്രതിനിധികളെയും യോഗത്തില്‍ ഉള്‍പ്പെടുത്തി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ഏകദിനത്തിന് ശേഷമായിരിക്കും യോഗം ഉണ്ടാകുക.
രോഹിത്, കോലി തുടങ്ങിയ കളിക്കാരുടെ റോളുകള്‍ നിലവിലെ മാനേജ്മെന്റ് എങ്ങനെയാണ് കാണുന്നതെന്ന് ഈ യോഗത്തിലൂടെ ചര്‍ച്ച ചെയ്യും. അഭ്യൂഹങ്ങളോട് പ്രതികരിക്കുന്നത് ഒഴിവാക്കി, ഫിറ്റ്‌നസിലും പ്രകടനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ രോഹിത്തിനോട് ബിസിസിഐ ആവശ്യപ്പെട്ടതായി അഭ്യൂഹങ്ങളുണ്ട്.
കഴിഞ്ഞ മാസം ഓസീസിനെതിരായ ഏകദിനപരമ്പരയില്‍ താരങ്ങള്‍ തിരിച്ചെത്തിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്തിനായി കളിക്കുകയും പരമ്പര തോല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇരുവരും അവസാനമത്സരത്തില്‍ തിളങ്ങി. രോഹിത് സെഞ്ചുറിയും വിരാട് കോലി അര്‍ധസെഞ്ചുറിയും നേടി. കോലി പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായിരുന്നു.
ദേശീയ ടീമിലേക്ക് പരിഗണിക്കണമെങ്കില്‍ ആഭ്യന്തരക്രിക്കറ്റ് കളിക്കണമെന്ന് വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കും ബിസിസിഐ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ച താരങ്ങള്‍ ഏകദിനത്തില്‍ മാത്രമാണ് കളിക്കുന്നത്. ബിസിസിഐയുടെ നിര്‍ദേശത്തിന് പിന്നാലെ വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ സന്നദ്ധനാണെന്ന് രോഹിത് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്.

