ആഴക്കടൽ മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ വിദേശ കപ്പലിടിച്ച് രണ്ട് തൊഴിലാളികളെ കാണാതായി. ശനിയാഴ്ച രാത്രി കൊല്ലം തീരത്തുനിന്ന് ഏകദേശം 120 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച രാത്രി ശക്തികുളങ്ങര ഹാർബറിൽ നിന്ന് പുറപ്പെട്ട ‘സെന്റ് ജോസഫ്‘എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 11 തൊഴിലാളികളാണ് ബോട്ടിലുണ്ടായത്. മത്സ്യബന്ധനത്തിനിടെ വിദേശ കപ്പൽ ബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബോട്ട് പൂർണ്ണമായും തകരുകയും മിനിറ്റുകൾക്കുള്ളിൽ കടലിൽ മുങ്ങുകയും ചെയ്തു.
അപകടം നടന്ന ഉടനെ കപ്പൽ അധികൃതർ ഇത് തിരിച്ചറിഞ്ഞ് നടത്തിയ രക്ഷാപ്രവർത്തനത്തിൽ 9 തൊഴിലാളികളെ രക്ഷപ്പെടുത്തി. അതേസമയം രണ്ട് പേരെ കണ്ടെത്താനായില്ല .രക്ഷപെട്ടവരെ കൊച്ചിയിലേക്കോ വിഴിഞ്ഞത്തേക്കോ എത്തിക്കാനാണ് നീക്കം. കാണാതായവർക്കായി കോസ്റ്റ് ഗാർഡിന്റെയും തീരദേശ പൊലീസിന്റെയും നേതൃത്വത്തിൽ തിരച്ചിൽ ഊർജിതമാക്കി. രക്ഷപ്പെടുത്തിയ തൊഴിലാളികളെ വിഴിഞ്ഞം അല്ലെങ്കിൽ കൊച്ചി തുറമുഖത്ത് എത്തിച്ച ശേഷം അവരുടെ മൊഴി രേഖപ്പെടുത്തും. ഇതിന് ശേഷമായിരിക്കും ഔദ്യോഗിക നടപടികൾ.

