Site icon Janayugom Online

അതിര്‍ത്തിത്തര്‍ക്കം: മഹാരാഷ്ട്രയിലും രാഷ്ട്രീയ പ്രമേയം

കർണാടകയുമായുള്ള അതിർത്തി തർക്കത്തിൽ സംസ്ഥാന താല്പര്യം സംരക്ഷിക്കാനായി മഹാരാഷ്ട്രയും പ്രമേയം പാസാക്കി. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെയാണ് പാസാക്കിയത്. കഴിഞ്ഞാഴ്ച കർണാടക സർക്കാരും സമാന പ്രമേയം പാസാക്കിയിരുന്നു. ബെൽഗാവി, കാർവാർ, നിപാനി, ബിദർ ഭാൽക്കി എന്നിവയുൾപ്പെടെ 865 ഗ്രാമങ്ങളിലെ എല്ലാ പ്രദേശങ്ങളും വിട്ടു കിട്ടുന്നതിന് വേണ്ടി സുപ്രീം കോടതിയിൽ നിലനിൽക്കുന്ന കേസിൽ ശക്തമായ പോരാട്ടം തുടരുമെന്ന് മഹാരാഷ്ട്രയുടെ പ്രമേയത്തിൽ പറഞ്ഞു. സംസ്ഥാനത്തിന്റെ സ്ഥലം, ജലം, ഭാഷ, കന്നഡിഗരുടെ താല്പര്യം എന്നിവയിൽ യാതൊരു വിട്ടുവീഴ്ചയും വരുത്തില്ലെന്നും ഒരിഞ്ച് ഭൂമിപോലും വിട്ടുകൊടുക്കില്ലെന്നുമായിരുന്നു കർണാടകയുടെ പ്രമേയത്തിൽ പറഞ്ഞത്. 

കർണാടകയിലെ ബെല്‍ഗാവിയിൽ മറാഠി സംസാരിക്കുന്ന 865 ഗ്രാമങ്ങൾക്കുവേണ്ടിയാണ് തർക്കം നിലനിൽക്കുന്നത്. 1960 ൽ മഹാരാഷ്ട്ര സ്ഥാപിതമായത് മുതൽ അയൽ സംസ്ഥാനങ്ങളായ കർണാടകയും മഹാരാഷ്ട്രയും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്.
അടുത്തിടെ വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇരു സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഭരണഘടനാപരമായി തന്നെ അതിർത്തി തർക്കം പരിഹരിക്കാമെന്നാണ് ഇരു മുഖ്യമന്ത്രിമാരും സമ്മതിച്ചതെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം അമിത് ഷാ പറഞ്ഞത്. അതേസമയം മഹാരാഷ്ട്ര‑കർണാടക അതിർത്തി തർക്കം നിലനിൽക്കുന്ന മേഖലകളെ കേന്ദ്രഭരണ പ്രദേശമായി കേന്ദ്രസർക്കാർ പ്രഖ്യാപിക്കണമെന്ന നിർദേശവുമായി മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

Eng­lish Summary;Border dis­pute: Polit­i­cal issue in Maha­rash­tra too

You may also like this video

Exit mobile version