Site icon Janayugom Online

ബ്രഹ്മപുരം തീപിടിത്തം നിയന്ത്രണ വിധേയം

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമായതായി മന്ത്രി പി രാജീവ് പറഞ്ഞു. ഞായറാഴ്ച വൈകിട്ടോടെ തീ പൂർണ്ണമായി അണയ്ക്കാനാകുമെന്ന് പ്രതീക്ഷിക്കു ന്നതായി മന്ത്രി പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ഉന്നത തല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  തീ അണയ്ക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കി. രണ്ട് വലിയ ഹൈപവർ ഡീ വാട്ടറിങ് പമ്പ് സെറ്റുകൾ ഉപയോഗിച്ച് കടമ്പ്രയാറിൽ നിന്ന് വെള്ളമെടുത്ത് പമ്പ് ചെയ്യുകയാണ്. ഫ്ളോട്ടിങ് ജെസിബിയുടെ സഹായത്തോടെ കടമ്പ്രയാർ വൃത്തിയാക്കിയാണ് ജലമെടു ക്കുന്നത്. 32 ഫയർ എൻജിനുകളാണ് തീയണയ്ക്കുന്നത്. കൂടുതൽ പോർട്ടബിൾ പമ്പുകൾ കൂടി സജ്ജീകരിക്കും. കടമ്പ്രയാറിൽ നിന്ന് വെള്ളമെടുക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടായാൽ എഫ്എസിടിയിലെ തടാകത്തിൽ നിന്നെടുക്കും.

നിലവിലെ പ്രശ്നം പരിഹരിച്ചാൽ ഉടൻ പ്ലാന്റിലേക്കുള്ള റോഡ് കൊച്ചി കോർപ്പറേഷൻ അടിയന്തര പ്രാധാന്യത്തോടെ ഉപയോഗക്ഷമമാക്കും. മാലിന്യം ശേഖരിക്കൽ പുനരാരംഭിക്കുന്നതുവരെ മാലിന്യ സംസ്കരണത്തിന് താത്കാലിക സംവിധാനം ഏർപ്പെടു ത്തും. കോർപ്പറേഷന്റെ ശുപാർശ പ്രകാരം ജില്ലാ കളക്ടർ മുൻ കൈയെടു ത്തായിരിക്കും ഇക്കാര്യത്തിലുള്ള നടപടി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്തെ തുടർന്ന് ചേർന്ന ഉന്നതതല യോഗം ചേര്‍ന്നു. മന്ത്രി പി രാജീവിനെ കൂടാതെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, തദ്ദേശവകുപ്പ് മന്ത്രി എം ബി രാജേഷ് (ഓണ്‍ലൈനിലൂടെ), മേയർ എം അനിൽ കുമാർ, എംഎൽഎമാരായ പി വി ശ്രീനിജിൻ, ടി ജെ വിനോദ്, ഉമാ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടർ ഡോ. രേണു രാജ്, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കെ സേതുരാമൻ, സബ് കളക്ടർ പി വിഷ്ണു രാജ്, വടവുകോട്-പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ബ്രഹ്മപുരത്തെ സ്ഥിതിഗതികൾ ഉന്നതതല യോഗം അവലോകനം ചെയ്തു. നിലവിലെ പ്രതിസന്ധി മറികടക്കുന്നതിനുള്ള ഹ്രസ്വകാല നടപടികളും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ദീർഘകാല നടപടികളുമാണ് യോഗം ചർച്ച ചെയ്തത്.

ഭാവിയിൽ തീപിടിത്തം ഉണ്ടായാൽ നിയന്ത്രി ക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്ത നങ്ങൾ ഏകോപിപ്പിക്കാൻ കൊച്ചി കോർപ്പറേഷന്റെ മേൽനോട്ടത്തിൽ ഏകോപന സമിതി രൂപീകരിച്ചു. കോർപ്പറേഷൻ അഡീഷണൽ സെക്രട്ടറി, ജില്ലാ ഫയർ ഓഫീസർ, തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ, അഡീഷണൽ ഡിഎംഒ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ, വടവുകോട് — പുത്തൻകുരിശ് പഞ്ചായത്ത് സെക്രട്ടറി, മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ, ബിപിസിഎൽ, സിയാൽ, കെഎസ്ഇബി പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തിയാണ് ബ്രഹ്മപുരത്ത് അടിയന്തര സാഹചര്യങ്ങളിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സമിതി രൂപീകരിച്ചത്. കൂടാതെ മാലിന്യ പ്ലാന്റ് പ്രവർത്തിക്കുന്ന വടവുകോട് — പുത്തൻകുരിശ് പഞ്ചായത്തിന്റെ ആശങ്കകൾ പരിഹരിക്കാനായി കോർപ്പറേഷൻ മേയർ, കുന്നത്തുനാട് എംഎൽഎ, ജില്ലാ കളക്ടർ, പഞ്ചായത്ത് പ്രസിഡന്റ്, കോർപ്പറേഷന്റെയും പഞ്ചായത്തിന്റെയും സെക്രട്ടറിമാർ എന്നിവരടങ്ങുന്ന സമിതി മൂന്ന് മാസത്തിലൊരിക്കൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.

പ്ലാന്റിൽ ഇടയ്ക്കിടെ വെള്ളം സ്പ്രേ ചെയ്യുന്നതിനുള്ള സംവിധാനവും കോർപ്പ റേഷൻ ഏർപ്പെടുത്തും. പ്ലാന്റിൽ നടന്നു വന്നിരുന്ന ബയോ മൈനിംഗുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ യോഗം ചേരും. ബയോ മൈനിംഗിനു ശേഷമുള്ള വസ്തുക്കൾ പ്ലാന്റിൽ നിന്ന് മാറ്റുന്നില്ലെന്ന പരാതി പരിശോധിച്ച് വീഴ്ചയുണ്ടെങ്കിൽ നടപടി സ്വീകരിക്കും. മാലിന്യ പ്ലാന്റിൽ സിസിടിവിയുടെ പ്രവർത്തനവും പരിശോധിക്കും. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

 

Eng­lish Sam­mury: Fire at Brahma­pu­ram waste plant; con­cerns ease in Kochi

 

Exit mobile version