Site iconSite icon Janayugom Online

ടി20ക്കിടെ ഹോട്ടൽ ജീവനക്കാരിയോട് പാക് താരം മോശമായി പെരുമാറിയതായി പരാതി

പാക് താരം ടൂർണമെന്റിനിടെ താമസിച്ച ഹോട്ടലിലെ ഒരു ജീവനക്കാരിയോട് മോശമായി പെരുമാറിയതായി പരാതി. യുവതി അലറി വിളിച്ചെന്നും പിന്നാലെ പാക് ടീം മാനേജറടക്കം വിഷയത്തിൽ ഇടപെട്ടതായുമാണ് റിപ്പോർട്ട്.

ശ്രീലങ്കയ്‌ക്കെതിരായ അവസാന സൂപ്പർ എട്ട് മത്സരത്തിന് മുൻപാണ് സംഭവമെന്ന് ടെലികോം ഏഷ്യാ സ്‌പോർട് റിപ്പോർട്ട് ചെയ്യുന്നു. ലോകകപ്പ് ടീമിലെ ഒരു താരം പാക് ടീം താമസിച്ച ഹോട്ടലിലെ വനിതാ ജീവനക്കാരിയോട് മോശമായി പെരുമാറുകയായിരുന്നു. ജീവനക്കാരി അലറി വിളിക്കുകയും സഹായത്തിന് അഭ്യർഥിക്കുകയും ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഉടൻ തന്നെ ഹോട്ടൽ ജീവനക്കാർ വിവരം പാക് ടീം മാനേജറായ നവേദ് ചീമയെ അറിയിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

ഹോട്ടൽ മാനേജ്മെന്റ് ഈ വിഷയം വളരെ ഗൗരവത്തോടെ കൈകാര്യം ചെയ്യാൻ തീരുമാനിച്ചു. എന്നാൽ പാക് മാനേജർ കളിക്കാരന് വേണ്ടി ക്ഷമ ചോദിക്കുകയും താരത്തിനെതിരേ പിഴ ചുമത്തുകയും ചെയ്തു.’- ടെലികോം ഏഷ്യ സ്പോർട് റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഈ താരം പാക്കിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) അച്ചടക്ക സമിതിക്ക് മുമ്പാകെ ഹാജരാകാൻ സാധ്യതയുണ്ട്. താരത്തിനെതിരേ കടുത്ത നടപടിയും ഉണ്ടായേക്കും. പാക് താരത്തിന്റെ പേര് വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Exit mobile version