Site icon Janayugom Online

ശശി തരൂരിനെതിരെ കോൺഗ്രസിൽ പടയൊരുക്കം

വ്യത്യസ്ത നിലപാടുകളുമായി മുന്നോട്ടുപോയി പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നുവെന്നാരോപിച്ച് ശശി തരൂരിനെതിരെ കോൺഗ്രസിൽ പടയൊരുക്കം ശക്തമാകുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയ നേതാക്കളുടെ രൂക്ഷ വിമർശനത്തിന് പുറമെ തരൂരിനെ പരസ്യമായി അധിക്ഷേപിച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണവും രംഗത്തെത്തി. വാരവിശേഷണം എന്ന കോളത്തിലാണ് തരൂർ വിഡ്ഢിവേഷം കെട്ടുകയാണെന്ന് വിശ്വത്തോളം വളർന്നുവെന്ന് കരുതുന്ന അദ്ദേഹം തിരിച്ചറിയണമെന്ന് പരിഹസിക്കുന്നത്. പത്രത്തിന്റെ ചീഫ് ന്യൂസ് എഡിറ്ററും കെ സുധാകരനോട് അടുപ്പവുമുള്ള കണ്ണൂർ ഓഫീസിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകൻ എഴുതിയ ലേഖനത്തിലാണ് വളരെ പരിഹാസ്യമായ രീതിയിൽ തരൂരിനെ വിമർശിക്കുന്നത്. വിശ്വത്തോളം വളരാത്ത വിവേകം എന്ന തലക്കെട്ടിലാണ് വീക്ഷണം പരിഹാസത്തിന്റെ കെട്ടഴിക്കുന്നത്. ചിലരങ്ങനെയാണ് വലിയ വികസനത്തിന്റെ വക്താക്കൾ ചമയും. ജനദ്രോഹകരമല്ലാതെ നടപ്പിലാക്കിയ സകല വികസനങ്ങൾക്കും എതിരു നിന്ന് അതിനെതിരെ തെരുവിൽ കൊലവിളി നടത്തിയവരെ വികസന നായകരായി പാടിപ്പുകഴ്ത്താൻ ചിലർ മടിക്കില്ല. അങ്ങിനെ പുകഴ്ത്തിയാൽ താനെന്തോ സംഭവമാണെന്ന് ചിലർ കരുതുന്നു. ജനങ്ങൾ ഇത്തരക്കാരെ പുച്ഛത്തോടെ മാത്രമാകും കാണുകയെന്ന് വിശ്വത്തോളം വളർന്നുവെന്ന് കരുതുന്നവർ തിരിച്ചറിയണമെന്നും വീക്ഷണം പരിഹസിക്കുന്നു.

കഴിഞ്ഞ കുറച്ചു നാളുകളായി കോൺഗ്രസ് ദേശീയ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന തരൂർ ഹൈക്കമാൻഡിന്റെ കടുത്ത വിമർശകനാണ്. മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്ന സമീപനവുമായി കോൺഗ്രസ് മുന്നോട്ട് പോകുമ്പോൾ മുഖ്യമന്ത്രിയെ പ്രശംസിക്കുന്ന സമീപനം സ്വീകരിക്കുന്ന തരൂർ പാർട്ടിയെ വെട്ടിലാക്കുകയാണെന്നും അഭിപ്രായം ഉയരുന്നുണ്ട്. മുമ്പ് പലപ്പോഴും കോൺഗ്രസിനെയും യു ഡിഎഫിനെയും പ്രതിരോധത്തിലാക്കുന്ന നിലപാട് സ്വീകരിച്ചിട്ടുണ്ട് തരൂർ. കോവിഡിന്റെ ആദ്യ തരംഗ സമയത്ത് കോൺഗ്രസിന്റെ യുഡിഎഫ് വിരുദ്ധ നീക്കത്തിന്റെ മുനയൊടിച്ചതും തരൂരായിരുന്നു. സർക്കാർ നേട്ടങ്ങളെ അംഗീകരിച്ച തരൂർ എംപി ഫണ്ടിൽ നിന്നുള്ള തുക സഹായമായി നൽകുകയും ചെയ്തു. തരൂരിനെ ഇത്തരത്തിൽ മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് കെപിസിസി നേതൃത്വം. പാർട്ടിക്ക് അകത്തുള്ളവരാണെങ്കിൽ ആത്യന്തികമായി പാർട്ടിക്ക് വിധേയരാകേണ്ടിവരും. ശശി തരൂരിനോട് തങ്ങൾക്കുള്ള അഭ്യർത്ഥന അതാണെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്.
ഇതേ സമയം കൂടുതൽ കടുത്ത ഭാഷയിലായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. അച്ചടക്കം തരൂരിനും ബാധകമാണ്. കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് ജയിച്ച എംപിയാണെങ്കിൽ അടിസ്ഥാനപരമായി തരൂർ ഒരു കോൺഗ്രസുകാരനാണ്. അദ്ദേഹത്തിന് കോൺഗ്രസ് തത്വങ്ങൾ അറിയില്ല എന്നു പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അന്താരാഷ്ട്രതലത്തിൽ പ്രശസ്തനായ രാജ്യതന്ത്രജ്ഞനും എഴുത്തുകാരനും പ്രാസംഗികനുമായിരിക്കാം. എന്നാൽ കോൺഗ്രസിന്റെ അടിസ്ഥാനപരമായ തത്ത്വങ്ങളും പാർട്ടി അച്ചടക്കവും അദ്ദേഹം പഠിക്കേണ്ടതുണ്ട്. അല്ലാതെ മുന്നോട്ട് പോകാനാവില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കിയിട്ടുണ്ട്.

Exit mobile version