Site icon Janayugom Online

‘പത്തൊമ്പതാം നൂറ്റാണ്ട് ‘കഥാപാത്രങ്ങളുടെ വിശേഷങ്ങളുമായി വിനയന്‍…

തിരുവിതാംകൂര്‍ പശ്ചാത്തലമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചരിത്രപ്രധാനമായ ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ചിത്രം തിയേറ്ററുകളില്‍ വകവേല്‍ക്കാന്‍ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. സിജു വില്‍സണ്‍ നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ വന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്. തൊണ്ണൂറ് ശതമാനത്തോളം ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് ഇനി ക്ലൈമാക്സ് മാത്രമാണ് ബാക്കിയായി ഉള്ളത്.

 

ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സാങ്കേതിക തികവോടെയെടുത്ത ചിത്രത്തില്‍ നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധ പണിക്കരായാണ് സിജു വിത്സണ്‍ എത്തുന്നത്. കയാദു ലോഹര്‍ ആണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നങ്ങേലിയായാണ് കയാദു സ്ക്രീനില്‍ എത്തുക. ചിത്രത്തില്‍ നൂറുകണക്കിനു ജൂനിയർ ആർട്ടിസ്റ്റുകളും നിരവധി ആക്ഷൻ സീനുകളും ഉണ്ട്. തെന്നിന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ സംഘട്ടന സംവിധായകർ ഇതിൽ അണിനിരക്കുന്നത്. ഒരു ആക്ഷൻ ഫിലിം എന്നതോടൊപ്പം ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന സാധാരണക്കാരുടെ മനസ്സുലയ്കുന്ന ജീവിത സാഹചര്യങ്ങളുടെ നേർച്ചിത്രം കൂടി ആണ് ഈ സിനിമ.

175 വർഷങ്ങൾക്കു മുൻപ് ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയോ, ഏതെങ്കിലും ഒരു സംഘടനയോ ഇല്ലാതിരുന്ന ആ കാലത്ത് തങ്ങളുടെ മാനം കാക്കുവാൻ സ്വയം തെരുവിലിറങ്ങേണ്ടിവന്ന സ്ത്രീ ശാക്തീകരണത്തിൻെറ കഥയുമാണ് പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമ പറയാന്‍ ശ്രമിക്കുന്നത്. എന്നാല്‍ കോവിഡ് വ്യാപന സമയത്ത് ഷൂട്ടിങ് നിര്‍ത്തിവച്ചിക്കുകയായിരുന്നു. അടുത്ത വര്‍ഷം റിലീസിനൊരുങ്ങുന്ന തന്റെ ചിത്രത്തിലെ കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുകയാണ് സംവിധായകന്‍. കഥാപത്രങ്ങളായി എത്തുന്ന നടി നടന്മാരുടെ ക്യാരക്ടര്‍ പോസ്റ്ററാണ് വിനയന്‍ പങ്കുവയ്ച്ചിരിക്കുന്നത്.

തിരുവിതാംകൂര്‍ മഹാരാജാവായി അനൂപ് മേനോൻ എത്തുന്നു. കഥാപാത്രത്തെക്കുറിച്ച് സംവിധായകന്‍ വിനയന്‍ ജനയുഗത്തോട് പറയുന്നു..

 

പ്രിയ നടൻ അനൂപ് മേനോൻ അഭിനയിക്കുന്ന, പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ച മഹാരാജാവിൻെറ കഥാപാത്രത്തെയാണ് ആദ്യ പോസ്റ്ററിലൂടെ അവതരിപ്പിക്കുന്നത്.. ഏതു മഹാരാജാവിനെ ആണ് അനൂപ് പ്രതിനിധാനം ചെയ്യുന്നത് എന്ന് സിനിമ കാണുമ്പോൾ നിങ്ങൾക്കു മനസ്സിലാകും.  പത്തൊമ്പതാം നൂറ്റാണ്ടിൻെറ ആദ്യ വർഷങ്ങളിൽ 1810 വരെ അവിട്ടം തിരുന്നാൾ മഹാരാജാവായിരുന്നു തിരുവിതാംകൂറിൻെറ ഭരണാധി കാരി. അതു കഴിഞ്ഞ് 1815 വരെ റാണി ഗൗരീ ലക്ഷ്മീഭായി ആയിരുന്നു മഹാറാണി..1829 വരെ ബാലനായിരുന്ന സ്വാതി തിരുനാളിനു വേണ്ടി രാജ്യംഭരിച്ച റാണി ഗൗരി പാർവ്വതി ഭായി തിരുവിതാംകൂറിൻെറ റീജൻറ് ആയിരുന്നു. അതിനു ശേഷം 1846 വരെ സ്വാതി തിരുനാളും 1860 വരെ ഉത്രം തിരുന്നാളും 1880 വരെ ആയില്യം തിരുന്നാളും തിരുവിതാംകൂറിൻെറ മഹാരാജാക്കൻമാർ ആയിരുന്നു. പൂർണ്ണമായും ഒരു ആക്ഷൻ ഓറിയൻറഡ് ഫിലിം ആണങ്കിൽ കൂടി ഇൗ കാലഘട്ടങ്ങളുടെ ചരിത്രത്തിലൂടെ പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രം കടന്നു പോകുന്നുണ്ട്..

 

1812 ഡിസംബർ 5ന് റാണി ഗൗരി ലക്ഷ്മിഭായി തിരുവിതാംകൂറിൽ അടിമപ്പണിയും, അടിമക്കച്ചവടവും നിർത്തലാക്കിക്കൊണ്ട് വിജ്ഞാപനം ഇറക്കിയിരുന്നതാണ്. പക്ഷേ തങ്ങളുടെ വയലുകളിൽ മാടുകളെ പോലെ പണിയെടുപ്പിക്കാൻ ഈ അടിമകൾ അനിവാര്യമെന്നു തോന്നിയിരുന്ന ചില പ്രമാണികൾ ആ നിയമം കാറ്റിൽ പറത്തിക്കൊണ്ടു മുന്നോട്ടു പോയി. ഒടുവിൽ 1854 ൽ ഉത്രം തിരുന്നാൾ മഹാരാജാവിൻെറ ശക്തമായ ഇടപെടൽ വീണ്ടും വേണ്ടി വന്നു അടിമക്കച്ചവടം നിർത്തലാക്കാൻ…

                         അതു പോലെ താണ ജാതിയിൽ പെട്ട സ്ത്രീകൾക്ക് മാറു മറയ്കാനുള്ള അവകാശം നൽകിക്കൊണ്ട് 1812ൽ തന്നെ റാണി ഗൗരി ലക്ഷ്മിഭായ് വിളംബരം ചെയ്തിട്ടും പിന്നെയും ഒരു നൂറ്റാണ്ടിലേറെ എടുത്തു അധ: സ്ഥിതർക്ക് ആ അവകാശം വേണ്ടരീതിയിൽ ഈനാട്ടിൽ ലഭ്യമാകുവാൻ…
നമ്മുടെ സാഹിത്യത്തിലോ, സിനിമയിലോ, ഈ വിഷയം വേണ്ട രീതിയിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ടോ? പത്തൊമ്പതാം നൂറ്റാണ്ട് അതിനുള്ള ശ്രമം കൂടി നടത്തുന്നുണ്ട്..

Exit mobile version