ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന പുരുഷ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് മെഡലില്ല. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ എട്ടാമതാണ് നിലവിലെ ലോക ചാമ്പ്യനായ നീരജ് ഫിനിഷ് ചെയ്തത്. 84.03 മീറ്ററാണ് നീരജിന്റെ മികച്ച ദൂരം. ആദ്യ നാല് ശ്രമത്തില്‍ 83.65, 84.03, മൂന്നാശ്രമം ഫൗള്‍, 82.63 മീറ്റര്‍ എന്നിങ്ങനെയാണ് നീരജിന്റെ പ്രകടനം. ഇന്ത്യൻ താരം സച്ചിൻ യാദവ് നാലാം സ്ഥാനത്തെത്തി.
ആദ്യ ത്രോയിൽ 86.27 മീറ്റർ ദൂരമാണ് സച്ചിന്‍ ജാവലിൻ പായിച്ചത്. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. 85.71, 84.90, 85.96, 80.95 എന്നിങ്ങനെയാണ് താരത്തിന്റെ മറ്റു ശ്രമങ്ങളിലെ ദൂരങ്ങൾ. ട്രിനിഡാഡ് ആന്റ് ടുബാഗോയുടെ കെഷോം വാല്‍ക്കോട്ടാണ് സ്വര്‍ണം നേടിയത്. താരം 88.16 മീറ്റര്‍ എറിഞ്ഞാണ് സ്വര്‍ണം സ്വന്തമാക്കിയത്. ഗ്രാനഡയുടെ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സനാണ് വെള്ളി. താരം 87.38 മീറ്റര്‍ എറിഞ്ഞു. യുഎസിന്റെ കുര്‍ടിസ് തോംപ്സനാണ് വെങ്കലം. താരം 86.67 മീറ്റര്‍ താണ്ടി.പാകിസ്ഥാന്റെ നിലവിലെ ഒളിമ്പിക് ചാമ്പ്യനായ അര്‍ഷാദ് നദീമിനും തിളങ്ങാനായില്ല. അര്‍ഷാദ് 10-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആദ്യ റൗണ്ട് എലിമിനേഷനുശേഷം ഫൗൾ ത്രോ ലഭിച്ചതിനാൽ അര്‍ഷാദിന് അടുത്ത റൗണ്ടിലേക്ക് കടക്കാൻ കഴിഞ്ഞില്ല. 82.75 മീറ്ററാണ് മികച്ച ദൂരം.

