Site icon Janayugom Online

മുന്നറിയിപ്പുകള്‍ നിലനില്‍ക്കെ മുങ്ങിമരണം വര്‍ധിക്കുന്നു ; കഴിഞ്ഞവര്‍ഷം പൊലിഞ്ഞത് 1040 ജീവന്‍

സംസ്ഥാനത്തു മുങ്ങി മരണങ്ങൾ വർധിക്കുന്നു. കഴിഞ്ഞ വർഷം 1040 മുങ്ങി മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അഗ്നിരക്ഷാ സേനയുടെ സംസ്ഥാനതല കണക്കുകൾ പ്രകാരം തൃശൂർ ജില്ലയിലായിരുന്നു ഏറ്റവും കൂടുതൽ അപകടങ്ങൾ. 134 സംഭവങ്ങളാണ് അവിടെ റിപ്പോർട്ട് ചെയ്തത്. എറണാകുളം ജില്ലയിൽ 130, ആലപ്പുഴ 114, കോഴിക്കോട് 98, പാലക്കാട് 88, കൊല്ലം 77, കോട്ടയം 72, തിരുവനന്തപുരം 68, പത്തനംതിട്ട 56, മലപ്പുറം 54, കാസർകോട് 40, ഇടുക്കി 36, വയനാട് 21 എന്നിങ്ങനെയാണ് മുങ്ങിമരണങ്ങളുടെ കണക്കുകൾ. കൊല്ലം പട്ടാഴിയിൽ കാണാതായ കുട്ടികളെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതാണ് ഈ പരമ്പരയിലെ അവസാനസംഭവം.

ഒരാഴ്ച മുമ്പ് നിലമ്പൂർ നെടുങ്കയത്തും രണ്ട് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങിമരിച്ചു. കരിമ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ കൽപകഞ്ചേരി കല്ലിങ്ങൽപറമ്പ് എംഎസ്എം സ്കൂളിലെ ആറാം ക്ലാസുകാരി ആയിഷ റിദ, ഒമ്പതാം ക്ലാസുകാരി ഫാത്തിമ മുഹ്സിന എന്നിവരാണ് മരിച്ചത്. ചുഴിയിൽപ്പെട്ടാണ് അപകടമുണ്ടായതെന്നാണ് വിലയിരുത്തൽ. പെരിയാറിൽ സ്കൂൾ വിദ്യാർത്ഥി മുങ്ങി മരിച്ച സംഭവവും കഴിഞ്ഞയാഴ്ചയായിരുന്നു.

സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ ആറു വർഷത്തിനിടെ കേരളത്തിൽ 12,000 പേരാണ് മുങ്ങിമരിച്ചത്. ഇതിൽ ഭൂരിഭാഗവും അപകടങ്ങളും 22 ശതമാനം ആത്മഹത്യകളുമാണ് എന്നാണ് കണക്കുകൾ. 11,947 പേരാണ് ആറുവർഷത്തിനിടെ മുങ്ങിമരിച്ചത്. മൂന്ന് വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ 5247 പേരും മുങ്ങിമരിച്ചിട്ടുണ്ട്. ആറുവർഷത്തിലെ മരണങ്ങളിൽ 2687 എണ്ണവും മൂന്ന് വർഷത്തെ കണക്കിൽ 1272 എണ്ണവും ആത്മഹത്യകളായിരുന്നുവെന്ന് അവസാനം പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കുന്നു.

Eng­lish Sum­ma­ry: drown­ing deaths are on the rise in the state
You may also like this video

Exit mobile version