Site icon Janayugom Online

പിലിഭിത്ത് വ്യാജ ഏറ്റുമുട്ടല്‍: 34 പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചു

തീവ്രവാദികളെന്ന് മുദ്രകുത്തി പത്ത് സിഖുകാരെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ കേസില്‍ 34 കോണ്‍സ്റ്റബിള്‍മാര്‍ക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. പ്രാദേശിക് ആംഡ് കോണ്‍സ്റ്റബുലറി (പിഎസി) യിലെ ഉദ്യോഗസ്ഥര്‍ക്കാണ് അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. ജസ്റ്റിസുമാരായ രമേശ് സിന്‍ഹ, ബ്രിജ് രാജ് സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. തീവ്രവാദികളെന്ന് വിളിച്ച് നിഷ്കളങ്കരായ വ്യക്തികളെ പ്രാകൃതവും മനുഷ്യരഹിതവുമായി കൊലപ്പെടുത്തിയെന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു ബെഞ്ച് വിധി പ്രസ്താവം നടത്തിയത്. ജൂലൈ 25ന് കേസില്‍ അന്തിമ വാദം കേള്‍ക്കും.

1991 ജൂലൈ 12നാണ് കേസിനാസ്പദമായ സംഭവം. ബസില്‍ യാത്ര ചെയ്യുകയായിരുന്ന തീര്‍ത്ഥാടകരെ ഖലിസ്ഥാനി ഭീകരരെന്ന് ആരോപിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ബസ് തടഞ്ഞുനിര്‍ത്തിയ പൊലീസ് സംഘം 10 പേരെ ബലംപ്രയോഗിച്ച് പുറത്തേക്കിറക്കി വനമേഖലയിലേക്ക് കൊണ്ടുപോയി മൂന്നിടത്തുവച്ച് കൊലപ്പെടുത്തുകയായിരുന്നു. 

കേസില്‍ മൂന്ന് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം സിബിഐ അന്വേഷിച്ച കേസില്‍ 57 പൊലീസുകാര്‍ക്കെതിരെയായിരുന്നു കുറ്റപത്രം. ഇതില്‍ 10 പേര്‍ വിചാരണ വേളയില്‍ മരിച്ചു. പുരസ്‌കാരങ്ങളും ബഹുമതികളും നേടാനായിരുന്നു പൊലീസ് ഈ ക്രൂരകൃത്യം ചെയ്തതെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. 47 പേര്‍ക്ക് വിചാരണ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 12 പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. 

Eng­lish Sum­ma­ry: fake encounter: 34 accused denied bail
You may also like this video

Exit mobile version