ബിജെപി നേതാവും മഹാരാഷ്ട്ര പരിസ്ഥിതി-മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുമായ പങ്കജാ മുണ്ടെയുടെ പേഴ്സണൽ അസിസ്റ്റന്‍റിന്‍റെ ഭാര്യ ആത്മഹ ത്യ ചെയ്തു. അനന്ത് ഗാർഗെയുടെ ഭാര്യ ഗൗരി ഗാർഗെ (28) ആണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. കെ ഇ എം ആശുപത്രിയിലെ ദന്ത ഡോക്ടറായിരുന്ന ഗൗരിയെ വർലി ബിഡിഡി ചാളിയിലെ വസതിയില്‍ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
ഭർത്താവ് അനന്ത് ഗാർഗെയുടെ പരസ്ത്രീബന്ധം കണ്ടെത്തിയതിനെ തുടർന്ന് ഇരുവർക്കിടയിൽ കുടുംബപ്രശ്നം ഉടലെടുത്തിരുന്നു. മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ ഭർത്താവ് അനന്ത് ഗാർഗെ, സഹോദരി ശീതൽ ഗാർഗെ, സഹോദരീഭർത്താവ് അജയ് ഗാർഗെ എന്നിവർക്കെതിരെ ആത്മഹത്യ പ്രേരണക്ക് വർലി പൊലീസ് കേസെടുത്തു. ബീഡ് ജില്ലയിലെ പിംപ്രി ഗ്രാമവാസിയായ ഗൗരി, മെഡിക്കൽ ലക്ചർ അശോക് പാൽവെയുടെ മകളാണ്. ബീഡിലെ ആദിത്യ ഡെന്റൽ കോളജിൽ നിന്ന് ബിഡിഎസ് പൂർത്തിയാക്കിയ അവർ ജെ.ജെ ആശുപത്രി, സിയോൺ ആശുപത്രി എന്നിവിടങ്ങളിലെ സേവനത്തിന് ശേഷമാണ് കെഇഎം ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്.
കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് ബീഡ് ജില്ലക്കാരനായ അനന്തിനെ ഗൗരി വിവാഹം കഴിച്ചത്. തുടർന്ന് വർലിയിലെ ആദർശ് നഗറിൽ താമസിച്ചു വരികയായിരുന്നു. എന്നാൽ, ഒക്ടോബർ ഒന്നിന് ബിഡിഡി ചൗളിന്റെ 30-ാം നിലയിലെ വാടക ഫ്ലാറ്റിലേക്ക് താമസം മാറി. ഗൗരിയുടെ സഹോദരി ഭർത്താവ് അജയ് ഗാർഗെയും അവിടെയാണ് താമസിച്ചത്.

