Site icon Janayugom Online

രുചിവൈവിധ്യം തീർത്ത് സമ്മേളന നഗരിയിലെ ഭക്ഷണശാല

രുചിവൈവിധ്യത്താലും വിഭവസമൃദ്ധി കൊണ്ടും ശ്രദ്ധേയമായി സിപിഐ സംസ്ഥാന സമ്മേളനനഗരിയിലെ ഭക്ഷണശാല. അനന്തപുരിയുടെ തനതുശൈലിയിൽ രുചികരമായ ഭക്ഷണമൊരുക്കിയാണ് ഇതിന്റെ ചുമതലയുള്ള കമ്മിറ്റി പ്രതിനിധികളെ സ്വാഗതമരുളുന്നത്. പാർട്ടി സമ്മേളനത്തിലേക്കായി തിരുവനന്തപുരം ജില്ലയിലെ 17 മണ്ഡലങ്ങളിൽ നിന്നുള്ള കിസാൻസഭ പ്രവർത്തകരുടെ നേതൃത്വത്തിൽ കൃഷി ചെയ്ത് വിളയിച്ചെടുത്ത ശുദ്ധമായ ജൈവപച്ചക്കറികളാണ് ഉപയോഗിക്കുന്നത്.

കിളിമാനൂരിൽ ചുരുങ്ങിയ കാലയളവിനുള്ളിൽ ഏഴേക്കറിൽ കൃഷിചെയ്ത് വിളയിച്ചെടുത്ത നെല്ലിൽ നിന്നുള്ള അരിയുപയോഗിച്ചാണ് സമ്മേളനനഗരിയിലെ ആയിരത്തിലധികം വരുന്ന പ്രതിനിധികൾക്കും പ്രവർത്തകർക്കും ഊണൊരുക്കിക്കൊണ്ടിരിക്കുന്നത്. ഇവ കൂടാതെ കപ്പ, നേന്ത്രപ്പഴം, ഭക്ഷണം വിളമ്പാനുപയോഗിക്കുന്ന ഇല എന്നിവയും വിവിധ മണ്ഡലത്തിലുള്ള കിസാൻ സഭ പ്രവർത്തകരുടെ പ്രയത്നത്തിന്റെ ഫലമാണ്.

ഭക്ഷണക്കമ്മിറ്റി ചെയർമാൻ പള്ളിച്ചൽ വിജയന്റെ നേതൃത്വത്തിൽ അഞ്ഞൂറോളം പ്രവർത്തകരുടെ രാപകൽ അധ്വാനത്തിന്റെ ഫലമാണ് സമ്മേളനനഗരിയിൽ വിജയകരമായ രീതിയിൽ നടക്കുന്ന ഭക്ഷണക്രമീകരണം. ഉച്ചയൂണിനൊപ്പം സ്പെഷ്യലായി നൽകിയ കരിമീൻ ചിറയിൻകീഴിലെ പ്രവർത്തകരുടെ മത്സ്യക്കൃഷിയിലൂടെ ലഭിച്ചതാണ്. നെത്തോലി പീര, കൊഞ്ച് ചമ്മന്തി എന്നിവ തീരദേശത്തുള്ള പാർട്ടി പ്രവർത്തകരുടെ സംഭാവനകളാണ്.

 


ഓരോ ദിവസവും വ്യത്യസ്തമായ ഭക്ഷണങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. പുട്ട്, പയർ, പപ്പടം, പഴം, ദോശ, ഏത്തക്ക പുഴുങ്ങിയത്, മുട്ടറോസ്റ്റ്, രസവട എന്നിവയായായിരുന്നു പ്രഭാതഭക്ഷണം. നാലിനം പായസങ്ങളടങ്ങിയ ഉച്ചയൂണാണ് നാളെ ഭക്ഷണശാലയിൽ വിളമ്പുക. ചേനപ്രഥമൻ, അട, അമ്പലപ്പുഴ പാൽപായസം, ചോക്ലേറ്റ് പായസം എന്നിവയാണ് നാളെ രുചി വിസ്മയം തീർക്കുക. അത്താഴത്തിന് എല്ലാ ദിവസവും കഞ്ഞിയും ചമ്മന്തിയുമാണ് പതിവ്. അതിനൊപ്പം ചിക്കൻകറിയും പൊരിച്ചതും നൽകാറുണ്ട്. ഇവയ്ക്ക് പുറമേ ചായ, കാപ്പി, രുചികരമാർന്ന ചെറുകടികൾ, സ്വാദിഷ്ടമായ പഴവർഗങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള വിവിധതരം ജ്യൂസുകൾ, ഐസ്ക്രീം ഫ്രൂട്സ് സലാഡ്, മിൽക്ക് പേഡ എന്നിവ ലഭിക്കുന്ന സ്റ്റാളുകളും സമ്മേളനനഗരിയിൽ സജ്ജീകരിച്ചിട്ടുണ്ട്.

 

 

 

Exit mobile version