ഗുജറാത്ത് തീരത്ത് വന്‍ രാസലഹരിവേട്ട. 203 കിലോ ലഹരിയാണ് കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് എടിഎസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയത്. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു ഓപ്പറേഷന്‍. ക്രിസ്റ്റല്‍ രൂപത്തിലുളള മെത്താഫിറ്റമിൻ ആണ് പിടികൂടിയത്. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ ബോട്ടിനെ ഗുജറാത്ത് എടിഎസും കോസ്റ്റ് ഗാര്‍ഡും വളയുകയായിരുന്നു.
ബോട്ട് വിശദമായി പരിശോധിച്ചപ്പോഴാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. ബോട്ടിലുണ്ടായിരുന്ന രണ്ട് ഇറാന്‍ പൗരന്മാരെയും കോസ്റ്റ് ഗാർഡും ഗുജറാത്ത് എടിസും ചേർന്ന് അറസ്റ്റ് ചെയ്തു. ഇറാന്‍ സ്വദേശികളായ അബ്ദുള്‍ മജീദ്, അബ്ദുള്‍ സത്താര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യംചെയ്തുവരികയാണ്. ഗുജറാത്ത് എടിഎസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഇത്രയധികം ദൂരം ചെറിയ സ്പീഡ് ബോട്ടില്‍ യാത്ര ചെയ്ത് പ്രതികള്‍ ഇന്ത്യയിലേക്ക് കടന്നു എന്നത് സംശയാസ്പദമാണെന്നും കൂടുതല്‍ പരിശോധനകള്‍ക്കായി ബോട്ട് പോര്‍ബന്തറിലേക്ക് എത്തിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

