Site iconSite icon Janayugom Online

ഇന്ത്യ‑പാക് പോരാട്ടം; പിസിബിയുമായി ഐസിസി ചർച്ച ലഹോറിൽ

ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) പ്രഖ്യാപനത്തെത്തുടർന്ന് ഐസിസി പ്രതിനിധികൾ ലഹോറിലെത്തി. പിന്നാലെ ബിസിബി പ്രസിഡന്റ് അമിനുൽ ഇസ്‌ലാമും ചർച്ചകളിൽ പങ്കെടുക്കാൻ ലഹോറിലെത്തി. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ഐസിസി തള്ളിയിരുന്നു. ഇതേത്തുടർന്ന് ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് പുറത്താക്കുകയും സ്കോട്ട്‌ലാൻഡിനെ പകരക്കാരായി ഉൾപ്പെടുത്തുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ചും ബംഗ്ലാദേശിന് പിന്തുണ പ്രഖ്യാപിച്ചുമാണ് പാകിസ്ഥാൻ ഇന്ത്യക്കെതിരായ കളി ബഹിഷ്കരിക്കുന്നത്. ലോകകപ്പിലെ ഏറ്റവും വലിയ വരുമാന സ്രോതസായ ഇന്ത്യ‑പാക് മത്സരം മുടങ്ങിയാൽ കോടികളുടെ നഷ്ടം സംഭവിക്കുമെന്നതിനാലാണ് ഐസിസി പ്രതിനിധികൾ നേരിട്ടെത്തി ചർച്ച നടത്തുന്നത്. ആതിഥേയരായ ശ്രീലങ്കയ്ക്കും ഈ ബഹിഷ്കരണം വലിയ തിരിച്ചടിയാണ്. ടിക്കറ്റ് വില്പനയിലൂടെ വലിയ ലാഭം പ്രതീക്ഷിച്ചിരുന്ന അവർ, ബഹിഷ്കരണത്തിൽ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന് കത്തെഴുതിയിട്ടുണ്ട്.

Exit mobile version