Site iconSite icon Janayugom Online

കാഴ്ചയുടെ തോരാമഴ..

അനുഭവങ്ങളാണ് ഓരോ മനുഷ്യനേയും കരുത്തരാക്കുന്നത്. കഠിനങ്ങളായ ജീവിതാനുഭവങ്ങള്‍ ഒരുവനില്‍ ഉണ്ടാക്കുന്ന മാറ്റം വളരെ വലുതാണ്. ബര്‍നോ അതിജീവിക്കുകയാണ്. പുതിയ ജീവിതത്തിലേക്ക്.. പുതിയ തിരിച്ചറിവിലേക്ക്.. ഹരോല്‍ഡോ ബോര്‍ഗസിന്റെ സൗദാദേ ഫെസ് മൊറാഡ അക്വൈ ഡെന്‍ട്രോ(ബിറ്റര്‍ സ്വീറ്റ് റെയിന്‍) എന്ന ബ്രസീലിയന്‍ ചിത്രം വളരെ ചെറിയ ഒരു കഥാ തന്തുവിലൂടെ തുടങ്ങി പ്രേക്ഷക മനസ് കീഴടക്കുകയാണ്. ഒരു കൗമാരക്കാരനും അവന്റെ ചെറിയ ലോകത്തിനുമൊപ്പം വളരുന്നതാണ് ചിത്രം. ബര്‍നോ അച്ഛനില്ലാത്ത കുട്ടിയാണ്. 

അമ്മയും സഹോദരനുമടങ്ങുന്നതാണ് അവന്റെ കുടുംബം. ഇടയ്ക്ക് കണ്ണിന് പ്രശ്നമുണ്ടാകുന്ന അവനെ പരിശോധനയ്ക്ക് വിധേയനാക്കുന്നു. കാഴ്ച് നഷ്ടപ്പെടുന്ന ഒരു അസുഖമാണ് ബര്‍നോയ്ക്കെന്ന് അവന്‍ വിഷമത്തോടെ തിരിച്ചറിയുന്നു. പിന്നെ അവന് വ്യാകുലതയാണ്. കാഴ്ച നഷ്ടമായവര്‍ എങ്ങനെയാണ് പഠിക്കുകയെന്ന് അവരെ കണ്ടിട്ടുണ്ടോയെന്നുമൊക്കെ അവന്‍ സുഹൃത്തുക്കളോട് തിരിക്കിക്കൊണ്ടേയിരിക്കുന്നു. വളരെ നന്നായി ചിത്രം വയ്ക്കുന്ന ബര്‍നോ കാഴ്ച നഷ്ടമായാല്‍ താനെങ്ങനെ അത് ചെയ്യുമെന്നോര്‍ത്ത് വളരെ വിഷമിക്കുന്നുണ്ട്. അതിനായി കണ്ണുകളടച്ച് അവന്‍ ചിത്രം വരച്ചുനോക്കുകയും ചെയ്യുന്നുണ്ട്.

ഒരിക്കല്‍ അവന്റെ മനസിലെ സന്ദേഹങ്ങള്‍ ഒരു സുഹൃത്തിന്റെ അച്ഛനുമായി പങ്കുവയ്ക്കുന്നു. കാഴ്ച നഷ്ടമായവര്‍ വരച്ചിട്ടുണ്ടോ എന്നാണവന്റെ ചോദ്യം. അതിനുത്തരമായി കാഴ്ചയില്ലാത്ത ഒരാള്‍ എഴുതിയ പുസ്തകം അദ്ദേഹം അവന് പരിചയപ്പെടുത്തുകയാണ്. ഒരോരുത്തര്‍ക്കും ഇഷ്ടങ്ങളുണ്ട്, ആഗ്രഹങ്ങളുണ്ട്. അതിന് പരിമിതികള്‍ ഒരു തടസമല്ല, അതിനായി പരിശ്രമിക്കണം… ഇതായിരുന്നു അദ്ദേഹം നല്‍കിയ ഉപദേശം. ഒടുവില്‍ ഒരുദിവസം ഉറക്കമെണീക്കുന്ന സമയം ബര്‍നോക്ക് കാഴ്ച് നഷ്ടപ്പെടുന്നു. അവന്‍ ആകെ തകര്‍ന്നുപോകുകയാണ്. തനിക്കിനി കളിക്കാനും കൂട്ടുകൂടി നടക്കാനും ഒന്നും കഴിയില്ലല്ലോ എന്നവന്‍ ആകുലപ്പെടുന്നു. 

അങ്ങനെ ഒരു ദിവസം അവനിഷ്ടമുള്ള ഒരു മലഞ്ചരിവിലേക്ക് അവന്റെ കൂട്ടുകാരി അവനുമായി പോകുന്നു. അവിടെ വച്ച് ബര്‍നോയുമായി അടിയുണ്ടാക്കുകയും അവനെ അവിടെയാക്കി അവള്‍ പോകുകയും ചെയ്യുന്നു. ആരെങ്കിലും തന്നെ രക്ഷിക്കണമേയെന്ന് ഉറക്കെ കരയുന്ന അവന്‍ ഒടുവില്‍ സ്വയം അവിടെനിന്ന് തന്റെ വീട്ടിലേക്കെത്തുന്നു. ആ സംഭവം അവനില്‍ വീണ്ടും പുതിയ പ്രതീക്ഷയാവുകയാണ്. തനിക്ക് ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ കഴിയുമെന്ന വിശ്വാസം ബര്‍നോ നേടുന്നു. തുടര്‍ന്ന് അവന്‍ തിരികെ തന്റെ സ്കൂളിലെത്തുകയും ക്ലാസുകള്‍ റെക്കോര്‍ഡ് ചെയ്ത് പഠിക്കുകയും ചെയ്യാന്‍ ആരംഭിക്കുന്നു. ബര്‍നോയെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ തന്റെ സഹോദരനും ആത്മാര്‍ത്ഥമായി പരിശ്രമിക്കുകയാണ്. ഒടുവില്‍ അവന്‍ തന്റെ സന്തോഷം വീണ്ടെടുക്കുന്നു. അവന്റെ മുഖത്തെ പഴയ പുഞ്ചിരി പുതിയ ജീവിതത്തിലേക്കുള്ള പ്രകാശമാവുകയാണ്. കാണികളിലും പ്രത്യാശയുടെ നാമ്പുകള്‍ കോരിയിട്ടാണ് കഥ അവസാനിക്കുന്നത്.

Eng­lish Summary:iffk 2022 bit­ter­sweet rain movie review
You may also like this video

Exit mobile version