Site icon Janayugom Online

ഷൂട്ടിങ്ങിലും ക്രിക്കറ്റിലും സ്വര്‍ണം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് രണ്ട് സ്വര്‍ണം. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍സിലാണ് ഹാങ്ഷുവിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണം പിറന്നത്. വനിതകളുടെ ക്രിക്കറ്റില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യന്‍ ടീം സ്വര്‍ണമണിഞ്ഞു. ആകെ 11 മെഡലുകളുമായി ഇന്ത്യ ആറാം സ്ഥാനത്തേക്ക് കയറി. ലോക റെക്കോഡോടെയാണ് പന്‍വാര്‍ ദിവ്യാന്‍ഷ് സിങ്, ഐശ്വരി പ്രതാപ് സിങ് ടോമര്‍, രുദ്രങ്കാഷ് പാട്ടീല്‍ എന്നിവരടങ്ങുന്ന ടീം സുവര്‍ണ നേട്ടത്തിലെത്തിയത്. 1893.7 പോയിന്റാണ് ഇന്ത്യന്‍ താരങ്ങളുടെ നേട്ടം. മുമ്പ് 1893.3 പോയിന്റോടെ ചൈനയുടെ പേരിലായിരുന്നു ഈ ഇനത്തിലെ റെക്കോഡ്. 1890.1 പോയിന്റുമായി കൊറിയ വെള്ളിയും 1888.2 പോയിന്റുമായി ചൈന വെങ്കലവും നേടി.

പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ വ്യക്തിഗത ഇനത്തില്‍ ഐശ്വരി പ്രതാപ് സിങ് തോമർ വെങ്കലം നേടി, രുദ്രങ്കാഷ് പാട്ടീൽ നാലാം സ്ഥാനത്തെത്തി. പുരുഷന്മാരുടെ 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റൾ ഇനത്തിൽ ഇന്ത്യയുടെ ആദർശ് സിങ്, അനീഷ് ഭിൻവാല, വിജയ്‌വീർ സിങ് എന്നിവർ വെങ്കലം നേടി.

റോവിങ്ങിൽ രണ്ടു വെങ്കലവും ഇന്ത്യ സ്വന്തമാക്കി. ജസ്വീന്ദർ, ഭീം, പുനീത്, ആശിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സഖ്യവും സത്‌നാം സിങ്, പർമീന്ദർ സിങ്, ജക്കാർ ഖാൻ, സുഖ്മീത് സിങ് എന്നിവരടങ്ങിയ സഖ്യവും മെഡൽ പട്ടികയില്‍ ഇടം നേടി. ഇതോടെ റോവിങ്ങിൽ ഇന്ത്യക്ക് അഞ്ച് മെഡലായി.

Eng­lish Summary:india bagged medal in asian games
You may also like this video

Exit mobile version