Site iconSite icon Janayugom Online

യുഎഇയെ ചുരുട്ടിക്കെട്ടി ഇന്ത്യ; വനിതാ ഏഷ്യാ കപ്പ് സെമിഫൈനലില്‍

വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം. യുഎഇക്കെതിരെ 78 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യൻ വനിതകൾ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 201 റൺസ്. അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യ ആദ്യമായാണ് 200 റണ്‍സിലെത്തുന്നത്. യുഎഇയുടെ മറുപടി 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 123 റൺസിൽ അവസാനിച്ചു. ഹര്‍മന്‍പ്രീത് കൗറും (66) റിച്ചാ ഘോഷും (64*) നേടിയ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യക്ക് കരുത്തായത്. ആദ്യ മത്സരത്തിൽ പാകിസ്ഥാനെ ഏഴു വിക്കറ്റിനു തോല്പിച്ച ഇന്ത്യ, യുഎഇയ്‌ക്കെതിരായ വിജയത്തോടെ ഗ്രൂപ്പ് എയിൽനിന്ന് സെമിയിലേക്ക് മുന്നേറി. രണ്ടു ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാരാണ് സെമിയിൽ പ്രവേശിക്കുക. ആദ്യ മത്സരത്തിൽ നേപ്പാളിനോട് ആറു വിക്കറ്റിനു പരാജയപ്പെട്ട യുഎഇ, സെമി കാണാതെ പുറത്തായി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയുടെ തുടക്കം പ്രതീക്ഷിച്ചപോലെ മികച്ചതായില്ല. ദുര്‍ബലരായ യുഎഇക്കെതിരേ തുടക്കം മുതലേ ഇന്ത്യ ആക്രമണം അഴിച്ചുവിട്ടു.

ഷഫാലി വര്‍മ്മയും സ്മൃതി മന്ദാനയും വലിയ ഷോട്ടുകളോടെ തുടങ്ങിയെങ്കിലും സ്‌കോര്‍ബോര്‍ഡ് 23ല്‍ നില്‍ക്കവെ സ്മൃതി മന്ദാന പുറത്തായി. ഒമ്പത് പന്തില്‍ ഒരു സിക്‌സും ഫോറും ഉള്‍പ്പെടെ 13 റണ്‍സാണ് മന്ദാന നേടിയത്. കവിഷയെ ക്രീസില്‍ നിന്ന് കയറി കളിച്ച മന്ദാന റിനിത രജിത്തിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് പുറത്തായത്. 18 പന്തില്‍ 37 റണ്‍സെടുത്ത ഷഫാലി വര്‍മ്മ പുറത്താകുമ്പോള്‍ സ്കോര്‍ അഞ്ച് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സ്. നാലാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത ഹർമൻപ്രീത് കൗർ – ജമീമ റോഡ്രിഗസ് സഖ്യവും (39 പന്തിൽ 54 റൺസ്), അഞ്ചാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത ഹർമൻപ്രീത് കൗർ – റിച്ച ഘോഷ് സഖ്യവുമാണ് (45 പന്തിൽ 75 റൺസ്) ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 

ഇന്ത്യ ഉയര്‍ത്തിയ റെക്കോഡ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ യുഎഇക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. നാലു റണ്‍സെടുത്ത തീര്‍ത്ഥ സതീഷിനെ അഞ്ചാം ഓവറില്‍ രേണുക സിങ് മടക്കി. ക്യാപ്റ്റന്‍ ഇഷ രോഹിത്(38) പൊരുതി നിന്നെങ്കിലും റിനിത രജിത്(7), സമൈറ ധര്‍ണധാരക(5) എന്നിവര്‍ കൂടി പെട്ടെന്ന് മടങ്ങിയതോടെ യുഎഇ 36–3ലേക്ക് വീണു. ഇഷ രോഹിത്തും കാവിഷ എഗോഡഗെയും(40*) ചേര്‍ന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ട് യുഎഇയെ 76 റണ്‍സിലെത്തിച്ചു. 38 റണ്‍സെടുത്ത ഇഷ രോഹിത്തിനെ മടക്കിയ തനുജ കന്‍വര്‍ ആണ് കൂട്ടുകെട്ട് പൊളിച്ചത്. എഗോഡഗെയും പൊരുതി നോക്കിയെങ്കിലും ഇന്ത്യയുടെ കറ്റന്‍ ലക്ഷ്യത്തിന് അടുത്തെത്താന്‍ യുഎഇക്കായില്ല. ഇന്ത്യക്കായി ദീപ്തി ശര്‍മ രണ്ട് വിക്കറ്റ് എടുത്തു.

Eng­lish sum­ma­ry ; India beat the UAE; Wom­en’s Asia Cup Semi-Finals

You may also like this video

Exit mobile version