Site icon Janayugom Online

രക്ഷകനായി ഹിറ്റ്മാന്‍: ശ്രീലങ്കയ്ക്ക് 174 റണ്‍സ് വിജയലക്ഷ്യം

സൂപ്പര്‍ ഫോറിലെ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍. ടോസ് ഭാഗ്യം തുണയ്ക്കാതെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തു. 41 പന്തില്‍ 72 റണ്‍സെടുത്ത രോഹിത് ശര്‍മ്മയാണ് ടോപ് സ്കോറര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടേത് മോശം തുടക്കമായിരുന്നു. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ കെ എല്‍ രാഹുലിനെ (6) ഇന്ത്യയ്ക്ക് നഷ്ടമായി. താരത്തെ മഹീഷ് തീക്ഷണ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നാലെ തൊട്ടടുത്ത ഓവറില്‍ ഫോമിലുള്ള വിരാട് കോലി റണ്ണൊന്നുമെടുക്കാതെ മടങ്ങി.

പിന്നീട് ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് രോഹിത്തുമൊത്ത് മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും 97 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ രോഹിത്തിനെ പുറത്താക്കി ചാമിക കരുണര്തനെ ലങ്കയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. നാല് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്. വൈകാതെ സൂര്യയും മടങ്ങി. ഹാര്‍ദിക് പാണ്ഡ്യ (17), റിഷഭ് പന്ത് (17) എന്നിവര്‍ക്ക് നല്ല തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഇതിനിടെ ദീപക് ഹൂഡ (3) ബൗള്‍ഡായി. ശ്രീലങ്കയ്ക്കായി ദില്‍ഷന്‍ മധുഷങ്ക നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. സുന്‍ ഷനക, ചാമിക കരുണര്തനെ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. മഹീഷ് തീക്ഷണ ഒരു വിക്കറ്റ് വീഴ്ത്തി.

Eng­lish Sum­ma­ry: India vs Sri Lan­ka Asia Cup 2022 Super 4
You may also like this video

Exit mobile version