അണ്ടർ 19 വനിതാ ട്വന്‍റി-20 ലോകകപ്പ് നേടി ഇന്ത‍്യ. ദക്ഷിണാഫ്രിക്ക ഉയർത്തിയ 83 റൺസ് വിജയലക്ഷ‍്യം 11.2 ഓവറിൽ മറികടന്നാണ് വിജയം നേടിയത്. ഓപ്പണർ ഗൊങ്കാടി തൃഷ നൽകിയ മികച്ച തുടക്കമാണ് ഇന്ത‍്യയെ വിജയത്തിലേക്ക് നയിച്ചത്. 33 പന്തുകളിൽ 8 ബൗണ്ടറികളടക്കം 44 റൺസാണ് തൃഷ നേടിയത്. തൃഷയ്ക്ക് കൂട്ടായി സാനിക ചാൽക്കെയും വന്നതോടെ വിജയ ലക്ഷ‍്യം മറികടക്കാൻ എളുപ്പമായി. ടീം സ്കോർ 36ൽ നിൽക്കെ ജി. കമാലിനിയുടെ (8) വിക്കറ്റാണ് ഇന്ത‍്യക്ക് നഷ്ടമായത്. പ്രഥമ ടൂർണമെന്‍റിൽ കിരീടം നേടിയ ഇന്ത‍്യൻ സംഘം കിരീടം നിലനിർത്തി.
ടോസ് നേടി ആദ‍്യം ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത‍്യൻ ബൗളേഴ്സിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 23 റൺസെടുത്ത സിക് വാൻ വൂസ്റ്റിന് മാത്രമെ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായുള്ളൂ. ഓപ്പണർ ജെമ്മ ബോത്ത (16), ഫേ കൗളിങ് (15) വിക്കറ്റ് കീപ്പർ കരാബോ മീസോ (10) എന്നിവർക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. ഇന്ത‍്യക്ക് വേണ്ടി ഗൊങ്കാടി തൃഷ മൂന്ന് വിക്കറ്റും ആയുഷി ശുക്ല, വൈഷ്ണവി ശർമ, പരുണിക സിസോദിയ എന്നിവർ രണ്ട് വിക്കറ്റും വീഴ്ത്തി.

