Site icon Janayugom Online

മിസോറാമും ഫിന്‍ലന്‍ഡും മാതൃകയാകുന്നത്

ഗുരുഗ്രാമിലെ മാനേജ്മെന്റ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ സ്ട്രാറ്റജി പ്രൊഫസറായ രാജേഷ് കെ പിലാനിയ നടത്തിയ പഠനം ഇന്ത്യയിലെ ഏറ്റവും സന്തോഷകരമായ സംസ്ഥാനമായി പ്രഖ്യാപിച്ചത് മിസോറാമിനെയാണ്. കേരളത്തിനു പിന്നാലെ 100 ശതമാനം സാക്ഷരത കൈവരിച്ച രണ്ടാമത്തെ സംസ്ഥാനമാണ് മിസോറാം. ഉത്തരപൂര്‍വ ദേശത്തെ മലയോര സംസ്ഥാനം സന്തോഷം നിറഞ്ഞതാകാനുള്ള കാരണം പഠനം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അത് രാജ്യത്തിന്റെ സമകാലിക അവസ്ഥയെ ചോദ്യം ചെയ്യുന്നതാണ്.

സംസ്ഥാനം ജാതിരഹിത സമൂഹമാണ് എന്നതുതന്നെ കാരണം. ലോകത്തിലെ ഏറ്റവും സമാധാനപരമായ രാജ്യമായ ഫിന്‍ലന്‍ഡില്‍ മതങ്ങളില്ല. സന്തോഷകരമായ മിസോറാമില്‍ ജാതി വിവേചനമില്ല. ജാതിയും മതവും മനുഷ്യരെ കലഹത്തിലേക്കും അസമാധാനത്തിലേക്കും നയിക്കുമെന്നതിന് വേറെ ഉദാഹരണം വേണാ. വിദ്യാഭ്യാസത്തിനുള്ള ധനസഹായം വെട്ടിക്കുറയ്ക്കുകയും ക്ഷേത്ര സമുച്ചയങ്ങള്‍ക്ക് സഹസ്രകോടികളുടെ സഹായം പ്രഖ്യാപിക്കുകയും ചെയ്യുന്ന വര്‍ഗീയ ഭരണകൂടങ്ങളെ നിഷ്കാസനം ചെയ്യേണ്ടതിന്റെ ആവശ്യകതയാണ് മിസോറാം ഓര്‍മിപ്പിക്കുന്നത്.

പെൺകുട്ടികളും ആൺകുട്ടികളും തമ്മിൽ യാതൊരു വിവേചനവും സംസ്ഥാനത്ത് ഇല്ല എന്നതും മിസോറാമിന്റെ സവിശേഷതയായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. രണ്ട് ലിംഗക്കാരെയും ഉപജീവനമാർഗം കണ്ടെത്താനും പരസ്പരം ആശ്രയിക്കാതിരിക്കാനുമാണ് പഠിപ്പിക്കുന്നത്. ജോലി ചെയ്യുന്ന അമ്മമാർ, ചെറുപ്പം മുതലേ സാമ്പത്തിക സ്വാതന്ത്ര്യം എന്നിവയുള്ളതിനാൽ യുവാക്കളില്‍ നെെരാശ്യമില്ല. ജാതി, ലിംഗ വിവേചനമില്ലാത്ത മിസോ സംസ്കാരം രാജ്യത്തിന് മാതൃകയാകട്ടെ.

വിശാഖ് ആര്‍
കടയ്ക്കല്‍

Exit mobile version