തിരക്കുള്ളൊരു വായനശാലയിലെ
നിറയെ വായനക്കാരുള്ള
ഒരു പുസ്തകം
തുറന്നു നോക്കൂ.…
അക്ഷരങ്ങളിലൂടെ
കഥയിലേക്ക്
കയറിയും ഇറങ്ങിയും പോയ
ചില കാൽപ്പാടുകൾ കാണാം.
മടക്കി അടയാളം വെച്ച്
നിറുത്തിപ്പോയ
താളിനകത്തുനിന്ന്
പുറത്ത് ചാടാനാകാതെ
അനേകം പേർ
ശബ്ദമുണ്ടാക്കുന്നു.
ചില കഥാപാത്രങ്ങൾ
പുസ്തകത്തിലേക്ക്
തിരിച്ചു കയറാനാകാതെ
വായനക്കാരോടൊപ്പം
കുടിപ്പാർക്കുന്നുണ്ടാവും.
വേഗം തിരോധാനം
സംഭവിക്കാവുന്ന
ആ പുസ്തകമെടുത്ത്
വായിച്ചു തുടങ്ങുക,
എവിടെയെങ്കിലും
ഇത്തിരി വാക്കുകൾ
കുറിച്ചുവെയ്ക്കുക.
നാളെ
അലമാരയിലെ
ഒഴിഞ്ഞ ഇടം നോക്കി
ആ പുസ്തകഞ്ഞിനൊരു
മേൽവിലാസമില്ലാത്ത
കത്തെഴുതാം.
വായനക്കിടയിൽ
കൊഴിഞ്ഞു വീണ
ഏതെങ്കിലും
കഥാപാത്രം അത്
കാണാതിരിക്കില്ല.