Site icon Janayugom Online

കണ്ണീരോർമ്മകളിൽ മുങ്ങി; അക്ഷരലോകത്തേയ്ക്ക് ജയാനന്ദൻ; ആദ്യ പുസ്തകം പ്രകാശനം ചെയ്തു

”നിറയെ വെളിച്ചമുള്ള ഈ ഹാളിൽ ഇരിക്കുമ്പോഴും എനിക്കിത് ജയിലിൽ കിടക്കുന്നത് പോലെയാണ്. നേരിയ വെളിച്ചമുള്ള കൂറയും മൂട്ടയുമുള്ള ആ ജയിലറ 17 വർഷം എന്നിലേൽപ്പിച്ച മാറ്റങ്ങൾ ഇപ്പോൾ ശബ്ദമില്ലാത്ത ഒരാളായി എന്നെ മാറ്റി. എന്നെ കേൾക്കാനോ കാണാനോ ആരുമില്ലാത്ത കാലമായിരുന്നു ജയിലിലെ ആദ്യ കാലം. അന്ന് നിർത്താതെ അലറിയടുക്കുന്ന തിരമാലകൾ പോലെ മനസ് പ്രക്ഷുബ്ധമായിരുന്നു. മരണം കാത്തുള്ള കിടപ്പായിരുന്നു അത്”. കൊലക്കയർ വിധിച്ച് ജയിലിൽ കഴിയുന്ന റിപ്പർ ജയാനന്ദൻ എഴുതിയ ‘പുലരി വിരിയും മുൻപേ ’ എന്ന നോവലിന്റെ പ്രകാശനചടങ്ങിലാണ് വിതുമ്പുന്ന സ്വരത്തിൽ ഇത് പറഞ്ഞത്.

ഹൈക്കോടതി അനുവദിച്ച രണ്ടു ദിവസത്തെ പരോളിൽ എറണാകുളം പ്രസ് ക്ലബ് ഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ജയിൽ ഡിജിപിയായിരുന്ന ടി പി സെൻകുമാറാണ് തന്നെ അക്ഷരലോകത്തേക്ക് നയിച്ചതെന്ന് ജയാനന്ദൻ പറയുന്നു. യോഗിയുടെ ആത്മകഥയാണ് ആദ്യം വായിച്ച പുസ്തകം. പിന്നീട് പുസ്തകങ്ങൾ ജയിലിൽ ഒപ്പമെത്തി. പകലും ഇരുണ്ട ലോകമായിരുന്നു ജയിലിനകത്ത്. യയാതിയാണ് ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകം. ഒമ്പതാം ക്‌ളാസ് വിദ്യാഭ്യാസമാണ് ജയാനന്ദനുള്ളത്. അക്ഷരലോകത്ത് ജീവിക്കാൻ ആഗ്രഹിക്കുന്ന ജയാനന്ദൻ ജയിൽ ജീവിതത്തിനിടെ രണ്ട് നോവലുകൾ കൂടി പൂർത്തിയാക്കിയിട്ടുണ്ട്. 

അവയുടെ പ്രകാശനം വൈകാതെ നടക്കും. പുസ്തകം വിറ്റുകിട്ടുന്ന തുക നിർദ്ധനർക്ക് നൽകും. സംസാരത്തിന്റെ തുടക്കം മുതൽ ഇടയ്ക്കിടെ ജയാനന്ദൻ പൊട്ടിക്കരഞ്ഞു. ഓർമ്മകൾക്കിടയിൽ വാക്കുകൾ മുറിഞ്ഞു. ചടങ്ങു കഴിഞ്ഞിറങ്ങുമ്പോൾ പുസ്തകം പ്രകാശനം ചെയ്ത ജസ്റ്റിസ് നാരായണകുറുപ്പിന്റെ കാലുകൾ തൊട്ടുതൊഴുമ്പോൾ കണ്ണീർവീണു.നല്ല മനുഷ്യനായി തുടരൂവെന്നായിരുന്നു ജസ്റ്റിസിന് പറയാനുണ്ടായിരുന്നത്. നേരത്തെ പുസ്തക പ്രകാശനം നടത്തുന്നതിന് മുന്നോടിയായി സംസാരിക്കുമ്പോൾ കുറ്റവാളിയായി ശിക്ഷിക്കപ്പെട്ട ഒരാൾ മാനസാന്തരം വരുമ്പോൾ സമൂഹം അത് തിരിച്ചറിയണമെന്ന് നാരായണക്കുറുപ്പ് പറഞ്ഞു പുസ്തക പ്രകാശനം കഴിഞ്ഞിറങ്ങുമ്പോൾ തിങ്ങി നിറഞ്ഞ ഹാളിനു നടുവിൽ മകൾ കീർത്തി അച്ഛനെ കെട്ടിപിടിച്ചു തേങ്ങി. അഭിഭാഷകയായ മകളാണ് അച്ഛന് പരോൾ ലഭിക്കുന്നതിനായി ഹൈക്കോടതിയിൽ ഹർജി നൽകിയത്. അരികിൽ ഭാര്യയും ഇളയ മകൾ കാശ്മീരയും മരുമകൻ അനിൽകുമാറും ഉണ്ടണ്ടായിരുന്നു. കണ്ണീരോടെ എല്ലാവരോടും യാത്ര പറഞ്ഞ് ജയാനന്ദൻ വീണ്ടും ജയിലിലേക്ക് മടങ്ങി. 

Eng­lish Summary;Jayanandan First book published
You may also like this video

Exit mobile version