Site icon Janayugom Online

മനം നിറച്ച് മാർഗം കളി

School kalolsavam

കേരള സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിനമായ ഇന്നലെ ഉച്ചത്തിരിഞ്ഞ് പ്രധാനവേദിയായ അതിരാണി പാടത്ത് (വിക്രം മൈതാനി) അലയടിച്ചത് തോമാശ്ലിഹ ചരിത്രം. ഹയർ സെക്കൻഡറി വിഭാഗം മാർഗം കളിയിലാണ് തോമാശ്ലീഹ ചരിത്രം പാടി പെൺകുട്ടികൾ ആടി തിമിർത്തത്. പ്രധാന വേദിയിൽ ഇന്നലെ നടന്ന ഗ്ലാമർ ഇനമായിരുന്നു മാർഗം കളി. മലബാറിന് ഒപ്പന എങ്ങനെയാണോ അതുപോലെയാണ് മധ്യകേരളത്തിന് മാർഗം കളിയും. 

ഒപ്പന കലോത്സവത്തിലെ ജനകീയ ഇനമാണെങ്കിൽ മാർഗം കളിക്കും ഗ്ലാമർ ഒട്ടും കുറവില്ല. ഒപ്പനയെ നെഞ്ചിലേറ്റിയ അതേ സ്നേഹത്തോടെ കോഴിക്കോടുകാരും മറ്റ് കാണികളും മാർഗം കളിയെയും ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. മത്സരം കാണാൻ ആസ്വാദകർ തടിച്ചുകൂടിയതോടെ പതിനായിരം പേർക്ക് ഇരിക്കാവുന്ന വിക്രം മൈതാനി നിറഞ്ഞുകവിഞ്ഞു. വേദിയിൽ ഇരിപ്പിടം ലഭിക്കാത്തവർ വേദിക്ക് അകത്ത് നിന്നും ചിലർ വെയിലിനെ അവഗണിച്ച് പൊള്ളുന്ന വെയിലിൽ നിന്നുമാണ് മത്സരം കണ്ടത്. 

വെള്ളമുണ്ടും ചട്ടയും അണിഞ്ഞ് പെൺകുട്ടികൾ വേദിയിലേയ്ക്ക് അടിവച്ചടുത്തതോടെ ആസ്വാദകരും ഉഷാറിലായി. മാർഗം കളി പാട്ടിനൊപ്പം താളം പിടിച്ചും മത്സരം തീരുമ്പോൾ നിറഞ്ഞ കൈയടി നൽകിയുമാണ് മാർഗംകളി ടീം അംഗങ്ങളെ കാണികൾ യാത്രയാക്കിയത്. ആകെ 14 ടീമുകളാണ് മത്സരത്തിൽ മാറ്റുരച്ചത്. എല്ലാടീമുകളും മികച്ച പ്രകടനം കാഴ്ചവച്ചതായി വിധികർത്താക്കൾ ചൂണ്ടിക്കാട്ടി. 

Eng­lish Summary;school kalol­savam 2023
You may also like this video

Exit mobile version