Site icon Janayugom Online

ഡിസിസി അധ്യക്ഷന്‍മാര്‍ ലിസറ്റ് രാഹുലിന് മുന്നില്‍ ‚പ്രതിഷേധവുമായി ഗ്രൂപ്പുകള്‍ ;കെ സി വേണുഗോപാല്‍ പിടിമുറുക്കുന്നു

കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍മാരുടെ ലിസറ്റ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് നല്‍കിയതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ പ്രതിഷേധം ഉയരുന്നു. മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പരസ്യമായി തന്നെ സുധാകരിനെതിരെ രംഗത്ത് വന്നു. ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്നനേതാക്കളും എതിര്‍പ്പിലാണ്. എ ഐ ഗ്രൂപ്പുകളെ തഴഞ്ഞാണ് പുന സംഘടന നടത്തുന്നതിനെതിരിയാണ് നേതാക്കള്‍ രംഗത്തു വന്നിട്ടുള്ളത്. തത്ത്വത്തില്‍ കേരളത്തിലെ കോൺഗ്രസിൽ ഗ്രൂപ്പുകൾ ഇല്ലാതായെന്ന് പറയുന്നത്. എന്നാല്‍ ഗ്രൂപ്പുകളെ അപ്രസക്തമാക്കി നേതാക്കൾ തമ്മിലെ ധാരണയാണ് എഐസിസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്‍റെ ഇടപെടലാണ് കൂടുതലായും പ്രകടമാകുന്നതെന്ന പാരതിയാണ് മറ്റ് ഗ്രൂപ്പുകള്‍ക്കുള്ളത്. കോൺഗ്രസ് ഹൈക്കമാണ്ടിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചിരിക്കുന്ന സാധ്യതാ പട്ടികയിലെ പറഞ്ഞു കേള്‍ക്കുന്ന 14 ജില്ലാ അധ്യക്ഷന്മാരുടെ നാമനിർദ്ദേശത്തിലും ചില നേതാക്കളുടെ താൽപ്പര്യം പ്രകടമാണ്. മുന്‍പ് പറഞ്ഞുകേട്ടിരുന്ന വ ടി ബലറാം, ശബരിനാഥ് എടക്കമുള്ളവര്‍ ലിസറ്റില്‍ നിന്നും പുറത്തു പോയിരിക്കുന്നു. തിരുവനന്തപുരം, ആലപ്പുഴ , വയനാട് ജില്ലകളില്‍ കെ. സിവേണുഗോപലിനൊപ്പം നില്‍ക്കുന്നവരെ ഡിസിസി പ്രസിഡന്‍റുമാരാക്കാന്‍ കെ സി ശ്രമിക്കുന്നത്. തിരുവന്തപുരത്ത് പറഞ്ഞു കേട്ടിരുന്നു ഐ വിഭാഗത്തില്‍ നിന്നും വി എസ് ശിവകുമാര്‍, ശരത്ചന്ദ്രപ്രസാദ്, എ ഗ്രൂപ്പില്‍ നിന്നും പാലോട രവി തുടങ്ങിയവരുടേപേരുകളായിരുന്നു.

തിരുവനന്തപുരത്ത് നിലവിൽ നെയ്യാറ്റിൻകര സനലാണ് ഡിസിസി അധ്യക്ഷൻ. കെസിയോട് അടുപ്പമുള്ള ആൾ. അതുകൊണ്ട് പുനഃസംഘടനയിലും തനിക്ക് തന്നെ തിരുവനന്തപുരം വേണമെന്ന് കെസി വേണുഗോപാൽ വാദിച്ചു. ഇതിനൊപ്പം ആലപ്പുഴയിലും വയനാട്ടിലും സ്വന്തം പ്രസിഡന്റുമാരെ നിയമിക്കാനാണ് നീക്കം. കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നോമിനിക്കും കോഴിക്കോട് കെ മുരളീധരന്റെ വിശ്വസ്തനും ഡിസിസി അധ്യക്ഷന്മാരായേക്കും. കേരളത്തിൽ ഗ്രൂപ്പുകൾ കഴിഞ്ഞ കഥയാണെന്നും ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തിൽ ഗ്രൂപ്പ് മാനദണ്ഡം നോക്കില്ലെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ടു സംസ്ഥാന, ഗ്രൂപ്പ് നേതൃത്വങ്ങൾ തുറന്ന പോരിലേക്ക് പോകും. ഡിസിസി പ്രസിഡന്റുമാരായി നിയമിക്കേണ്ടവരുടെ ചുരുക്കപ്പട്ടിക സുധാകരൻ ഹൈക്കമാൻഡിനു കൈമാറിയതിനു പിന്നാലെ, തങ്ങളുമായി കൂടിയാലോചന നടത്തിയില്ലെന്നും സുധാകരൻ വാക്കു പാലിച്ചില്ലെന്നും ആരോപിച്ച് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കു കത്തയച്ചു. അതിശക്തമായ പ്രതിഷേധമാണ് ഇവർ അറിയിക്കുന്നത്. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ ഫോണിൽ വിളിച്ചും പ്രതിഷേധമറിയിച്ചു. താനുമായി ഒരുതരത്തിലുള്ള കൂടിയാലോചനയും നടത്തിയില്ലെന്ന പരാതിയുമായി മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും താരിഖിനെ വിളിച്ചു. ഏകപക്ഷീയമാണ് കാര്യങ്ങൾ.

പ്രവർത്തന മികവല്ല മാനദണ്ഡമാക്കുന്നത്. മറിച്ച് പെട്ടിയെടുക്കുന്ന നേതാക്കളെ നേതൃത്വത്തിൽ കൊണ്ടു വരാനാണ് ശ്രമമെന്ന് ഗ്രൂപ്പ് മാനേജർമാർ പറയുന്നു. ഐ ഗ്രൂപ്പിലാണ് അമർഷം കൂടുതൽ. കെസി വേണുഗോപാൽ സ്വന്തം ഗ്രൂപ്പുണ്ടാക്കാനാണ് ശ്രമമെന്ന് അവർ പറയുന്നു.സുധാകരനു പുറമേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, പി.ടി. തോമസ്, ടി. സിദ്ദിഖ് എന്നിവർ ഡൽഹിയിൽ നടത്തിയ ചർച്ചകൾക്കു ശേഷമാണു ചുരുക്കപ്പട്ടിക കൈമാറിയത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായും ഇവർ ചർച്ച നടത്തി.കെ സുധാകരനും വിഡി സതീശനും പിടി തോമസും കൊടിക്കുന്നിൽ സുരേഷും ടി സിദ്ധിഖും ചേർന്നാണ് പട്ടിക തയ്യാറാക്കിയത്. ഇതിൽ സിദ്ദിഖ്, ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായിരുന്നു. എന്നാൽ സിദ്ദിഖ് ഇപ്പോൾ എ ഗ്രൂപ്പുമായി ആശയ വിനിമയം നടത്തുന്നില്ല. സുധാകരനും വിഡിയും പറയുന്നതാണ് കേൾക്കുന്നത്. ചർച്ചയ്ക്ക് ഇരുന്ന ഒരു നേതാവും ചെന്നിത്തലയുമായി ബന്ധമുള്ളവരല്ല. ഐ ഗ്രൂപ്പിനെ പിളർത്തി പുതിയ അധികാര കേന്ദ്രം ഉണ്ടാക്കാനാണ് വിഡിയുടെ ശ്രമം. ഇതിന് കെസി വേണുഗോപാലും പിന്തുണയ്ക്കുന്നു.പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയെയും രമേശിനെയും ഡൽഹിക്കു വിളിപ്പിക്കാമെന്നു താരിഖ് അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. സംസ്ഥാന നേതൃത്വം കൈമാറിയ ഡിസിസി പട്ടികയിൽ ഏതാനും ജില്ലകളിൽ ഒന്നിലധികം പേരുകളുണ്ട്.

എംപിമാർ, എംഎൽഎമാർ എന്നിവർ പട്ടികയിലില്ല. വനിതാ പ്രാതിനിധ്യവുമില്ല. തൃശൂരിൽ പത്മജാ വേണുഗോപാലിന്റെ പേരു പോലും വെട്ടി. ഇതിന് പിന്നിൽ കെസി വേണുഗോപാലാണെന്ന് ചെന്നിത്തലയും കൂട്ടരും സംശയിക്കുന്നു. ഐ ഗ്രൂപ്പിൽ കെസി വേണുഗോപാലിനൊപ്പം നിൽക്കുന്നവർക്കാണ് കൂടുതൽ സ്ഥാനങ്ങളും കിട്ടാൻ പോകുന്നതെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായി നടിച്ചാണ് പട്ടികയിൽ കെസി ഇടപെടൽ നടത്തുന്നത്. വിഡിയെ പ്രതിപക്ഷ നേതാവാക്കിയതും ചെന്നിത്തലയെ വെട്ടിയാണ്. ഈ കളികൾ ഇപ്പോഴും കെസി തുടരുന്നുവെന്നാണ് ഉയരുന്ന ആരോപണം. ഡൽഹിയിലേക്ക് പുനഃസംഘടനാ ചർച്ചയ്ക്ക് രമേശ് ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും വിളിക്കാത്തത് നിസ്സഹകരണം തിരിച്ചറിഞ്ഞെന്ന് കെപിസിസിയിലെ ഒദ്യോഗിക നേതൃത്വത്തോട് ചേർന്ന് നിൽകുന്ന നേതാക്കൾ. സുധാകരൻ ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും നടത്തിയ ആദ്യഘട്ട ചർച്ചകളിൽ ഡി.സി.സി. പ്രസിഡന്റുമാരായി പരിഗണിക്കേണ്ടവരെ സംബന്ധിച്ച് ആലോചനനടന്നിരുന്നു. എന്നാൽ, എ, ഐ ഗ്രൂപ്പുകൾ പേരുകൾ പട്ടികയായി എഴുതിനൽകിയില്ലാണ് സുധാകരനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ഇങ്ങനെ നിസ്സഹകരിക്കുന്നവരെ എന്തിനാണ് ഡൽഹി ചർച്ചയ്ക്ക് വിളിക്കുന്നതെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരനെ അനുകൂലിക്കുന്നവരുടെ ചോദ്യം. ഡി.സി.സി. പ്രസിഡന്റുമാരുടെ നിയമനം അന്തിമഘട്ടത്തിലേക്കെത്തിയപ്പോൾ എ, ഐ ഗ്രൂപ്പുകൾ സംയുക്തമായാണ് സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമെതിരേ രംഗത്തുവരുന്നത്. എന്നാൽ, ഒരുകാലത്തുമില്ലാത്തരീതിയിൽ എല്ലാവരുമായും ചർച്ചചെയ്ത് രൂപംനൽകിയ ചുരുക്കപ്പട്ടികയാണ് ഹൈക്കമാൻഡിന് സമർപ്പിച്ചതെന്ന് ഔദ്യോഗിക നേതൃത്വം വിശദീകരിച്ചു. മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും ഗ്രൂപ്പുകൾ അതീതമായി കെപിസിസി അധ്യക്ഷന്മാരായവരാണ്. എന്നാൽ ഗ്രൂപ്പുകളുടെ സമ്മർദ്ദം കാരണം ഡിസിസി അധ്യക്ഷന്മാരടകം ഗ്രൂപ്പ് നേതാക്കളായി. അതുകൊണ്ട് തന്നെ മുല്ലപ്പള്ളിയും സുധീരനും പറയുന്നത് ആരും കേട്ടില്ല.

ഗ്രൂപ്പ് നേതാക്കളാണ് എല്ലാം നിയന്ത്രിച്ചത്. ഇതാണ് കോൺഗ്രസിന്റെ സംഘടനാ സംവിധാനത്തെ തകർത്തത്. അതിനാൽ തങ്ങൾ പറഞ്ഞാൽ അനുസരിക്കുന്നവർ തല്‍ സ്ഥാനങ്ങളില്‍ വരണമെന്നതാണ് സുധാകരന്റേയും സതീശന്റേയും നിലപാട്.കെപിസിസി നേതൃത്വത്തോട് കൂറുള്ളവർ ഡിസിസിയെ നിയന്ത്രിച്ചാൽ മതിയെന്നാണ് നിലപാട്. ഡൽഹി ചർച്ചയിൽ സമാവായം ഉണ്ടായി. വി.ഡി. സതീശനും കെപിസിസി. വർക്കിങ് പ്രസിഡന്റുമാരായ പി.ടി. തോമസ്, ടി. സിദ്ദിഖ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരും ചർച്ചകളിൽ പങ്കെടുത്തു. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അടക്കമുള്ളവരുമായി ചർച്ചനടത്തിയാണ് പട്ടിക പാനലായി ഹൈക്കമാൻഡിന് നൽകിയത്.ഏകപക്ഷീയമെങ്കിൽ പരസ്യപ്രതികരണമെന്ന് എ, ഐ ഗ്രൂപ്പ് നേതൃത്വം വ്യക്തമാക്കി കഴിഞ്ഞു. ഒരുമിച്ചിരുന്നുള്ള ചർച്ചയിലൂടെ പേരുകൾ അന്തിമമാക്കാമെന്നുള്ള ധാരണയ്ക്ക് വിരുദ്ധമായി സുധാകരൻ നീങ്ങിയെന്നാണ് എ, ഐ ഗ്രൂപ്പ് നേതൃത്വത്തിന്റെ പരാതി. നിയമനം ഏകപക്ഷീയമായാൽ പരസ്യപ്രതികരണത്തിന് മുതിരുമെന്നാണ് നേതാക്കൾ അറിയിച്ചത്. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും സോണിയാഗാന്ധിയെയും രാഹുൽ ഗാന്ധിയെയും അതൃപ്തിയറിയിച്ചതായും ഗ്രൂപ്പ് നേതൃത്വത്തിലുള്ളവർ വ്യക്തമാക്കി.സുധാകരന്റെയും സതീശന്റെയും വേണുഗോപാലിന്റെയും നേതൃത്വത്തിൽ പുതിയ ഗ്രൂപ്പുണ്ടാക്കാനാണ് പുതിയ നേതൃത്വം ശ്രമിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തുന്നു. ഒരുവശത്ത് പുനഃസംഘടന നീട്ടിക്കൊണ്ടുപോകുകയും മറുവശത്ത് ഭാരവാഹികൾ വരാത്തതിനെതിരേ പ്രചാരണം നടത്തുകയും ചെയ്യുന്നവരാണ് വിവാദങ്ങൾക്കു പിന്നിലെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ വാദം.ഭാരവാഹികളുടെ എണ്ണം കുറയ്ക്കുന്നതുൾപ്പെടെ രാഷ്ട്രീയകാര്യസമിതി അംഗീകരിച്ചതാണ്.

പിന്നീട് സുധാകരനും സതീശനും ഉമ്മൻ ചാണ്ടി, ചെന്നിത്തല എന്നിവരുമായി പേരുകൾവെച്ചും ചർച്ചനടത്തി. സതീശൻ ഡൽഹിക്ക് പോകുംമുമ്പ് പേരുകൾ എഴുതിനൽകാമെന്ന് പറഞ്ഞെങ്കിലും അതിൽനിന്ന് ഗ്രൂപ്പ് നേതൃത്വം പിന്നാക്കംപോയി. രാഹുല്‍ഗാന്ധിക്ക് നല്‍കിയ സാധ്യതാ പട്ടിക ഇങ്ങനെയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ തിരുവനന്തപുരം: മണക്കാട് സുരേഷ്കൊല്ലം: ആർ ചന്ദ്രശേഖരന്‍, രാജേന്ദ്രപ്രസാദ് ആലപ്പുഴ: ബാബുപ്രസാദ് എംജെ ജോബ് എറണാകുളം; മുഹമ്മദ് ഷിയാസ് ഐകെ രാജു കോട്ടയം: നാട്ടകം സുരേഷ് പ ത്തനംതിട്ട: സതീഷ് കൊച്ചുപറമ്പിൽ ഇടുക്കി: സിപി മാത്യുതൃശൂർ: അനിൽ അക്കര ജോസ് വെള്ളൂർ പാലക്കാട്: എ തങ്കപ്പൻ എവി ഗോപിനാഥ്, മ ലപ്പുറം: ആര്യാടൻ ഷൗക്കത്ത്, വി എസ് ജോയ് കോഴിക്കോട്: കെ പ്രവീൺ കുമാർ വയനാട്:കെകെ അബ്രഹാം കണ്ണൂർ: മാർട്ടിൻ ജോർജ് കാസർകോട്: ഖാദർ മങ്ങാട് നീലകണ്ഠൻ .പ്രതീക്ഷിച്ച പലരും ഈ പട്ടികയിൽ ഇല്ലെന്നതാണ് വസ്തുത വരും ദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ വന്‍പൊട്ടിത്തെറിയിലേക്ക് വഴിവെയ്കക്കുന്നതരത്തിലാണ് പുുനസംഘടന നീങ്ങുന്നത്.

Exit mobile version