Site icon Janayugom Online

കോലി രക്ഷകന്‍; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ജയം

റണ്‍ചേസില്‍ ഒരിക്കല്‍കൂടി വിരാട് കോലിയുടെ മാസ്റ്റര്‍ ക്ലാസ്. ന്യൂസിലന്‍ഡിനെതിരെ ഇന്ത്യന്‍ ബാറ്റിങ് ഒന്ന് പതറിയെങ്കിലും കോലിയുടെ മികച്ച പ്രകടനം വിജയതീരത്തെത്തിച്ചു. വിജയലക്ഷ്യമായ 274 റണ്‍സ് ഇന്ത്യ നാലുവിക്കറ്റ് ബാക്കി നില്‍ക്കെ 48 ഓവറില്‍ മറികടന്നു. 95 റണ്‍സെടുത്ത് കോലി പുറത്തായതോടെ ഏകദിന സെഞ്ചുറിയില്‍ സച്ചിന്റെ റെക്കോഡിന് ഒപ്പമെത്താനുള്ള അവസരം നഷ്ടമായി. 2003 ന് ശേഷം ആദ്യമായാണ് ഒരു ഐസിസി ടുര്‍ണമെന്റില്‍ ഇന്ത്യ കിവീസിനെ പരാജയപ്പെടുത്തുന്നത്. 46 റണ്‍സെടുത്ത രോഹിത് ശര്‍മ്മ, 39 റണ്‍സെടുത്ത രവീന്ദ്ര ജഡേജ. 

33 റണ്‍സെടുത്ത ശ്രേയസ് അയ്യരും കോലിക്ക് പിന്തുണ നല്‍കി. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് നിശ്ചിത ഓവറില്‍ 273ന് ഓള്‍ ഔട്ടായി. 19 റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട നിലയില്‍ നിന്ന് ഡാരില്‍ മിച്ചലും രചിൻ രവീന്ദ്രയും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ന്യൂസിലാൻഡിനെ രക്ഷപ്പെടുത്തിയത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 159 റണ്‍സ് അടിച്ചെടുത്തു. 127 പന്തില്‍ 130 റണ്‍സ് നേടിയ ഡാരില്‍ മിച്ചലാണ് കീവിസിന്റെ ടോപ് സ്കോറര്‍. രചിൻ രവീന്ദ്ര 87 പന്തില്‍ 75 റണ്‍സ് നേടി. മുഹമ്മദ് ഷമി അഞ്ച് വിക്കറ്റെടുത്തു. പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാമതെത്തുകയും സെമി ഏകദേശം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. 

ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് തികയ്ക്കുന്ന താരമായി ഇന്ത്യൻ യുവതാരം ശുഭ്മാൻ ഗില്‍ മാറി. 38 ഇന്നിങ്സില്‍ നിന്നാണ് നേട്ടം. ഏകദിനത്തില്‍ ഒരു വര്‍ഷം 50 സിക്സുകള്‍ നേടിയ ആദ്യ ഇന്ത്യൻ താരമായി രോഹിത് ശര്‍മ്മയും റെക്കോ‍ഡ് ബുക്കില്‍ ഇടംനേടി. 

Eng­lish Summary:kholi Sav­ior; India win against New Zealand
You may also like this video

Exit mobile version