Site icon Janayugom Online

പത്തുവര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 1700 പരിസ്ഥിതി പ്രവര്‍ത്തകര്‍

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ 1700 പരിസ്ഥിതി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഓരോ രണ്ടു ദിവസത്തിലും ശരാശരി ഒരു പരിസ്ഥിതി പ്രവര്‍ത്തകന്‍ വീതം കൊല്ലപ്പെടുന്നുവെന്ന് ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ജിഒയായ ഗ്ലോബല്‍ വിറ്റ്നെസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 200 പരിസ്ഥിതി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2012–21 കാലഘട്ടത്തില്‍ 1733 പരിസ്ഥിതി പ്രവര്‍ത്തകരാണ് ആഗോളതലത്തില്‍ കൊല്ലപ്പെട്ടത്. ഇവരില്‍ ഭൂരിഭാഗം പേരും സ്വന്തം സര്‍ക്കാരിന്റേയോ ക്രിമിനല്‍ സംഘങ്ങളുടെയോ ഗൂഢാലോചനകളുടെ ഇരകളാണ്. ബ്രസീല്‍, കൊളംബിയ, ഫിലിപ്പീന്‍സ്, മെക്സിക്കോ, ഹോണ്ടുറാസ് തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത്. 2012ല്‍ കംബോഡിയന്‍ പരിസ്ഥിതി പ്രവര്‍ത്തകനായ ചുറ്റ് വുട്ടി കൊല്ലപ്പെട്ടതിന് ശേഷം എല്ലാവര്‍ഷവും ഗ്ലോബല്‍ വിറ്റ്നസ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് പുറത്തുവിടാറുണ്ട്. ഗ്ലോബല്‍ വിറ്റ്നസ് സിഇഒ മൈക്ക് ഡേവിസിനൊപ്പം അനധികൃത കാടുവെട്ടിത്തെളിക്കലിനെതിരെ ചുറ്റ് വുട്ടി അന്വേഷണം നടത്തിയിരുന്നു. കോവിഡ് മഹാമാരി പിടിപെട്ട 2020ല്‍ മാത്രം 227 പേരാണ് കൊല്ലപ്പെട്ടത്. കാടുകളേയും നദികളേയും മറ്റ് ആവാസവ്യവസ്ഥകളെയും സംരക്ഷിക്കാനുള്ള പോരാട്ടം നടിത്തിയവരാണ് കഴിഞ്ഞ പതിറ്റാണ്ടില്‍ കൊല്ലപ്പെട്ട പരിസ്ഥിതി പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും. ബ്രസീലില്‍ 342 പേരും കൊളംബിയ 322, മെക്സിക്കോ 154, ഹോണ്ടുറാസ് 117, ഫിലിപ്പീന്‍സില്‍ 270 പേരുമാണ് ഈ കാലയളവില്‍ കൊല്ലപ്പെട്ടത്.

Eng­lish sum­ma­ry; Killed in ten years 1700 environmentalists
you may also like this video:

Exit mobile version