Site iconSite icon Janayugom Online

ആത്മസംഘര്‍ഷങ്ങളുടെ പരിശ്ചേദമായി കെപിഎസിയുടെ 66-ാമത് നാടകം അപരാജിതര്‍ അരങ്ങില്‍

മലയാളിയുടെ സാംസ്ക്കാരിക മേഖലയില്‍ ഏറെ സ്വാധീനം ചെലുത്തിയ പ്രസ്ഥാനമാണ് കെപിഎസി. കെപിഎസിയുടെ ഒരോ നാടകങ്ങളും കാലത്തിന്റെ പ്രവാഹമാണ്. ‘എന്റെ മകനാണ് ശരി‘യില്‍ ആരംഭിച്ച് കേരളീയ സമൂഹത്തെ ആകെ മാറ്റിമറിച്ച ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’, ‘അശ്വമേധം’, ‘സര്‍വേക്കല്ല്’, ‘മുടിയനായപുത്രന്‍’, ‘നീലക്കുയില്‍’ ‘മരത്തന്‍’ തുടങ്ങി നിരവധി കലാസൃഷ്ടികളാണ് കെപിഎസി സമ്മാനിച്ചത്.

കാലമൂല്യത്തോടൊപ്പം,സാമൂഹ്യപ്രതിബന്ധതയും കെപിഎസിയുടെ മുഖമുദ്രയാണ്. 66-ാമത് നാടകമായ അപരാജിതര്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ തിങ്ങിനിറഞ്ഞ സഹൃദസദസ്സിനു മുമ്പില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട ഗനരചയിതാവ് ശ്രീകുമാരന്‍ തമ്പി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത് കൈരളിക്ക് നല്‍കി.കെപിഎസിയുടെ പ്രസിഡന്റ് കൂടിയായ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെപിഎസി സെക്രട്ടറി അഡ്വ.എ ഷാജഹാന്‍ സ്വാഗതം പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാനും സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ മാങ്കോട് രാധാകൃഷ്ണന്‍ പങ്കെടുത്തു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ നന്ദിയും പറഞ്ഞു.

കാലം മാറിയിട്ടും മാമൂലുകളെ ആചാരങ്ങളായി കൊണ്ടുനടക്കുന്ന ഒരു ജനത എന്നും ആധുനിക സമൂഹത്തിലും ജീവിക്കുന്നതായി നാടകം പറയുന്നു. ഉദ്വേഗജനകമായ നിരവധി നിരവധി സന്ദര്‍ഭങ്ങളിലൂടെയാണ് കടന്നു പോകുന്നത്. നടീനടന്മാരെല്ലാം അഭിനയമികവില്‍ ഒന്നിന്നൊന്നുമെച്ചമായി രംഗത്തു വന്നു. പലരും കഥാപാത്രങ്ങളായി മാറിയിരുന്നു. ഇതു കാണികളില്‍ വലിയ ഉള്‍പുളകമാണ് ഉണ്ടാക്കിയത്. പുരോഗമനം പറയുമ്പോഴും ജാതി,മത ചിന്തകള്‍ ഇന്നും നമ്മുടെ സമൂഹത്തില്‍ നടമാടുന്നു. അതിന്റെ തിരുശേഷിപ്പുകള്‍ അവശേഷിക്കുന്നു. ജാതി ചിന്തകള്‍ ബന്ധങ്ങളിലുണ്ടാക്കുന്ന കടന്നു കയറ്റമാണ് നാടകത്തിലൂടെ രചയിതാവ് പറയാന്‍ ശ്രമിച്ചിരിക്കുന്നത്. ജയമോഹന്റെ നൂറ് സിംഹാസനങ്ങള്‍ എന്ന നോവലിലെ മൂന്നു കഥാപാത്രങ്ങളെ ആധുനിക കാലത്ത് ചേര്‍ത്തുവെച്ചിരിക്കുകയാണ് നാടകം.

ഗോത്രവര്‍ഗ്ഗസമൂഹത്തിലെ ഒരു അമ്മയ്ക്ക് ഉണ്ടായ മകന്‍. സ്ഥിരബുദ്ധി നശിക്കുന്ന അമ്മ തന്റെ കൈകുഞ്ഞുമായി ഒരുനേരത്ത് ആഹാരത്തിനുവേണ്ടി വയറു നിറയ്ക്കാനായി എച്ചില്‍കൂമ്പാരങ്ങളില്‍ പട്ടികളുമായി കൊമ്പുകോര്‍ക്കുമ്പോള്‍ , ആ കൈകുഞ്ഞിനെ മതത്തിന് അതീതമായ ഒരു ആശ്രമത്തില്‍ എടുത്തു വളര്‍ത്തി പഠിപ്പിക്കുന്നു. ഒടുവില്‍ ആ കുട്ടി ഐഎഎസ് നേടി സബ്കളക്ടര്‍ ആകുന്നു. എന്നാല്‍ അമ്മയ്ക്ക് ഇതൊന്നും അംഗീകരിക്കാന്‍ കഴിയില്ല. മകന്‍ ഷര്‍ട്ട് ഇടുന്നതു പോലും ആ അമ്മയ്ക്ക് പേടിയാണ്. ഇപ്പൊഴും തന്റെ കൈകുഞ്ഞായ കാപ്പന്‍ എന്ന ഓമനപ്പേരുമാത്രമാണ് വിളിക്കുന്നത്. സ്ഥിരബുദ്ധിയില്ലാത്ത ആ അമ്മ ഭ്രാന്താശുപത്രിയില്‍ കിടക്കുന്നതും മകനിലുണ്ടാകുന്ന സംഘര്‍ഷങ്ങളും ഒക്കെ അമൂര്‍ത്തങ്ങളായ സന്ദര്‍ഭങ്ങളാണ്.

സ്ഥിരബുദ്ധിയില്ലാത്ത ഭ്രാന്തിയായ അമ്മയെ സ്നേഹിക്കുന്ന മകന്റെയും, അമ്മയുടേയും കഥ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തുന്ന ജേര്‍ണലിസറ്റ് പിന്നീട് സബ്കലക്ടറുടെ ജീവിതസഖിയായി മാറുന്നു. ജേര്‍ണലിസ്റ്റ് ടെസ്റ്റ് എഴുതി ഇന്‍ഫര്‍മേഷന്‍ ഓഫീസറാകും. ഉന്നത ജാതിയില്‍പിറന്ന ഇവര്‍ തന്റെ അച്ഛന്‍, അമ്മ,സഹോദരി തുടങ്ങി കുടുംബത്തെ മുഴുവന്‍ വലിച്ചെറിഞ്ഞാണ് ഇയാള്‍ക്കൊപ്പം ജീവിക്കാന്‍ തീരൂമാനിച്ച് എത്തുന്നത്. അയാളുടെ ജാതി, ഗോത്രം തുടങ്ങിയ പറഞ്ഞ് ഇരുവരും ഒന്നിച്ചുജീവിക്കാനുള്ള തീരുമാനത്തിനെതിരേ റിട്ട. തഹസില്‍ദാര്‍കൂടിയായ ജാതിയുടെ മഹത്വം പറഞ്ഞ് എതിര്‍ക്കുന്നപിതാവും, മകളെ പിന്തിരിപ്പിക്കാന്‍ വലിയ ശ്രമം നടത്തുന്നു. മകളും, അച്ഛനും തമ്മിലുണ്ടായ വാഗ്‌വാദങ്ങള്‍, ജാതി,കുലമഹിമ,തുടങ്ങിയ മാമൂലുകള്‍ ഉയര്‍ത്തിപിടിക്കുന്ന അച്ഛനും, കാലത്തിന്റെ ചുവരെഴുത്തു മനസിലാക്കി സ്നേഹത്തിനു വലിയ വില കല്‍പ്പിക്കുന്ന മകളെയും വരച്ചുകാട്ടുന്നു.

ആശുപത്രിയില്‍ നിന്നും സബ്കളക്ടര്‍ തന്റെ താമസസ്ഥലത്തു അമ്മയെ കൊണ്ടുവരുന്നതും, തന്റെ ഭാര്യയുമായി അമ്മയ്ക്ക് യോജിച്ച് പോകുവാന്‍ കഴിയാത്തതും, (അമ്മയ്ക്ക് ഇപ്പൊഴും നഗരത്തിന്റെ വളര്‍ച്ചയോ, മകന്‍ സബ്കളക്ടറായതോ, വെളുത്ത മരുമകളെ അംഗകരിക്കാന്‍ കഴിയുന്നില്ല. താന്‍വളര്‍ന്ന ഊരും, മറ്റുമാണ് ഓര്‍മ്മയില്‍ അതായത് പരിഷ്കാരങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല).ഭാര്യക്കും, അമ്മയ്ക്കും ഇടയിലുള്ള സംഘര്‍ഷങ്ങള്‍, തന്റെ ജീവനുതുല്യം സ്നേഹിക്കുന്ന പെറ്റമ്മ , സര്‍വസുഖങ്ങളും ഉപേക്ഷിച്ച് തന്നോടൊപ്പം ഇറങ്ങിവന്ന പെണ്‍കുട്ടി.

അമ്മയായി സ്നേഹിക്കാന്‍ മരുമകള്‍ ശ്രമിക്കുമ്പോഴും അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. അവസാനം ആ അമ്മ ഈലോകത്തോട് യാത്രപറയുമ്പോള്‍ മരുമകളായി അല്ല മകളായി കണ്ട് കണ്ണ് അടക്കുന്ന ശുഭപര്യവസായിട്ടാണ് യവനിക വീഴുന്നത്. സുരേഷ്ബാബു ശ്രീസ്ഥയുടെ രചനയില്‍ മനോജ് നാരായണന്‍ ആണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീകുമാരന്‍ തമ്പിയാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. ഉദയകുമാര്‍ അഞ്ചല്‍ പശ്ചാത്തല സംഗീതം. രംഗപടം ഒരുക്കിയത് ആര്‍ട്ടിസ്റ്റ് സുജാതനാണ്.

Eng­lish Sum­ma­ry: KPAC’s 66th dra­ma Aparajithar
You may also like this video

Exit mobile version