Site icon Janayugom Online

മണിപ്പൂര്‍ കലാപം; പാര്‍ലമെന്ററി സമിതിയോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു

മണിപ്പൂര്‍ കലാപം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം നിരാകരിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ പാര്‍ലമെന്ററി സമിതിയോഗം ബഹിഷ്കരിച്ചു. തമിഴ‌്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ ജയില്‍ നവീകരണവുമായി ബന്ധപ്പെട്ട് വിളിച്ച് ചേര്‍ത്ത പാര്‍ലമെന്ററി സമിതി യോഗമാണ് പ്രതിപക്ഷ ബഹിഷ്കരണത്തില്‍ കലാശിച്ചത്.
തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ഡെറിക് ഒബ്രിയാനും മൂന്ന് പ്രതിപക്ഷ എംഎല്‍എമാരുമാണ് യോഗം ബഹിഷ്കരിച്ചത്.
മണിപ്പൂര്‍ കലാപം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സമിതി ചെയര്‍മാനും രാജ്യസഭാ അംഗവുമായ ബ്രിജ് ലാല്‍ നിരസിച്ചതോടെ പ്രതിപക്ഷ അംഗങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. തുടര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എമാരായ ദിഗ് വിജയ് സിങ്, പ്രദീപ് ഭട്ടാചാര്യ എന്നിവരും ഡെറിക് ഒബ്രിയാനും സമിതിക്ക് കത്ത് നല്‍കി. ഭരണഘടന ഉറപ്പ് നല്‍കുന്ന അധികാരം ഉപയോഗിച്ച് മണിപ്പൂര്‍ കലാപത്തെക്കുറിച്ച് ചര്‍ച്ച നടത്തണമെന്ന ആവശ്യം നിരാകരിച്ച സമിതി ചെയര്‍മാന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കത്തില്‍ പറയുന്നു. 

മണിപ്പൂരിലെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ ബ്രിജ് ലാല്‍ പരാജയപ്പെട്ടതായും, സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം നിരാകരിച്ച സമിതിയുടെ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷ അംഗങ്ങള്‍ കുറ്റപ്പെടുത്തി.
പാര്‍ലമെന്ററിസമിതി യോഗം മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് കാട്ടി അംഗങ്ങള്‍ നേരത്തെ കത്തു നല്‍കിയിരുന്നതാണ്. എന്നാല്‍ അജണ്ടയിലുള്ള വിഷയം മാത്രമാണ് സമിതി ചര്‍ച്ചയ്ക്കെടുത്തത്. ഗുരുതരമായ സ്ഥിതിവിശേഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതെ ഒഴിഞ്ഞുമാറുന്ന നടപടി ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ലെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. മെയ്തി വിഭാഗം ജനങ്ങള്‍ക്ക് പട്ടിക വര്‍ഗ പദവി അനുവദിച്ച വിഷയവുമായി ബന്ധപ്പെട്ട് മേയ് മൂന്നാം തീയതി ആരംഭിച്ച വംശീയ കലാപത്തില്‍ ഇതിനകം 120 ലധികം പേര്‍ക്ക് ജീവഹാനി സംഭവിച്ചു.

Eng­lish Sum­ma­ry: Manipur Rebel­lion; The oppo­si­tion boy­cotted the par­lia­men­tary com­mit­tee meeting

You may also like this video

Exit mobile version