Site iconSite icon Janayugom Online

മെസി വലിയ സംഭവമല്ല; പ്രതികരണവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ഫുട്ബോളിലെ ഏക്കാലത്തെയും മികച്ച താരം ആരെന്നുള്ള ചോദ്യത്തിൽ പ്രതികരണവുമായി പോർച്ചു​ഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോക ഫുട്ബോളിലെ ഇതിഹാസങ്ങളിൽ താൻ മെസ്സിക്ക് പിന്നിലാണെന്ന വാദങ്ങളെ റൊണാൾഡോ തള്ളിക്കളഞ്ഞു. ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർ​ഗന് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോയുടെ വാക്കുകൾ. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വെയ്ൻ റൂണിയുടെ വാക്കുകൾ പരാമർശിച്ചുകൊണ്ടായിരുന്നു മോർ​ഗന്റെ ചോദ്യം. മെസി എന്നേക്കാൾ മികച്ചതാണോ? ആ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നില്ല. എനിക്ക് ഒരിക്കലും വിനയം കാണിക്കേണ്ട കാര്യമില്ല’, റൊണാൾഡോ പറഞ്ഞു. ഫുട്ബോൾ ലോകത്ത് ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ടതാണ് മെസി-റൊണാൾഡോ പോരാട്ടം. ലയണൽ മെസി ബാഴ്സലോണയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിന്റെയും ഭാ​ഗമായിരുന്നപ്പോള്‍ ഇത് ഏറ്റവും കടുത്തനിലയിലായിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദവും ഫുട്ബോൾ ലോകത്ത് പലതവണ ചർച്ചയായിട്ടുണ്ട്. ഞങ്ങൾ സുഹൃത്തുക്കളല്ല, എങ്കിലും പരസ്പരം ബഹുമാനിക്കുന്നുവെന്നാണ് ഇരുവരും പലപ്പോഴും പറഞ്ഞിട്ടുള്ളത്. 

കരിയറില്‍ 1,000 ഗോളുകള്‍ എന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്ന റൊണാൾഡോയ്‌ക്ക് 950 ഗോളുകളായി. 891 ഗോളുകള്‍ നേടി മെസിയാണ് രണ്ടാം സ്ഥാനത്ത്. 890 ഗോളുകള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് മെസി, ക്രിസ്റ്റ്യാനോ 1,220 മത്സരങ്ങള്‍ കളിച്ചപ്പോള്‍ മെസ്സി 1,131 മത്സരങ്ങള്‍ മാത്രമേ കളിച്ചുള്ളൂ. മാഡ്രിഡിന് വേണ്ടിയാണ് ക്രിസ്റ്റ്യാനോ (450) ഏറ്റവും കൂടുതല്‍ ഗോളടിച്ചത്. മാഞ്ചസ്റ്ററിനായി 145ഉം യുവന്റസിനായി 101ഉം അല്‍ നസ്‌റിനായി 106ഉം ഗോളുകള്‍ നേടി. പോര്‍ച്ചുഗലിനായി 143 തവണയും താരം വലകുലുക്കി. 2027 വരെ സൗദി ക്ലബ്ബ് അല്‍ നസ്‌റുമായി സൂപ്പര്‍ താരത്തിന് കരാറുണ്ട്. 2004ൽ ബാഴ്സലോണയ്ക്കായി മെസ്സി അരങ്ങേറ്റം കുറിച്ചു. 781 മത്സരങ്ങളിൽ മെസ്സി ബാഴ്സലോണയുടെ ജേഴ്സി അണിഞ്ഞു. 674 തവണ ബാഴ്സയ്ക്കുവേണ്ടി മെസി ഗോളുകൾ നേടി. 10 ലാലീഗയും നാല് ചാമ്പ്യൻസ് ലീഗും ഏഴ് കോപ്പ ഡെൽ റെയും മെസി ബാഴ്സയ്ക്കുവേണ്ടി നേടി.
ഏഴ് തവണ ബലോൻ ഡിഓർ പുരസ്കാരവും മെസി നേടിയിട്ടുണ്ട്. ഖത്തർ ലോകകപ്പ് കിരീടം അർജന്റീനൻ ജഴ്സിയിൽ മെസ്സി സ്വന്തമാക്കി.നിലവിൽ അമേരിക്കൻ ക്ലബ് ഇന്റർ മയാമിയുടെ ഭാ​ഗമാണ് മെസി. 

Exit mobile version