Site icon Janayugom Online

പഞ്ചറാകത്തുമില്ല കാറ്റുമടിക്കണ്ട, ഷെവര്‍ലെ ബോള്‍ട്ടിലൂടെ അപ്റ്റിസ് ടയര്‍ വിപണിയിലേക്ക്

ടയറുകള്‍ പഞ്ചറാകുന്നത് യാത്രക്കിടയില്‍ വലിയ വെല്ലുവിളികളാണ് സൃഷിടിക്കാറുള്ളത്. ട്യൂബില്‍ നിന്ന് ട്യുബ് ലെസ്സ് ടയറുകളിലേക്കുള്ള മാറ്റം ഒരു പരുതിവരെ പഞ്ചര്‍ എന്ന വെല്ലുവിളിയെ അതിജീവിച്ചിട്ടുണ്ട്. എന്നാല്‍ ഇനി പഞ്ചറിനെ ഭയക്കേണ്ടെന്നാണ് ജനറല്‍ മോട്ടോഴ്സ് പറയുന്നത്. ജനറൽ മോട്ടോഴ്സിന്റെ വൈദ്യുത കാറായ ഷെവർലെ ബോൾട്ടിന്റെ അടുത്ത തലമുറ മോഡലിനായി പഞ്ചറാകാത്ത ടയര്‍ ഉപയോഗിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഫ്രഞ്ച് ടയർ നിർമാതാക്കളായ മിഷെലിനെയാണ് ഈ ദൗത്യം ഏല്‍പ്പിച്ചിരിക്കുന്നത്.

പഞ്ചർ ഒഴിവാക്കാനായി വായുരഹിതമായി പ്രവര്‍ത്തിക്കുന്ന അപ്റ്റിസ് ശ്രേണിയിലുള്ളവയാണ് ഈ ടയറുകള്‍. ഈ ടയറുകള്‍ മൂന്നു മുതൽ അഞ്ചു വർഷത്തിനകം വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കാനാണു ശ്രമമെന്നും മിഷെലിൻ നോർത്ത് അമേരിക്ക പ്രസിഡന്റ് അലെക്സിസ് ഗാർസിൻ വെളിപ്പെടുത്തി.

2019 ല്‍ ഷെവർലെയുടെ ബോൾട്ട് ഇത്തരം ടയറുകളുടെ പരീക്ഷണത്തിനായി മിഷെലിൻ ഉപയോഗിച്ചിരുന്നു. ഇതിന് പുറമെ മറ്റ് ചില മോഡലുകളിലും കമ്പനി ഈ ടയറിന്റെ പരീക്ഷണത്തിനായി തിരഞ്ഞെടുക്കുകയും ചെയ്തു. ഏറെ നാളത്തെ പരാക്ഷണ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് മിഷെലിൻ പഞ്ചറാകാത്ത അപ്റ്റിസ് ടയറുകളെ 2019 ല്‍ അവതരിപ്പിച്ചത്. മറ്റ് ടയറുകളില്‍ നിന്ന് വ്യത്യസ്ഥമാണ് അപ്റ്റിസ് ടയറുകളുടെ നിര്‍മ്മാണം. ബെൽറ്റുകളും സ്പോക്കുകളും ഉപയോഗിച്ചാണു ഇത്തരം ടയറുകളെ നിര്‍മ്മിച്ചിരിക്കുന്നത്.

അതേസമയം, വൈദ്യുത കാറായ ബോൾട്ട് കഴിഞ്ഞ വർഷം ഷെവർലെ നവീകരിച്ചിരുന്നു. പിന്നാലെ കാറിന്റെ മുന്തിയ വകഭേദമായ ബോൾട്ട് ഇ യു വിയും പുറത്തിറക്കി. പുതുതലമുറ ബോൾട്ട് 2025ൽ പുറത്തെത്തുമെന്നാണു പ്രതീക്ഷ.

 

YOU MAY ALSO LIKE THIS VIDEO

Exit mobile version