Site iconSite icon Janayugom Online

സഹകരണ സ്‌പ‌ർശമേൽക്കാത്ത മേഖലകൾ സംസ്ഥാനത്തില്ലെന്നു തന്നെ പറയാമെന്ന് മുഖ്യമന്ത്രി; വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

1. സഹകരണ സ്‌പ‌ർശമേൽക്കാത്ത മേഖലകൾ സംസ്ഥാനത്തില്ലെന്നു തന്നെ പറയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ മേഖലയിൽ കേരളം മാതൃകയാണെന്നും കേരളത്തിന്റെ സഹകരണമേഖലയെ തകർക്കാൻ ദേശീയ തലത്തിൽ നീക്കം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സഹകരണ യൂണിയൻ സംഘടിപ്പിച്ച സ​ഹകരണ സംരക്ഷണ മഹാസം​ഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

2. കളമശേരി ബോംബ് സ്‌ഫോടന കേസ് പ്രതി ഡൊമനിക് മാര്‍ട്ടിന്‍ പൊലിസ് കസ്റ്റഡിയില്‍.15ാം തീയതി വരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. കളമശ്ശേരി ബോംബ് സ്‌ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ സമര്‍പ്പിച്ചിരുന്നു. പ്രതിയെ 10 ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. 

3. കളമശേരി സ്ഫോടനത്തിൽ പരുക്കേറ്റ് ചികിത്സയിലിരുന്ന ഒരു സ്ത്രീകൂടി മരിച്ചു. ആലുവ തായിക്കാട്ടുകര സ്വദേശി മോളി ജോയി (61) ആണ് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം നാലായി. സ്ഫോടനത്തിൽ 80 ശതമാനത്തോളം പൊള്ളലേറ്റ മോളി അതീവഗുരുതരാവസ്ഥയിലായിരുന്നു. 

4. ഇടുക്കി ശാന്തൻപാറയിൽ മണ്ണിടിഞ്ഞ് വീണ് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ശാന്തൻപാറ ചേരിയാറിലാണ് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണത്. വീട്ടിൽ ഉറങ്ങികിടക്കുകയായിരുന്ന റോയി ആണ് അപകടത്തിൽപ്പെട്ടത്. 

5. സംസ്ഥാനന്തര പാതയായ വാഴച്ചാൽമലക്കപ്പാറ റോഡിൽ സമ്പൂർണ ഗതാഗത നിരോധനം നിലവിൽ വന്നു. ഈ മാസം 20 വരെയാണ് ഗതാഗതം പൂർണമായി നിരോധിച്ചത്. ആനമല റോഡിലെ അമ്പലപ്പാറയിൽ റോഡ് ഇടിഞ്ഞുവീണ ഭാഗത്തു പുനർ നിർമാണം നടത്തുന്നതിനാണു ഗതാഗത നിരോധനം ഏർപ്പെടുത്തിയത്. 

6. കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. എറണാകുളം, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ട‍യം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ യെലോ അലർട്ടാണ്. ഇന്ന് മുതൽ 9 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 

7. വിയ്യൂർ അതിസുരക്ഷാ ജയിലിലുണ്ടായ സംഘർഷത്തിൽ കൊടി സുനി ഉൾപ്പെടെ പത്തു തടവുകാർക്കെതിരേ കേസ്. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ, കലാപ ആഹ്വാനം എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആക്രമണത്തിൽ നാലു ജീവനക്കാർക്കും ഒരു തടവുകാരനും പരുക്കേറ്റിരുന്നു. 

8. പാർലമെന്‍റിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതിനായി കോഴ വാങ്ങിയെന്ന ആരോപണത്തിൽ തൃണമൂൽ എംപി മഹുവ മൊയ്ത്രക്കെതിരേ കർശന നടപടിക്ക് സാധ്യത. മഹുവയ്ക്കെതിരേയുള്ള നടപടിയുടെ കരട് രൂപം തയാറാക്കുന്നതിനായി ലോക്സഭാ എത്തിക്സ് കമ്മിറ്റിയുടെ നിർണായക യോഗം ചൊവ്വാഴ്ച ചേരും. ബിജെപി എംപി വിനോദ് കുമാർ സോങ്കാറിന്‍റെ നേതൃത്വത്തിലാണ് കമ്മിറ്റി മഹുവയ്ക്കെതിരേയുള്ള ആരോപണത്തിൽ അന്വേഷണം നടത്തിയത്. 

9. നിരോധനത്തിനെതിരായ പോപ്പുലർ ഫ്രണ്ടിൻറെ ഹർജി സുപ്രീം കോടതി തള്ളി. ആദ്യം ദില്ലി ഹൈക്കോടതിയിൽ പോകാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. നിരോധനം ശരിവച്ച യുഎപിഎ ട്രൈബ്യൂണൽ ഉത്തരവിനെതിരെയായിരുന്നു പിഎഫ്ഐ ഹർജി. കഴിഞ്ഞ വർഷമാണ് പോപ്പുലർഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചത്. നിരോധനം യുഎപിഎ ട്രൈബ്യൂണൽ ശരിവെക്കുകയും ചെയ്തു. ഇതിനെതിരെയായിരുന്നു ഹർജി.

10. ഗാസ മുനമ്പിനെ രണ്ടായി വിഭജിച്ചെന്ന് ഇസ്രയേൽ സൈന്യത്തിന്‍റെ വക്താവ് ഡാനിയേൽ ഹഗാരി. ഗാസയെ മുഴുവനായും വളഞ്ഞിരിക്കുകയാണ്. ഇപ്പോൾ വടക്കൻ ഗാസയും തെക്കൻ ഗാസയുമായിക്കഴിഞ്ഞു. ഇത് ഹമാസിനെതിരായ യുദ്ധത്തിന്‍റെ പ്രധാനഘട്ടമാണെന്നും അദ്ദേഹം പറഞ്ഞു. 

Exit mobile version