Site icon Janayugom Online

അല്‍ഷൈമേഴ്‌സ് രോഗത്തിന് പുതിയ മരുന്നുമായി ശാസ്ത്ര ലോകം, ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ് ; 10 വാര്‍ത്തകള്‍ ചുരുക്കത്തില്‍

mojo

1. കേരളത്തിൽ എല്ലാവർക്കും വീടെന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി ആരംഭിച്ച ലൈഫ് മിഷൻ പദ്ധതി അടുത്ത ഘട്ടം പിന്നിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ പാലിച്ച് ഈ സർക്കാർ മുന്നോട്ടു പോകും എന്നതിന്റെ തെളിവാണ് ഈ ഭവനസമുച്ചയങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഭവനരഹിതരില്ലാത്ത കേരളം എന്ന സ്വപ്നസാക്ഷാൽക്കാരത്തിനായി ഏവർക്കും ഒരുമിച്ചു നിൽക്കാമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കോട്ടയത്ത് 42 കുടുംബങ്ങൾ ലൈഫ് സമുച്ചയ പദ്ധതിയിലൂടെ നാളെ സ്വപ്‌നഭവനത്തിലേക്ക് പ്രവേശിക്കും. 5.70 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്.

2. സംസ്ഥാനത്ത് വേനലവധി ക്ലാസുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് സമ്പൂർണ നിരോധനം ഏർപ്പെടുത്തി. എൽപി ക്ലാസുകൾ മുതൽ ഹയർസെക്കൻഡറി ക്ലാസുകൾ വരെയുള്ള സിബിഎസ്ഇ സ്കൂളുകൾ ഉൾപ്പെടെ എല്ലാ സ്കൂളുകൾക്കും ഉത്തരവ് ബാധകമാണെന്ന് സർക്കാർ വ്യക്തമാക്കുന്നു. ഉത്തരവ് നടപ്പാക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദേശവും നൽകിയിട്ടുണ്ട്.

3. വിവാദ സിനിമ ‘ദ കേരള സ്റ്റോറി’ യുടെ റിലീസിങ്ങിന്റെ ഭാഗമായി ജാഗ്രതാ നിർദേശവുമായി തമിഴ്നാട് സർക്കാർ. ജില്ലാ കലക്‌ടർമാർക്കും ജില്ലാ പൊലീസ് മേധാവികൾക്കും സർക്കാർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ചിത്രത്തിന്‍റെ റിലീസ്. തമിഴ്നാട്ടിൽ ചിത്രം റിലീസായാൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന ഇന്‍റലിജൻസ് റിപ്പോർട്ട് പുറത്തു വന്നതിന്‍റെ പശ്ചാത്തലത്തിലാണ് നിർദേശം.

4. സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് കോട്ടയത്ത് യുവതി ജീവനൊടുക്കിയ കേസിലെ പ്രതി കാഞ്ഞങ്ങാട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. കോട്ടയം കോതനല്ലൂര്‍ മുണ്ടയ്ക്കല്‍ അരുണ്‍ വിദ്യാധരന്‍ ആണ് മരിച്ചത്. കോതനല്ലൂര്‍ വരകുകാലായില്‍ വി എം ആതിര(26) ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയാണ് അരുണ്‍. ഇന്ന് രാവിലെയാണ് നോര്‍ത്ത് കോട്ടച്ചേരിയിലെ അപ്‌സര ലോഡ്ജില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.

5. ട്രാന്‍സ്മാനും മുന്‍ മിസ്റ്റർ കേരളയുമായ പ്രവീൺ നാഥ് ആത്മഹത്യ ചെയ്ത നിലയിൽ. തൃശൂർ പൂങ്കുന്നത്തെ വീട്ടിൽ ഇന്ന് രാവിലെ വിഷം കഴിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശേഷം തൃശൂർ മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. സമൂഹ മാധ്യമങ്ങളിലൂടെയുണ്ടായ സൈബർ ആക്രമണങ്ങളും വാർത്തകളുമാണ് മരണത്തിന് കാരണം എന്നാണ് നിഗമനം.

6. പ്രശസ്ത മൃദംഗ വിദ്വാൻ കാരൈക്കുടി ആർ. മണി അന്തരിച്ചു. 77 വയസായിരുന്നു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. എം.എസ്. സുബ്ബുലക്ഷ്മി ഉൾപ്പെടെയുള്ള കർണാടക സംഗീതത്തിലെ മുൻകാല പ്രഗത്ഭർക്കുവേണ്ടി അദ്ദേഹം മൃദംഗം വായിച്ചിട്ടുണ്ട്. മൃദംഗ വായനയിൽ കാരൈക്കുടി മണി ബാണി (ശൈലി) എന്നറിയപ്പെടുന്ന സ്വന്തം ശൈലി അദ്ദേഹം രൂപപ്പെടുത്തിയെടുത്തു. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ശിഷ്യന്മാരുള്ള ആളാണ് മണി.

7. ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇതു പിന്നീട് ന്യുനമർദമായി മാറാനും സാധ്യത. ഇതുമൂലം സംസ്ഥാനത്ത് അടുത്ത 4 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി മിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. മേയ്‌ ആറോടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ചക്രവാതച്ചുഴി മേയ്‌ ഏഴോടെ ന്യൂനമർദമായും മേയ്‌ 8ന് തീവ്ര ന്യൂനമർദമായും ശക്തി പ്രാപിക്കുമെന്നാണ് അനുമാനിക്കുന്നത്.

8. നിശ്ചിത നിലവാരമില്ലാത്ത സിനിമകൾ പ്രദർശിപ്പിക്കേണ്ടെന്ന തീരുമാനത്തിലുറക്കാൻ ഒരുങ്ങി തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്. ഇങ്ങനെ അനുമതികിട്ടാത്ത സിനിമകൾ പ്രദർശിപ്പിക്കണമെങ്കിൽ തിയറ്ററുകൾക്ക് വാടക നൽകേണ്ടിവരും. ഒരുപാടുസിനിമകൾ ഒന്നിച്ച് റിലീസ് ചെയ്യപ്പെടുകയും ഒരെണ്ണംപോലും വിജയമാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ‘ഫിയോകി’ന്റെ തീരുമാനം.

9. സംഘര്‍ഷം ശക്തമാകുന്ന മണിപ്പൂരില്‍ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ്. സംഘര്‍ഷത്തിന് കുറവില്ലാത്ത പശ്ചാത്തലത്തിലാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവിറക്കിയത്. ഗവര്‍ണറുടെ അനുമതിക്ക് അയച്ച ഉത്തരവിൽ ഗവര്‍ണര്‍ അനുസിയ ഉയ്‌കെ ഒപ്പുവച്ചു. നിരവധി ജില്ലകളില്‍ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്.

10. അല്‍ഷൈമേഴ്‌സ് രോഗത്തിന് പുതിയ മരുന്നുമായി ശാസ്ത്ര ലോകം. അമേരിക്ക ആസ്ഥാനമായ എലി ലില്ലി എന്ന കമ്പനിയാണ് ഡോണാനെമാബ് എന്ന പുതിയ മരുന്ന് കണ്ടുപിടിച്ചത്. മുന്‍പ് വികസിപ്പിച്ച ലിക്കനെമാബ് എന്ന മരുന്നിന്റെ അതേ രീതിയിലാണ് ഡോണാനെമാബ് എന്ന പുതിയ മരുന്നും പ്രവര്‍ത്തിക്കുന്നതെങ്കിലും രോഗത്തിന്റെ തീവ്രത കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

Exit mobile version