Site icon Janayugom Online

അരിക്കൊമ്പന്‍ ദൗത്യം മാറ്റി, സ്വവര്‍ഗ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ഈ രാജ്യത്ത് കുറ്റകൃത്യം; 10 വാര്‍ത്തകള്‍ ചുരുക്കത്തില്‍

1. സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്. ആശുപത്രികളിലെത്തുന്നവര്‍ ഉള്‍പ്പെടെ എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം. നിലവില്‍ സംസ്ഥാനത്ത് കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അതിനിടെ കേരളത്തിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1026 ആയി.

2. ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരിക്കാൻ ബ്രിട്ടൻ സന്നദ്ധത അറിയിച്ചു. ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണർ ചന്ദ്രു അയ്യർ മുഖ്യമന്ത്രി പിണറായി വിജയനുമായി ചേംബറിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് താൽപര്യം അറിയിച്ചത്. സംസ്ഥാനം ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ആ മേഖലയിൽ ബ്രിട്ടനുമായി സഹകരണത്തിന് ധാരാളം സാധ്യതകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

3. തിരുവന്തപുരത്ത് യുവതിയെ ആക്രമിച്ച സംഭവത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി മന്ത്രിമാര്‍ രംഗത്ത്. പൊലീസ് അലംഭാവം ഗൗരവത്തോടെ കാണുന്നുവെന്ന് വനിതാ ശിശു ക്ഷേമ വികസന മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പൊലീസുമായി സഹകരിച്ച് സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള പദ്ധതികളുമായി വനിതാ ശിശു ക്ഷേമ വകുപ്പ് മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി. കേസില്‍ പൊലീസിന്റെ വീഴ്ച സമ്മതിച്ച് മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തി. ഗൗരവമായ പ്രശ്‌നങ്ങളില്‍ പൊലീസ് സംയോജിതമായി ഇടപെടേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി പറഞ്ഞു. 

4. ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പന്‍ എന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തിന്‍റെ തീയതി മാറ്റി. 26 ആം തീയതിയിലാണ് അരിക്കൊമ്പനെ മയക്ക് വെടി വെക്കുക. കുങ്കിയാനകൾ എത്താൻ വൈകിയതും പ്ലസ് വൺ പരീക്ഷകൾ നടക്കുന്നതുമാണ് തീയതി മാറ്റാൻ കാരണം

5. ഇന്ത്യൻ കായികരംഗത്തെ അതുല്യ പ്രതിഭ പി ടി ഉഷക്ക് കേരള കേന്ദ്ര സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്. ഒളിംപിക് അസോസിയേഷൻ പ്രസിഡണ്ടും രാജ്യസഭാംഗവുമായ പി.ടി. ഉഷക്ക് കായികമേഖലയിലെ സംഭാവനകൾ പരിഗണിച്ചാണ് ഡോക്ടറേറ്റ് നൽകുന്നത്. കേരള കേന്ദ്ര സർവകലാശാല നൽകുന്ന ആദ്യ ഓണററി ഡോക്ടറേറ്റാണിത്.

6. വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഒരു വര്‍ഷത്തേക്കാണ് സമയം നീട്ടിയത്. വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയം ഈ വരുന്ന ഏപ്രില്‍ ഒന്നിന് അവസാനിക്കാനിരിക്കെയാണ് പുതിയ വിജ്ഞാപനം. 2024 മാർച്ച് 31 വരെയാണ് പുതിയ സമയം. ഐഡി ബന്ധിപ്പിക്കല്‍ നിര്‍ബന്ധമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 

7. തമിഴ്‌നാട്ടിലെ പടക്കനിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് സ്ത്രീകളടക്കം എട്ട് പേര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. കാഞ്ചീപുരം കുരുവിമലയിലാണ് സ്‌ഫോടനമുണ്ടായത്. ഗുരുതര പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഉയരുമെന്നാണ് സൂചന. കാഞ്ചീപുരത്തിനടുത്ത് സ്വകാര്യ വ്യക്തി നടത്തിവന്നിരുന്ന പടക്കനിര്‍മാണ ശാലയിലാണ് സ്‌ഫോടനം നടന്നത്.

8. ലൈംഗിക ന്യൂനപക്ഷമായി ജീവിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം പാസാക്കി ഉഗാണ്ടന്‍ പാര്‍ലമെന്റ്. രാജ്യത്തെ പരമ്പരാഗതവും സാംസ്കാരികവുമായ മൂല്യങ്ങളെ തകര്‍ക്കുന്നതാണ് ഇത്തരം ബന്ധങ്ങളെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിയമനിര്‍മാണം. പുതിയ നിയമപ്രകാരം എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയില്‍ ഉള്‍പ്പെടുന്നവരെല്ലാം ക്രിമിനല്‍ കുറ്റകൃത്യത്തിന്റെ പരിധിയിലും സ്വവര്‍ഗ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഇനിമുതല്‍ വധശിക്ഷയ്ക്കോ കടുത്ത തടവ് ശിക്ഷകള്‍ക്കോ വിധേയരാകേണ്ടിയും വരും. 

9. ഭീകരവാദക്കുറ്റം ചുമത്തിയ രണ്ട് കേസുകളില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ജാമ്യം. ഒരാഴ്ചത്തേക്കാണ് പാകിസ്ഥാന്‍ കോടതി ജാമ്യം അനുവദിച്ചത്. അഴിമതി കേസില്‍ ഹാജരാകാന്‍ ഇസ്ലാമാബാദിലേക്ക് വരുന്നതിന് മുമ്പ് കലാപാഹ്വാനം നടത്തിയെന്നാണ് ഇമ്രാനെതിരായ ഭീകരവാദ കേസ്. 

10. അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലുമായുണ്ടായ ഭൂചലനത്തില്‍ 12 മരണം. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. വടക്കൻ അഫ്ഗാൻ പ്രവശ്യയായ ബദക്ഷന് സമീപം ഹിന്ദുകുഷ് പര്‍വത മേഖലയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂമിയില്‍ നിന്ന് 200 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനം ഉണ്ടായത്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലും പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു.

Exit mobile version